നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി സംസ്ഥാന എക്സൈസ് മന്ത്രി എം ലിജു.കോട്ടയത്ത് മാസപ്പടി വാങ്ങിയ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർക്കെതിരെ നടപടിയെടുത്ത പശ്ചാത്തലത്തില്‍ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എത്രവലിയ ഉദ്യോഗസ്ഥനായാലും ഇളവുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. ശക്തമായ മുന്നറിയിപ്പുകള്‍ പലതവണ നല്‍കിയിട്ടും ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി. കോട്ടയത്തുനിന്ന് നിരവധി പരാതികള്‍ ലഭിച്ചിരുന്നതായും ഇതിനെ തുടർന്നാണ് വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതെന്നും മന്ത്രി പറഞ്ഞു.
കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ഉദ്യോഗസ്ഥർക്കെതിരായ നടപടി. ഇത് ഉദ്യോഗസ്ഥർക്കുള്ള കൃത്യമായ സന്ദേശമാണെന്ന് പറഞ്ഞ മന്ത്രി, മികച്ച പ്രവർത്തനം നടത്തിയ എക്‌സൈസ് കമ്മിഷണറെ അഭിനന്ദിക്കുകയും ചെയ്തു. നിയമവിരുദ്ധപ്രവർത്തനങ്ങള്‍ നടത്തുന്ന ഉദ്യോഗസ്ഥരോട് സീറോ ടോളറൻസ് നയമാണ്. ഏത് ഉന്നത ഉദ്യോഗസ്ഥനാണെങ്കിലും നടപടിയുണ്ടാകും. നന്നായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയും അഴിമതിക്കാർക്കെതിരെ നടപടിയെടുക്കുകയുമാണ് സർക്കാരിന്റെ നയം. എക്‌സൈസിനുള്ളിലെ അഴിമതി കണ്ടെത്തിയപ്പോള്‍ എക്‌സൈസ് വകുപ്പും എക്‌സൈസ് വിജിലൻസും തന്നെയാണ് നടപടിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന് വ്യാപിക്കുമ്പോള്‍ അഴിമതിരഹിതമായ എക്‌സൈസ് ഉണ്ടാകേണ്ടത് സമൂഹത്തിന്റെ പുരോഗതിക്ക് അനിവാര്യമാണ്. അതിനാല്‍തന്നെ ഇത്തരം കാര്യങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാകില്ല. നടപടികള്‍ പഴുതടച്ചാകണമെന്നും സർക്കാരിന് നിർബന്ധമുണ്ട്. കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കുന്ന തരത്തിലാകും നടപടികളെന്നും എം ലിജു വ്യക്തമാക്കി.

