ഒഡീഷ യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് നടത്തിയ മെഡിക്കല്‍ ബിരുദാനന്തര ബിരുദ പരീക്ഷയുടെ ചോദ്യപേപ്പര്‍ വാട്ട്സ് ആപ്പിലൂടെ പ്രചരിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശവനവുമായി കോണ്‍ഗ്രസ്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ റീല്‍ ചിത്രീകരണ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്ന തിരിക്കിലാണെന്നും , പരീക്ഷ ക്രമക്കേടുകള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങള്‍ വെറും കണ്ണില്‍ പൊടിയിടല്‍ മാത്രമാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു.
ജൂലൈ 27നാണ് ഒഡീഷ മെഡിക്കല്‍ പിജി പരീക്ഷ നടന്നത്. 2023-26 ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ തിയറി പരീക്ഷ നടന്നുകൊണ്ടിരിക്കെ, ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ വാട്ട്സ്‌ആപ്പില്‍ പ്രചരിക്കുകയായിരുന്നു. പരീക്ഷാ സമയത്ത് ചില നമ്പറുകളില്‍ നിന്ന് ഉത്തരങ്ങളും ഗ്രൂപ്പുകളിലേക്ക് കൈമാറിയതായി ആരോപണമുണ്ട്. ഭുവനേശ്വറിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയാണ് ഈ തട്ടിപ്പ് ആദ്യം പുറത്തുകൊണ്ടുവന്നത്. ബെര്‍ഹാംപൂരിലെ എംകെസിജി മെഡിക്കല്‍ കോളേജിലെ ഒരു വിദ്യാര്‍ത്ഥി രൂപീകരിച്ച വാട്ട്സ്‌ആപ്പ് ഗ്രൂപ്പില്‍ നിന്നാണ് തനിക്ക് ചോദ്യപേപ്പര്‍ ലഭിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി.മുന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ ജന്മനാടായ ഒഡീഷയില്‍ നിന്നാണ് ഈ പുതിയ പരീക്ഷാ ക്രമക്കേട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി.
പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ കഠിനമായ ശിക്ഷകള്‍ പ്രഖ്യാപിക്കുന്നതോ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുന്നതോ മാത്രം പര്യാപ്തമല്ല. നിലവിലെ നിയമനിര്‍മ്മാണങ്ങള്‍ വെറും ഉപരിപ്ലവമായ കണ്ണില്‍ പൊടിയിടല്‍ മാത്രമാണ്.വിദ്യാഭ്യാസ മേഖലയിലെ ആഴത്തില്‍ വേരൂന്നിയ അഴിമതിയെയും വാണിജ്യവല്‍ക്കരണത്തെയും കുറിച്ച് സത്യസന്ധമായ ചര്‍ച്ചകള്‍ ആവശ്യമാണ്. പ്രധാനമന്ത്രി ഡിജിറ്റല്‍ സ്വയം പ്രമോഷനിലും റീല്‍സ് ഉണ്ടാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ വികാരം മാനിച്ച് ഘടനാപരമായ മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാകണം,അദ്ദേഹം പറഞ്ഞു.

