രാജസ്ഥാനിലെ കോട്ടയില്‍ സർക്കാർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സിസേറിയൻ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഉണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഒരു യുവതി മരിച്ചു.
ശസ്ത്രക്രിയയ്ക്ക് വിധേയരായ മറ്റ് അഞ്ച് യുവതികളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. രക്തസമ്മർദ്ദം കുറയുക, പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം താഴുക, മൂത്രതടസ്സം തുടങ്ങിയ ഗുരുതരമായ ലക്ഷണങ്ങളെത്തുടർന്ന് ഇവരെ നെഫ്രോളജി വാർഡിലേക്ക് മാറ്റി. നവജാത ശിശുക്കളെ എൻഎംസിഎച്ച് വാർഡിലേക്കും മാറ്റിയിട്ടുണ്ട്.
തിങ്കളാഴ്ച വൈകുന്നേരം സിസേറിയൻ നടത്തിയ 12-13 ഗർഭിണികളില്‍ ആറ് പേരുടെ നിലയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ വഷളായതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. നീലേഷ് ജെയിൻ അറിയിച്ചു. ഇതില്‍ ഒരാള്‍ ചൊവ്വാഴ്ച ചികിത്സയ്ക്കിടെ മരണപ്പെട്ടു. "എവിടെയോ പാളിച്ച സംഭവിച്ചിട്ടുണ്ട്" എന്ന് ആശുപത്രി അധികൃതർ സമ്മതിച്ചു. ശസ്ത്രക്രിയ നടത്തിയ പകുതിയോളം പേർക്ക് മാത്രം എങ്ങനെ ഇത്തരം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായെന്നത് പരിശോധിച്ചുവരികയാണ്.
സ്ഥിതിഗതികള്‍ വിലയിരുത്താൻ അഞ്ചംഗ മെഡിക്കല്‍ സംഘത്തെയും, സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെയും നിയോഗിച്ചിട്ടുണ്ട്. മരണകാരണം കണ്ടെത്താൻ ഡെത്ത് ഓഡിറ്റ് കമ്മിറ്റിയും രൂപീകരിച്ചു. നിലവില്‍ അഞ്ച് യുവതികളുടെ നില തൃപ്തികരമാണെങ്കിലും അടുത്ത 72 മുതല്‍ 96 മണിക്കൂർ വരെ നിർണ്ണായകമാണെന്ന് ഡോക്ടർമാർ അറിയിച്ചു. പ്രാദേശിക എംഎല്‍എ സന്ദീപ് ശർമ്മ ആശുപത്രി സന്ദർശിച്ച് അന്വേഷണത്തിന് നിർദ്ദേശം നല്‍കി.

