മഴയ്ക്കൊപ്പം വന്ന പനിയില്‍ വിറച്ച് കേരളം. സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തില്‍ വൻ വർധനവാണുണ്ടായിരിക്കുന്നത്.
ഇന്നലെ മാത്രം ചികിത്സ തേടിയത് 11,534 പേരാണ്. ഇതോടെ 1.33 ലക്ഷം പേര്‍ക്കാണ് ഈ മാസം പനി സ്ഥിരീകരിച്ചത്.
മലപ്പുറത്താണ് കൂടുതല്‍ പേര്‍ക്ക് പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2,470 പേർ. പാലക്കാട്-1,045, കോഴിക്കോട് 1,142 എന്നിങ്ങനെയാണ് കണക്കുകള്‍. ഇന്നലെ പനി കാരണം ഒരാള്‍ മരിച്ചു. വയനാട് കല്പറ്റ സ്വദേശിയായ 10 വയസുകാരനാണ് മരിച്ചത്. ഈ മാസം മാത്രം രണ്ട് പേരാണ് പനിയെ തുടര്‍ന്ന് മരിച്ചത്.
സാധാരണ പനിക്കു പുറമേ ഡെങ്കിപ്പനി, എലിപ്പനി, ഷിഗെല്ല, വെസ്റ്റ് നൈല്‍ ഫീവർ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളിലും വലിയ വർധനവുണ്ട്. മുൻവർഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി വലിയതോതില്‍ ഷിഗെല്ല റിപ്പോർട്ട് ചെയ്തത് ജനങ്ങളില്‍ വലിയ ആശങ്കക്കിടയാക്കിയിട്ടുണ്ട്. ഇതിനിടയിലാണ് കോഴിക്കോട് ഒരാള്‍ക്ക് നിപ സ്ഥിരീകരിക്കുകയും വയനാട് മീനങ്ങാടിയില്‍ ഒരാള്‍ കോവിഡ് ലക്ഷണങ്ങളോടെ ക്വാറന്റെെനിലുമുള്ളത്.
നിപ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന മൂന്നുപേരുടെ പരിശോധനാഫലം നെഗറ്റീവായി. മെഡിക്കല്‍ കോളജിലാണ് പരിശോധന നടത്തിയത്. സമ്പർക്കപ്പട്ടികയിലുള്ള നാല് പേരെ കൂടി ഇന്നലെ നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പുതുതായി 13 പേരെ സമ്പർക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മൂന്ന് പേര്‍ക്കാണ് ഇന്നലെ ഷിഗെല്ല സ്ഥിരീകരിച്ചത്. നിലവില്‍ 59 പേരാണ് ചികിത്സയിലുള്ളത്. 15 പേര്‍ രോഗലക്ഷണങ്ങളെ തുടര്‍ന്ന് ചികിത്സയിലുണ്ട്. കൊല്ലം, മലപ്പുറം, തൃശൂര്‍ ജില്ലകളിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
85 പേര്‍ ഡെങ്കിപ്പനിയെ തുടര്‍ന്ന് ചികിത്സ തേടി. പാലക്കാട് ജില്ലയില്‍ ഒരാള്‍ ഡെങ്കിപ്പനി കാരണം മരിക്കുകയും ചെയ്തു. കരിമ്പുഴ പഞ്ചായത്തില്‍ മറിയ (62) ആണ് മരിച്ചത്. 208 പേരാണ് രോഗ ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്നത്. തിരുവനന്തപുരം-അഞ്ച്, കൊല്ലം-11, പാലക്കാട്-12, അലപ്പുഴ-മൂന്ന്, എറണാകുളം-11, തൃശൂര്‍-അഞ്ച്, പാലക്കാട്-അഞ്ച്, മലപ്പുറം-നാല്, കോഴിക്കോട്-24, കണ്ണൂര്‍-നാല്, കാസര്‍കോട്-ഒന്ന് എന്നിങ്ങനെയാണ് ഡെങ്കി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതുകൂടാതെ എട്ട് പേര്‍ക്ക് എലിപ്പനിയും 24 പേര്‍ക്ക് മഞ്ഞപ്പിത്തവും 86 പേര്‍ക്ക് ചിക്കൻപോക്സുമാണ് ഇന്നലെ സ്ഥിരീകരിച്ചത്.

