നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കണക്കിലെടുത്ത് സംസ്ഥാനത്ത് മദ്യനിരോധനം ഏർപ്പെടുത്തി. ഇന്ന് ഏഴ് മണിമുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്ന വ്യാഴാഴ്ച വൈകുന്നേരം വരെ 'ഡ്രൈ ഡേ' പ്രഖ്യാപിച്ചിരിക്കുകയാണ്.
മദ്യശാലകള്‍ക്ക് പുറമെ ക്ലബ്ബുകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളിലും മദ്യവിതരണത്തിന് നിരോധനമുണ്ട്.
ഈ ദിവസങ്ങളില്‍ പൊതുസ്ഥലങ്ങളിലോ ഭക്ഷണശാലകളിലോ ലഹരിവസ്തുക്കള്‍ വാങ്ങാനോ ശേഖരിക്കാനോ വിതരണം ചെയ്യാനോ പാടുള്ളതല്ല. വ്യക്തികള്‍ മദ്യം സംഭരിച്ചുവെക്കുന്നതും നിയമവിരുദ്ധമാണ്. എക്‌സൈസ് നിയമങ്ങള്‍ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ എക്‌സൈസ് കമ്മീഷണർക്കും പൊലീസിനും സർക്കാർ നിർദ്ദേശം നല്‍കിയിട്ടുണ്ട്.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മദ്യക്കടത്ത് തടയാൻ അതിർത്തികളില്‍ പരിശോധന ശക്തമാക്കി. വോട്ടെടുപ്പ് ദിവസം ഏതെങ്കിലും ബൂത്തുകളില്‍ റീപോളിംഗ് ആവശ്യമായി വന്നാല്‍ ആ മേഖലകളില്‍ ആ ദിവസവും ഡ്രൈ ഡേ ആയിരിക്കും. വോട്ടെണ്ണല്‍ ദിനമായ മെയ് 4നും സംസ്ഥാനത്തെ മദ്യശാലകള്‍ പ്രവർത്തിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.

