മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി പശ്ചിമേഷ്യയില്‍ ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക സംഘർഷം അതിരൂക്ഷമാകുന്നു.
ബഹ്റൈനിലെയും കുവൈറ്റിലെയും യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് നടത്തിയ വൻ മിസൈല്‍-ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ മുൻപ് നിലനിന്നിരുന്ന താല്‍ക്കാലിക ധാരണാപത്രം ഔദ്യോഗികമായി അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. മുൻ ധാരണകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ പുതിയ പ്രതിരോധ തന്ത്രങ്ങളുമായി യുഎസ് മുന്നോട്ട് പോകുമെന്ന സൂചനയാണ് വാഷിംഗ്ടണ്‍ നല്‍കുന്നത്.
നിലവിലെ എല്ലാ സംഘർഷങ്ങള്‍ക്കും പൂർണ്ണ ഉത്തരവാദി അമേരിക്ക മാത്രമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി. മുൻപ് വാഷിംഗ്ടണ്‍ ഒപ്പുവെച്ച അന്താരാഷ്ട്ര കരാറുകള്‍ അമേരിക്ക തന്നെ ഏകപക്ഷീയമായി ലംഘിക്കുകയായിരുന്നുവെന്ന് തെഹ്റാൻ ചൂണ്ടിക്കാണിക്കുന്നു.ദക്ഷിണ ഇറാൻ ലക്ഷ്യമാക്കി അമേരിക്ക അടുത്തിടെ നടത്തിയ വ്യോമാക്രമണങ്ങള്‍ സ്ഥിതിഗതികള്‍ സങ്കീർണ്ണമാക്കി.ഇറാന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലായ എണ്ണക്കപ്പലുകള്‍ക്ക് മേല്‍ യുഎസ് വീണ്ടും കടുത്ത ഉപരോധങ്ങള്‍ ഏർപ്പെടുത്താൻ തീരുമാനിച്ചത് തിരിച്ചടിയായി.
ഇതിനൊപ്പം ലെബനനില്‍ യുദ്ധം തുടരുന്നതും സമാധാന ഉടമ്പടിയുടെ അടിസ്ഥാന ശിലകളെ പൂർണ്ണമായി തകർത്തുവെന്ന് ഇറാൻ വ്യക്തമാക്കുന്നു.
മേഖലയിലെ പ്രമുഖ ശക്തികള്‍ നേർക്കുനേർ പോരാട്ടത്തിലേക്ക് നീങ്ങുന്നതോടെ ആഗോള എണ്ണ വിപണിയെയും വ്യോമഗതാഗതത്തെയും ഇത് ബാധിക്കുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍. വരും ദിവസങ്ങളില്‍ യുഎസ് എന്ത് നിലപാട് സ്വീകരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും പശ്ചിമേഷ്യയുടെ ഭാവി.

