ഇറാനുമായുള്ള രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിർത്തല്‍ യുദ്ധത്തിന്റെ അവസാനമല്ലെന്നും ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള പാതയിലെ ഒരു ഇടത്താവളം മാത്രമാണെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
ഇറാനിലെ സമ്പുഷ്ടീകരിച്ച യുറേനിയം അവിടെനിന്ന് നീക്കം ചെയ്യുക എന്നതാണ് ഇസ്രായേലിന്റെ പ്രധാന ലക്ഷ്യം. ഇത് ഒന്നുകില്‍ നയതന്ത്രത്തിലൂടെയോ അല്ലെങ്കില്‍ സൈനിക ശക്തിയിലൂടെയോ നടപ്പിലാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സൈന്യം ഏത് നിമിഷവും യുദ്ധത്തിലേക്ക് മടങ്ങാൻ സജ്ജമാണെന്നും തങ്ങളുടെ വിരല്‍ ട്രിഗറില്‍ തന്നെയാണ് എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഫെബ്രുവരി 28ന് ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തിയ സൈനിക നീക്കങ്ങള്‍ ഇറാൻ ആണവായുധങ്ങള്‍ നിർമ്മിക്കുന്നത് തടഞ്ഞതായി നെതന്യാഹു അവകാശപ്പെട്ടു. ഇറാന്റെ മിസൈല്‍ ശേഖരം മാത്രമല്ല, അവ നിർമ്മിക്കാനുള്ള ശേഷിയും തകർത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെടിനിർത്തല്‍ പ്രഖ്യാപനത്തില്‍ ഇസ്രായേലിനെ അമേരിക്ക നോക്കുകുത്തിയാക്കി എന്ന പ്രതിപക്ഷ ആരോപണങ്ങളെ തള്ളിയ അദ്ദേഹം, ട്രംപുമായി താൻ എല്ലാ ദിവസവും ആശയവിനിമയം നടത്താറുണ്ടെന്നും ഈ നീക്കം ഇസ്രായേലുമായി ഏകോപിപ്പിച്ചു തന്നെയാണ് നടന്നതെന്നും വ്യക്തമാക്കി.
അതേസമയം, ഇറാനുമായുള്ള വെടിനിർത്തല്‍ ലബനനിലെ ഹിസ്ബുള്ളയ്ക്ക് ബാധകമല്ലെന്ന സൂചന നല്‍കിക്കൊണ്ട് ബുധനാഴ്ചയും ഇസ്രായേല്‍ ബെയ്റൂട്ടില്‍ കനത്ത വ്യോമാക്രമണം നടത്തി. അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലിനെത്തുടർന്നാണ് ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാനുള്ള ഉപാധിയോടെ രണ്ടാഴ്ചത്തെ വെടിനിർത്തലിന് ഇറാനും അമേരിക്കയും ധാരണയായത്.

