വയനാട് തുരങ്കപാത നിർമാണത്തിനിടെയുണ്ടായ വൻ മണ്ണിടിച്ചിലിന് പിന്നില്‍ നിർമ്മാണ കമ്പനിയുടെ ഗുരുതരമായ അനാസ്ഥയെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്.
ജിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യ നല്‍കിയ അപകട മുന്നറിയിപ്പുകള്‍ കരാർ കമ്പനിയായ 'ദിലീപ് ബില്‍ഡ്കോണ്‍' പൂർണ്ണമായും അവഗണിച്ചതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. കേവലം ഒരു മണ്‍കൂന ഇടിഞ്ഞു വീണതല്ല ഇത്രയും വലിയ അപകടത്തിന് കാരണമായതെന്നാണ് ജിഎസ്‌ഐ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
നിർമാണ ഘട്ടത്തിലെ സാങ്കേതിക പിഴവുകള്‍ അക്കമിട്ട് നിരത്തിക്കൊണ്ട് കഴിഞ്ഞ ജൂണ്‍ 14നാണ് ജിഎസ്‌ഐ അധികൃതർക്ക് റിപ്പോർട്ട് സമർപ്പിച്ചത്. ഈ മുന്നറിയിപ്പ് അവഗണിച്ച് നിർമ്മാണവുമായി മുന്നോട്ട് പോയതാണ് ഒടുവില്‍ ദുരന്തത്തില്‍ കലാശിച്ചത്. റിപ്പോർട്ടിന്റെ പകർപ്പ് മാധ്യമങ്ങള്‍ക്ക് ലഭ്യമായിട്ടുണ്ട്.
നിർമ്മിച്ചുകൊണ്ടിരുന്ന സുരക്ഷാ ഭിത്തിയുടെ ഇടതുഭാഗത്ത് നേരത്തെ തന്നെ വിള്ളലുകള്‍ രൂപപ്പെട്ടിരുന്നതായി ജിഎസ്‌ഐ കണ്ടെത്തിയിരുന്നു. ഇത് പരിഹരിക്കാൻ കമ്പനി തയ്യാറായില്ല.
പാറക്കെട്ടുകള്‍ ഉള്ള സ്ഥലങ്ങളില്‍ അവ ഉറപ്പിച്ചു നിർത്താൻ ചെയ്യേണ്ട 'റോക്ക് നെയിലിംഗിന്' പകരം, കമ്പനി അവിടെ 'സോയില്‍ നെയിലിംഗ്' ആണ് നടത്തിയത്. ഈ സാങ്കേതിക പ്രശ്നം ഘടനയുടെ ബലക്ഷയത്തിന് കാരണമായി.കനത്ത മഴ പെയ്യുമ്പോള്‍ മണ്ണിലെയും പാറയിലെയും വെള്ളം സുരക്ഷിതമായി വാർന്നു പോകുന്നതിനായി ഭിത്തികളില്‍ സ്ഥാപിക്കേണ്ട 'വീപ്പ് ഹോള്‍സുകള്‍' ആവശ്യത്തിന് ഉണ്ടായിരുന്നില്ല. ഇത് നിർമാണ മേഖലയില്‍ വലിയ തോതില്‍ വെള്ളം കെട്ടിക്കിടക്കാനും ഒടുവില്‍ മണ്ണ് കുതിർന്ന് വൻതോതില്‍ ഇടിഞ്ഞു വീഴാനും കാരണമായി.
തുരങ്ക നിർമ്മാണത്തിന് ആവശ്യമായ ഭൂഗർഭ പഠനങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ, ലാഭക്കണ്ണോടെ കമ്പനി കാണിച്ച അലംഭാവമാണ് വലിയൊരു അപകടത്തിലേക്ക് വഴിതുറന്നതെന്ന ആക്ഷേപം ഇതോടെ ശക്തമാവുകയാണ്. വിഷയത്തില്‍ കരാർ കമ്പനിക്കെതിരെ കർശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി ജനപ്രതിനിധികളും പരിസ്ഥിതി പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.

