നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രഖ്യാപിച്ച പുനഃസംഘടനയെച്ചൊല്ലി പഞ്ചാബ് കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു.
നിലവിലെ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷൻ അമരിന്ദർ സിങ് രാജാ വാറിങിനെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യവുമായി മുൻ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയുടെ നേതൃത്വത്തിലുള്ള അതൃപ്ത വിഭാഗം രംഗത്തെത്തിയതോടെ പാർട്ടി വീണ്ടുമൊരു പിളർപ്പിന്റെ നിഴലിലാണ്.ഹൈക്കമാൻഡ് പ്രഖ്യാപിച്ച പുതിയ ഭാരവാഹികളുടെ പട്ടികയോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ച ഛന്നി പക്ഷം, കേന്ദ്ര നേതൃത്വത്തിന്റെ അനുനയ നീക്കങ്ങള്‍ക്ക് വഴങ്ങാൻ തയ്യാറായിട്ടില്ല.
അമരിന്ദർ സിങ് രാജാ വാറിങിനെ മാറ്റി നിർത്തിയാല്‍ മാത്രമേ സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഇനി ഒരു തിരിച്ചുവരവ് സാധ്യമാകൂ എന്നാണ് വിമത പക്ഷത്തിന്റെ വാദം. ഇതിന്റെ ഭാഗമായി ഇരുപതിലധികം മുൻ എംഎല്‍എമാരും മുതിർന്ന നേതാക്കളും കഴിഞ്ഞ ദിവസം ഛന്നിയുടെ വസതിയില്‍ യോഗം ചേർന്ന് ശക്തിപ്രകടനം നടത്തിയിരുന്നു. അതേസമയം, കോണ്‍ഗ്രസിനുള്ളിലെ ഈ ആഭ്യന്തര ഭിന്നത മുതലെടുക്കാൻ ബിജെപി നീക്കങ്ങള്‍ സജീവമാക്കിയതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. പാർട്ടിയുമായി പിണങ്ങിനില്‍ക്കുന്ന ഛന്നി പക്ഷത്തെ പ്രമുഖ നേതാക്കളെ ഒപ്പം കൂട്ടാൻ ബിജെപി കേന്ദ്ര നേതൃത്വം അനൗദ്യോഗിക ഔദ്യോഗിക ചർച്ചകള്‍ ആരംഭിച്ചതായും സൂചനകളുണ്ട്. എഐസിസി നേതൃത്വം അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ വരും ദിവസങ്ങളില്‍ പഞ്ചാബ് കോണ്‍ഗ്രസ് വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങാനാണ് സാധ്യത.

