ഒല്ലൂരിന്റെ മണ്ണില്‍ ചുവപ്പ് വിപ്ലവം തുടരും. ജനകീയതയും വികസനവും മുഖമുദ്രയാക്കിയ സിപിഐ നേതാവ് കെ രാജൻ തുടർച്ചയായ മൂന്നാം തവണയും ഒല്ലൂരില്‍ മിന്നുന്ന വിജയം കൈവരിച്ചു.
1982 മുതല്‍ കേരളത്തില്‍ ഭരണ മുന്നണിയെ മാത്രം വിജയിപ്പിച്ച ചരിത്രമാണ് ഒല്ലൂരിനുണ്ടായിരുന്നത്. എന്നാല്‍ കേരളത്തില്‍ ഇത്തവണ യുഡിഎഫ് വിജയിച്ചപ്പോള്‍ ചരിത്രം തിരുത്തിക്കുറിച്ച് ഒല്ലൂർ മൂന്നാം തവണയും കെ രാജനെ വിജയത്തേരിലേറ്റി.
ശക്തമായ പോരാട്ടം നടന്ന മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാജി കോടങ്കണ്ടത്തിനെ 8,884 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാജൻ പരാജയപ്പെടുത്തിയത്. രാജൻ 69,703 വോട്ട് നേടിയപ്പോള്‍ 60,819 വോട്ട് യുഡിഎഫ് സ്ഥാനാർത്ഥി നേടി. എൻഡിഎ സ്ഥാനാർത്ഥി ബിജോയ് തോമസ് 19737 വോട്ട് നേടി. ഒല്ലൂരില്‍ തുടർച്ചയായി രണ്ട് ടേം എംഎല്‍എയായിരുന്നു കെ രാജൻ. 2016ല്‍ തുടങ്ങിയ ജൈത്രയാത്ര 2026ലും മാറ്റമില്ലാതെ തുടരുന്നു. 2021-ല്‍ 21,506 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തില്‍ വിജയിച്ച് റവന്യു മന്ത്രിയായ കെ രാജൻ, ഭരണരംഗത്ത് കാഴ്ചവെച്ച മികവാണ് ഈ വിജയത്തിന്റെ അടിത്തറ. വന്യൂ മന്ത്രി എന്ന നിലയില്‍ സംസ്ഥാനമൊട്ടാകെ നടപ്പിലാക്കിയ ഭൂമി വിതരണ പദ്ധതികളും ഡിജിറ്റല്‍ സർവ്വേ ഉള്‍പ്പെടെയുള്ള വിപ്ലവകരമായ മാറ്റങ്ങളും രാജന്റെ പ്രതിച്ഛായ വർധിപ്പിച്ചു. 2016-ല്‍ 71,666 വോട്ടുകള്‍ നേടിയ അദ്ദേഹം 2021-ല്‍ അത് വർധിപ്പിച്ചിരുന്നു.
ഇത്തവണ രാഷ്ട്രീയ കാറ്റ് മാറിവീശിയിട്ടും 69,703 വോട്ടുകള്‍ നേടി മണ്ഡലം കാത്തത് രാജൻ എന്ന നേതാവിനോടുള്ള ജനങ്ങളുടെ വ്യക്തിപരമായ അടുപ്പത്തിന്റെ തെളിവാണ്. റവന്യു മന്ത്രിയെന്ന നിലയിലുള്ള തിരക്കുകള്‍ക്കിടയിലും സ്വന്തം മണ്ഡലത്തിലെ ഓരോ വോട്ടർക്കും സുപരിചിതനായ രാജേട്ടൻ എന്ന വിളിപ്പേര് ശരിവെക്കുന്നതായിരുന്നു ഈ വിജയം.

