ഡല്‍ഹിയില്‍ നടന്ന പൊലീസ് നടപടിയിലും അയോധ്യയിലെ ഫണ്ട് തിരിമറി ആരോപണത്തിലും കേന്ദ്ര ഭരണകൂടത്തെ പ്രതിരോധത്തിലാക്കാൻ ഇന്ത്യാ മുന്നണി വൻ നീക്കങ്ങള്‍ ആരംഭിച്ചു.
വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ട് സഭയിലെത്തി വിശദീകരണം നല്‍കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന പ്രതിപക്ഷം, പാർലമെന്റിന്റെ ഇരുസഭകളും ഇന്നത്തെ ദിവസവും സ്തംഭിപ്പിക്കുമെന്ന വ്യക്തമായ സൂചനയാണ് നല്‍കുന്നത്. അതേസമയം, പ്രതിപക്ഷത്തിന്റെ കടന്നാക്രമണങ്ങളെ അതേ നാണയത്തില്‍ നേരിടാനാണ് ഭരണപക്ഷത്തിന്റെ തീരുമാനം. സഭാ മര്യാദകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി എംപി അനുരാഗ് താക്കൂർ അവകാശലംഘന നോട്ടീസ് നല്‍കി.
വിഷയം ഇന്ന് സഭയില്‍ സജീവമായി ഉന്നയിച്ച് പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാനാണ് ബിജെപിയുടെ നീക്കം.പ്രതിപക്ഷ ബഹളത്തിനിടയിലും നിർണായകമായ നിയമനിർമ്മാണ നടപടികളുമായി മുന്നോട്ടുപോകാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാജ്യസഭയില്‍ നടന്ന നാടകീയ രംഗങ്ങള്‍ക്കൊടുവില്‍, വോട്ടെടുപ്പ് ബഹിഷ്കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയതോടെ 'പരീക്ഷാ ഭേദഗതി ബില്‍' സഭ പാസാക്കിയിരുന്നു. എങ്കിലും, സർക്കാരുമായി സഹകരിച്ച് തിരുത്തലുകള്‍ നിര്‍ദേശിച്ച ഡിഎംകെയുടെ നിലപാട് പ്രതിപക്ഷ ഐക്യത്തില്‍ ചെറിയ വിള്ളലുകള്‍ വീഴ്ത്തിയിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം വരാനിരിക്കുന്ന പ്രധാന ബില്ലുകളെക്കുറിച്ച് തീരുമാനമെടുക്കും. വിദേശ സംഭാവന നിയന്ത്രണ നിയമം ഭേദഗതി ബില്‍ ഉള്‍പ്പെടെയുള്ള നിർണായക വിഷയങ്ങള്‍ അടുത്ത ആഴ്ച സഭയിലെത്തുമെന്നാണ് സൂചന. അതോടൊപ്പം, ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡല പുനർനിർണ്ണയം, വനിതാ സംവരണം എന്നിവയുമായി ബന്ധപ്പെട്ട പുതിയ നിര്‍ദേശങ്ങളും സർക്കാരിന്റെ പരിഗണനയിലുണ്ട്. എന്നാല്‍ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്കകള്‍ കണക്കിലെടുത്ത്, ഡിഎംകെ പോലുള്ള പ്രാദേശിക കക്ഷികളുമായി ധാരണയിലെത്താതെ ഇത്തരം ബില്ലുകള്‍ പാസാക്കിയെടുക്കുക ഭരണപക്ഷത്തിന് വലിയ വെല്ലുവിളിയാകും.

