നായയുടെ കടിയേറ്റ് ആശുപത്രിയില്‍ എത്തിയ രണ്ടര വയസുകാരന്റെ ശരീരത്തില്‍ കുത്തിവെപ്പിനിടെ സിറിഞ്ച് സൂചി ഒടിഞ്ഞ് കയറി.
മുംബൈയ്ക്കടുത്തുള്ള കല്യാണ്‍ ഈസ്റ്റ് സ്വദേശി കാവേഷ് എന്ന കുട്ടിയുടെ ശരീരത്തിലാണ് സൂചി ഒടിഞ്ഞു കയറിയത്. കുത്തിവെപ്പിനിടെ സൂചി ഒടിഞ്ഞ് കുട്ടിയുടെ ശരീരത്തില്‍ തുളഞ്ഞു കയറിയിട്ടും ആശുപത്രി അധികൃതർ അത് ഗൗനിച്ചില്ല. മാതാപിതാക്കള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അത് ഡോക്ടർമാരോ നഴ്സോ മുഖവിലയ്ക്കെടുത്തില്ലെന്നും ആരോപണമുണ്ട്. പിന്നാലെ കുട്ടിയെ മറ്റൊരു ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് ശരീരത്തില്‍ നിന്നും ഒടിഞ്ഞ സൂചി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.
കളിക്കുന്നതിനിടെയാണ് കുട്ടിക്ക് വളർത്തുനായയുടെ കടിയേറ്റത്. തുടർന്ന് കുട്ടിയെ കല്യാണ്‍-ഡോംബിവ്ലി മുനിസിപ്പല്‍ കോർപ്പറേഷന്റെ കീഴിലുള്ള രുഗ്മിണിഭായ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാനയുടെ കടിയേറ്റതിനാല്‍ പേവിഷബാധയ്ക്ക് കുത്തിവെപ്പിന് നിർദേശിച്ചു. ഇതിൻപ്രകാരം നഴ്സ് മൂന്ന് കുത്തിവെപ്പെടുത്തു. രണ്ടെണ്ണം കൈകളിലും ഒന്ന് കാലിലുമാണ് എടുത്തത്. അവസാനത്തേത് ഇടുപ്പിന് സമീപത്തും എടുത്തു. ഈ കുത്തിവെപ്പിലാണ് കുട്ടിയുടെ ശരീരത്തില്‍ സിറിഞ്ച് സൂചി ഒടിഞ്ഞു കയറിയത്.

