പതിനാറാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പൂർത്തിയായി.
രാവിലെ ഒമ്പത് മണിയോടെ താല്‍ക്കാലിക സ്പീക്കറുടെ (പ്രോടേം സ്പീക്കർ) സാന്നിധ്യത്തില്‍ ആരംഭിച്ച ചടങ്ങില്‍ അക്ഷരമാലാ ക്രമത്തിലാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തത്. ഫിഷറീസ് മന്ത്രി വി ഇ അബ്ദുള്‍ ഗഫൂറാണ് സഭയില്‍ ആദ്യമായി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്.
തുടർന്ന് പാറക്കല്‍ അബ്ദുല്ല രണ്ടാമതായും, കെ എം അഭിജിത്ത് മൂന്നാമതായും സത്യപ്രതിജ്ഞ ചെയ്തു. വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധി സേവ്യർ ചിറ്റിലപ്പിള്ളിയാണ് സഭയില്‍ അവസാനമായി സത്യപ്രതിജ്ഞ ചെയ്തത്. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ മാത്രമാണ് ആദ്യ ദിവസത്തെ സഭാ സമ്മേളനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
സഭയുടെ പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നാളെ രാവിലെ 9 മണിക്ക് നടക്കും. തുടർന്ന് മേയ് 23 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ സഭാ സമ്മേളനം ഉണ്ടായിരിക്കുന്നതല്ല. മേയ് 29-നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നിശ്ചയിച്ചിരിക്കുന്നത്. ജൂണ്‍ ഒന്നിന് ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കും. തുടർന്ന് ജൂണ്‍ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള തീയതികളില്‍ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചകള്‍ സഭയില്‍ നടക്കും.

