സ്മിതാ ആശുപത്രിയില്‍ നേഴ്സ് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തില്‍ മൂന്ന് ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. അല്‍ഫോൻസാ, ലിസി, നിഷ, എന്നിവർക്കെതിരെയാണ് കേസെടുത്തത്.
ആത്മഹത്യാ പ്രേരണ, ഭീഷണിപ്പെടുത്തല്‍, അപകീർത്തിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. പ്രതിഷേധത്തെ തുടർന്ന് മൂന്നു പേരെയും ഇന്നലെ സസ്പെൻഡ് ചെയ്തു. ആശുപത്രിയില്‍ കടന്നു കയറി പ്രതിഷേധിച്ചതിന് യുവജന സംഘടന പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഇന്നലെയാണ് മാനസിക പീഡനം ആരോപിച്ച് തൊടുപുഴ സ്മിത ഹോസ്പിറ്റലിലെ നഴ്സ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ജോലിക്ക് ഇടയിലാണ് ആത്മഹത്യയ്ക്ക് ശ്രമം. യുഎൻഎ യൂണിറ്റ് സെക്രട്ടറിയാണ് ആത്മഹത്യക്ക് ശ്രമിച്ച നഴ്സ്. നേഴ്സിന്റെ ആത്മഹത്യ ശ്രമത്തില്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രതിനിധികള്‍ ഹോസ്പിറ്റലിലെ ഉന്നത ജീവനക്കാർക്കെതിരെ പരാതിയുമായി രംഗത്തെത്തി. മുതിർന്ന നഴ്സിംഗ് ജീവനക്കാർ, പ്രത്യേകിച്ച് സൂപ്പർവൈസറും ചീഫ് നഴ്സിംഗ് ഓഫീസറും, ജീവനക്കാരെ നിരന്തരമായ മാനസിക പീഡനത്തിനും ഭീഷണിക്കും വിധേയരാക്കിയെന്നാണ് ഇവർ ആരോപിക്കുന്നത്. ഹോസ്പിറ്റലിലെ ജീവനക്കാരുടെ കുറവ് സംബന്ധിച്ചും മറ്റ് തൊഴില്‍ പരാതികളും പരിഹരിക്കുന്നതിനായി ഒരു പ്രാദേശിക യൂണിയൻ ബ്രാഞ്ച് രൂപീകരിച്ചതിനുശേഷമുണ്ടായ ശത്രുത ആണ് മാനസിക പീഡനത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

