ഇറാന്റെ ഊർജ്ജ നിലയങ്ങള്‍ തകർക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ വേറിട്ട പ്രതിഷേധവുമായി ഇറാനിയൻ ജനത.
രാജ്യത്തെ ഏറ്റവും വലിയ വൈദ്യുത നിലയമായ ദമാവന്ദ് പവർ പ്ലാന്റിന് മുന്നില്‍ പ്രശസ്ത സംഗീതജ്ഞൻ അലി ഗംസാരി താർ വായിച്ച് കുത്തിയിരിപ്പ് സമരം നടത്തിയത് അന്താരാഷ്ട്ര ശ്രദ്ധ നേടുകയാണ്. സമാധാനത്തിനായുള്ള ഈ പോരാട്ടത്തില്‍ ഗംസാരിയെ കൂടാതെ നിരവധി കലാകാരന്മാരും വിദ്യാർത്ഥികളും പങ്കുചേരുന്നുണ്ട്.
"ഞാൻ ഇപ്പോള്‍ ദമാവന്ദ് വൈദ്യുത നിലയത്തിന് മുന്നിലാണ്. എന്റെ സംഗീതം സമാധാനത്തിന് വഴിതുറക്കുമെന്നും വീടുകളിലെ വിളക്കുകള്‍ അണയാതിരിക്കാൻ സഹായിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു," എന്ന് ഗംസാരി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. താൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ലെന്നും യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനോടൊപ്പം തന്നെ ഒരു യുവതി പവർ പ്ലാന്റിന് മുന്നിലിരുന്ന് സെല്ലോ വായിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മിനാബ് സ്കൂള്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട 175 പെണ്‍കുട്ടികളുടെ ഓർമ്മയും തന്റെ പ്രതിഷേധത്തിന് പിന്നിലുണ്ടെന്ന് ഗംസാരി വ്യക്തമാക്കി.
അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ പ്രധാന ഊർജ്ജ നിലയങ്ങള്‍ക്ക് ചുറ്റും മനുഷ്യമതില്‍ തീർക്കാൻ ഇറാൻ സർക്കാർ യുവാക്കളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. കായികതാരങ്ങള്‍, കലാകാരന്മാർ, വിദ്യാർത്ഥികള്‍ എന്നിവർ ചൊവ്വാഴ്ച ഉച്ചയോടെ വിവിധ കേന്ദ്രങ്ങളില്‍ ഒത്തുകൂടണമെന്ന് കായിക-യുവജന മന്ത്രാലയം നിർദ്ദേശിച്ചു. ട്രംപിന്റെ ഭീഷണി നേരിടാൻ ജനകീയ പ്രതിരോധം തീർക്കുകയാണ് ഇറാൻ ലക്ഷ്യമിടുന്നത്.
ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തർക്കമാണ് നിലവിലെ സംഘർഷത്തിന് കാരണം. ബുധനാഴ്ച പുലർച്ചെ (അമേരിക്കൻ സമയം ചൊവ്വാഴ്ച രാത്രി 8 മണി) യ്ക്കുള്ളില്‍ കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ തകർക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. "ഹോർമുസ് തുറന്നില്ലെങ്കില്‍ ഇറാനില്‍ പാലങ്ങളോ പവർ പ്ലാന്റുകളോ ബാക്കിയുണ്ടാകില്ല. ഒരു രാത്രികൊണ്ട് ആ രാജ്യം ഇല്ലാതാകും," എന്നാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

