സംസ്ഥാനത്തെ നെല്‍കർഷകർ നേരിടുന്ന പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമാകുന്നു. സപ്ലൈകോ വഴി സംഭരിച്ച നെല്ലിന്റെ വില വിതരണം ചെയ്യുന്നതിനായി കേന്ദ്ര സർക്കാർ 203.94 കോടി രൂപ അനുവദിച്ചു.
ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി ആർ അനിലിന്റെ നിരന്തരമായ ഇടപെടലിനെത്തുടർന്നാണ് കേന്ദ്ര വിഹിതത്തിലെ കുടിശികയുടെ ഒരു ഭാഗം ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. ഫണ്ടിന്റെ അപര്യാപ്തതയെത്തുടർന്ന് നിർത്തിവെച്ചിരുന്ന പി ആർ എസ് വായ്പാ വിതരണം പുതിയ തുക എത്തിയതോടെ ഉടൻ പുനരാരംഭിക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക് എന്നിവ വഴിയാണ് കർഷകർക്ക് തുക ലഭ്യമാക്കുന്നത്. വരും ദിവസങ്ങളില്‍ തന്നെ കർഷകരുടെ അക്കൗണ്ടുകളിലേക്ക് പണം എത്തിത്തുടങ്ങും. രണ്ടാം വിളയുടെ സംഭരണ വിലയിനത്തില്‍ സംസ്ഥാന സർക്കാർ നല്‍കിയ പ്രോത്സാഹന ബോണസ് ഉപയോഗിച്ച് 150 കോടി രൂപ ഇതിനോടകം കർഷകർക്ക് നല്‍കിക്കഴിഞ്ഞു. കേന്ദ്ര സർക്കാരില്‍ നിന്നും ഇനിയും 1448 കോടി രൂപ കൂടി കുടിശികയായി സംസ്ഥാനത്തിന് ലഭിക്കാനുണ്ട്.

