വെള്ളി ഇറക്കുമതിയില്‍ വീണ്ടും കര്‍ശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി കേന്ദ്രസർക്കാർ. നിയന്ത്രിത വിഭാഗങ്ങളുടെ പട്ടികയില്‍പ്പെടുത്തിയ തരികളായിട്ടുള്ള വെള്ളി, പൊടിരൂപത്തിലുള്ള വെള്ളി എന്നിവയുടെ ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങളാണ് കൂടുതല്‍ കര്‍ശനമാക്കിയത്.
ചൊവ്വാഴ്ച പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് പ്രകാരം വെള്ളി ഇനി ഇറക്കുമതി ചെയ്യണമെങ്കില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിൻ ട്രേഡില്‍ (ഡിജിഎഫ്ടി) നിന്ന് അനുമതി നേടണം. കഴിഞ്ഞ മാസം, 99.9% ശുദ്ധതയുള്ള വെള്ളി, സെമി മാനുഫാക്‌ച്വേഡ്, പൊടിരൂപത്തിലുള്ള വെള്ളി എന്നിവയെ ഇറക്കുമതി നയത്തിലെ 'സൗജന്യം' എന്ന വിഭാഗത്തില്‍നിന്ന് 'നിയന്ത്രിത വിഭാഗ'ത്തിലേക്ക് മാറ്റിയിരുന്നു. വിദേശത്തുനിന്ന് സ്വർണം വാങ്ങുന്നത് കുറയ്ക്കുന്നതിനും എണ്ണവില ഉയരുന്നത് മൂലമുണ്ടാകുന്ന വിദേശനാണ്യ ശേഖരത്തിലുള്ള സമ്മർദം ലഘൂകരിക്കുന്നതിനുമായി സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനത്തില്‍ നിന്ന് 15% ആയി ഉയർത്തിയിരുന്നു.
2026 മാർച്ചില്‍ അവസാനിച്ച സാമ്പത്തിക വർഷത്തില്‍ വെള്ളി ഇറക്കുമതിക്കായി 12 ബില്യണ്‍ ഡോളർ ചെലവഴിച്ചു. കഴിഞ്ഞ വർഷം ഇത് 4.8 ബില്യണ്‍ ഡോളറായിരുന്നു. ഏപ്രിലില്‍ ഇന്ത്യയുടെ വെള്ളി ഇറക്കുമതി മുൻ വർഷത്തെ അപേക്ഷിച്ച് 157% ഉയർന്ന് 411 മില്യണ്‍ ഡോളറിലെത്തിയതായി വ്യാപാര മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
വ്യാവസായികമായും നിക്ഷേപമായും ഉപയോഗിക്കുന്ന വെള്ളിയുടെ വിവിധ രൂപങ്ങള്‍ നിയന്ത്രണത്തിന് കീഴില്‍ വരുന്നുണ്ട്. ഇവയിലേറെയും ഇതുവരെ സൗജന്യം എന്ന വിഭാഗത്തിലാണ് ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍, സർക്കാരിന്റെ പുതിയ നീക്കത്തോടെ, സർക്കാരില്‍നിന്ന് മുൻകൂർ അനുമതി വാങ്ങേണ്ടിവരും.

