സ്പെയിനിന്റെ വടക്കേ ആഫ്രിക്കൻ അതിർത്തി നഗരമായ സെവൂത്തയില്‍ നിന്ന് ആയിരക്കണക്കിന് അഭയാർത്ഥികള്‍ നീന്തി അതിർത്തി കടക്കാൻ ശ്രമിച്ചതിന് പിന്നാലെ ഒമ്പത് പേർ മുങ്ങിമരിച്ചു.
സുരക്ഷാസേന നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. അനിയന്ത്രിതമായ കുടിയേറ്റ പ്രവാഹവും സുരക്ഷാ ഭീഷണിയും കണക്കിലെടുത്ത് സ്പാനിഷ് സർക്കാർ നഗരത്തില്‍ സൈന്യത്തെ വിന്യസിച്ചു. കരസേനയുടെ പ്രത്യേക വിഭാഗത്തെ ക്രമസമാധാനം പുനഃസ്ഥാപിക്കാനും അതിർത്തി ലംഘനങ്ങള്‍ തടയാനുമായി നിയോഗിച്ചു. ഹെലികോപ്റ്ററുകളും റെസ്ക്യൂ ബോട്ടുകളും ഉപയോഗിച്ച് കടലിലും കരയിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. അതിർത്തി കടന്നെത്തിയ നൂറുകണക്കിന് ആളുകളെ താല്‍ക്കാലിക തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വിദേശ പര്യടനം റദ്ദാക്കി അടിയന്തര യോഗം വിളിച്ചുചേർത്തു. അതിക്രമിച്ച് കടന്നെത്തിയ അഭയാർത്ഥികളെ അടിയന്തരമായി മൊറോക്കോയിലേക്ക് തിരിച്ചയക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ടെങ്കിലും അതിർത്തിയിലെ സംഘർഷാവസ്ഥ തുടരുകയാണ്. അപകടകരമായ യാത്രകള്‍ക്ക് മനുഷ്യക്കടത്ത് സംഘങ്ങളാണ് ആളുകളെ പ്രേരിപ്പിക്കുന്നതെന്ന് സ്പെയിനും മൊറോക്കോയും ആരോപിച്ചു. സമീപകാലത്ത് വടക്കേ ആഫ്രിക്കയിലെ സ്പാനിഷ് അതിർത്തികളില്‍ ഉണ്ടായ ഏറ്റവും വലിയ കുടിയേറ്റ-സുരക്ഷാ പ്രതിസന്ധികളിലൊന്നായാണ് ഈ സംഭവത്തെ വിലയിരുത്തുന്നത്.

