ശബരിമല സന്നിധാനത്തെ സ്വർണവുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി അന്വേഷണ സംഘം.
ശബരിമലയില്‍ നിന്ന് ശേഖരിച്ച സ്വർണം തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ വിവിധ ക്ഷേത്രങ്ങളിലെ നവീകരണ പ്രവർത്തനങ്ങള്‍ക്കായി ഉപയോഗിച്ചെന്നാണ് ലഭിക്കുന്ന വിവരം. കേസിലെ മുഖ്യകണ്ണിയായ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയാണ് കേസിനെ പുതിയ തലത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ശബരിമലയില്‍ നിന്ന് അനധികൃതമായി കടത്തിയ സ്വർണം മറ്റ് സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളുടെ കൊടിമരം പൂശുന്നതിനും മറ്റ് നവീകരണ ജോലികള്‍ക്കുമാണ് ഉപയോഗിച്ചത്.
പങ്കജ് ഭണ്ഡാരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍, സ്മാർട്ട് ക്രിയേഷൻസ് എന്ന കമ്പനി സ്വർണം പൂശിയ തമിഴ്‌നാട്ടിലെയും കർണാടകയിലെയും പ്രമുഖ ക്ഷേത്രങ്ങളില്‍ എസ്‌ഐടി പരിശോധന ആരംഭിച്ചു കഴിഞ്ഞു. സ്വർണം വേർതിരിച്ചെടുക്കുന്ന പ്രക്രിയ തികച്ചും അശാസ്ത്രീയമായാണ് നടന്നതെന്ന് എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് സംഘം. സ്വർണം വേർതിരിച്ചെടുക്കാൻ ഉപയോഗിച്ച പ്രത്യേക ലായനി ശാസ്ത്രീയ പരിശോധനയ്ക്കായി ലാബിലേക്ക് അയക്കും. ഈ ലായനിയില്‍ അടങ്ങിയിരിക്കുന്ന രാസഘടകങ്ങള്‍ തിരിച്ചറിയുന്നതിലൂടെ സ്വർണത്തിന്റെ അളവിലും ഗുണമേന്മയിലും വരുത്തിയ കൃത്രിമത്വം കണ്ടെത്താനാകുമെന്നാണ് അധികൃതർ കരുതുന്നത്.

