സർക്കാർ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കിടെ 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകർത്തി വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചതായി പരാതി.
ഉത്തർപ്രദേശിലെ കൗശാംബിയിലാണ് സംഭവം. തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. സംസ്ഥാന വനിതാ കമ്മിഷൻ അംഗത്തിന്റെ ഇടപെടലിനെത്തുടർന്നാണ് നടപടി. ഏപ്രില്‍ 26 നാണ് യുവതിയെ ഗൈനക്കോളജി വിഭാഗത്തില്‍ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചത്. മുതിർന്ന ഡോക്ടർമാരുടെ മേല്‍നോട്ടത്തില്‍ നടന്ന ശസ്ത്രക്രിയയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. യുവതിയുടെ മുഖവും സ്വകാര്യ ഭാഗങ്ങളും വ്യക്തമാകുന്ന രീതിയിലുള്ള ചിത്രങ്ങള്‍ ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും അടങ്ങുന്ന ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പുകളിലാണ് പ്രചരിച്ചത്.
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കൗശാംബി പൊലീസ് സൂപ്രണ്ട് സത്യനാരായണ്‍ പ്രജാപത് പറഞ്ഞു. ഡപ്യൂട്ടി സൂപ്രണ്ട് ശിവങ്ക് സിങ്ങിനാണ് അന്വേഷണ ചുമതല. ഓപ്പറേഷൻ തിയേറ്ററില്‍ ആരെല്ലാം ഉണ്ടായിരുന്നുവെന്നും ആരാണ് ചിത്രങ്ങള്‍ പകർത്തിയതെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അതേസമയം സ്ഥാപനത്തിന്റെ ഔദ്യോഗിക ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന ഗ്രൂപ്പിലാണ് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ ഈ ചിത്രങ്ങള്‍ പങ്കുവച്ചതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ജില്ലാ ഇൻഫർമേഷൻ ഓഫിസർ, മെഡിക്കല്‍ കോളജ് പ്രിൻസിപ്പല്‍, ഡോക്ടർമാർ എന്നിവരടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചോർന്നത്. വിവരം പുറത്തറിഞ്ഞതോടെ ഗ്രൂപ്പുകളില്‍ നിന്ന് ചിത്രങ്ങള്‍ നീക്കം ചെയ്തു. മെഡിക്കല്‍ കോളജ് പ്രിൻസിപ്പല്‍ ഡോ. ഹരിയോം കുമാർ സിങ് സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും സംഭവിച്ചത് വലിയൊരു വീഴ്ചയാണെന്ന് സമ്മതിക്കുകയും ചെയ്തു.

