രാജ്യത്ത് സ്ത്രീധനത്തിന്റെ പേരില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങളെയും ക്രൂരതകളെയും അതിശക്തമായ ഭാഷയില്‍ വിമർശിച്ച് സുപ്രീം കോടതി.
വിവാഹശേഷം പെണ്‍കുട്ടികളെയും അവരുടെ കുടുംബത്തെയും പണത്തിനായി അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.
ചത്തീസ്ഗഢില്‍ ഒരു വധുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭർത്താവിന്റെ സഹോദരൻ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് കോടതി നിര്‍ണായ നിരീക്ഷണം നടത്തിയത്. വിദ്യാഭ്യാസമുള്ളവർ പോലും ഇത്തരത്തിലുള്ള സാമ്പത്തിക ചൂഷണങ്ങളില്‍ ഏർപ്പെടുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ സ്ത്രീധനത്തിന്റെ പേരില്‍ സ്ത്രീകലെ ബലി കൊടുക്കുന്ന ഇവര്‍ക്ക് ഇളവ് നല്‍കാൻ കോടതി വിസമ്മതിച്ചു.
2010ലാണ് ഛത്തീസ്ഗഡില്‍ യുവതി ആത്മഹത്യ ചെയ്തത്. വിവാഹം കഴിഞ്ഞ് ഏഴ് വർഷത്തിനുള്ളില്‍ ഒരു യുവതിയെ ഭർതൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പണവും കാറും ആവശ്യപ്പെട്ട് ഭർത്താവും ഭർതൃവീട്ടുകാരും യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നു. മരണത്തിന് തൊട്ടുമുമ്പ് യുവതി സാമ്പത്തിക ആവശ്യങ്ങള്‍ ഉന്നയിച്ച് ക്രൂരമായ പീഡനത്തിന് ഇരയായിരുന്നുവെന്ന് അവളുടെ കുടുംബം കോടതിയില്‍ മൊഴിനല്‍കി. പിന്നാലെ വിവാഹം കഴിഞ്ഞ് ഏഴ് വർഷത്തിനുള്ളില്‍ അസ്വാഭാവിക മരണം സംഭവിച്ചതിനാല്‍ ഇത് സ്ത്രീധന മരണമായി കണക്കാക്കാമെന്ന് കോടതി വിലയിരുത്തുകയായിരുന്നു.

