വേശ്യാവൃത്തിയെ നിരോധിക്കുകയോ ക്രിമിനല്‍ കുറ്റമാക്കുകയോ അല്ല 1956ലെ ഇമ്മോറല്‍ ട്രാഫിക് (പ്രിവൻഷൻ) ആക്‌ട് ലക്ഷ്യമിടുന്നതെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
വേശ്യാവൃത്തിയുടെ വാണിജ്യവത്കരണവും മനുഷ്യക്കടത്തും തടയുന്നതിനായാണ് നിയമം കൊണ്ടുവന്നതെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ജെ ബി പർഡിവാലയും ആർ മഹാദേവനും അടങ്ങുന്ന ബെഞ്ചാണ് സുപ്രധാനമായ ഈ വിധിപ്രസ്താവം നടത്തിയത്. നിയമത്തിന്റെ ഉദ്ദേശ്യം കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുന്നവരെയും മനുഷ്യക്കടത്ത് പോലുള്ള ചൂഷണ പ്രവർത്തനങ്ങളെയും തടയുക എന്നതാണെന്നും വേശ്യാവൃത്തിയില്‍ ഏർപ്പെടുന്ന വ്യക്തികളെ ശിക്ഷിക്കുക എന്നതല്ലെന്നും കോടതി വ്യക്തമാക്കി.
നിയമത്തിലെ 7, 8 വകുപ്പുകളുടെ വ്യാഖ്യാനവും കോടതി വ്യക്തമാക്കി. പൊതുസ്ഥലങ്ങളില്‍ വേശ്യാവൃത്തിയില്‍ ഏർപ്പെടുന്നതും പൊതുസ്ഥലങ്ങളില്‍ ഉപഭോക്താക്കളെ ആകർഷിക്കുന്ന രീതിയില്‍ പ്രവർത്തിക്കുന്നതുമാണ് നിയമപ്രകാരം കുറ്റകരമാകുന്നതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അതേസമയം, ഒരു സ്ത്രീ സ്വന്തം ഉപജീവനത്തിനായി മറ്റാരുടെയും സഹായമോ നിയന്ത്രണമോ ഇല്ലാതെ വേശ്യാവൃത്തിയില്‍ ഏർപ്പെടുന്ന സ്ഥലം വേശ്യാലയമായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. നിയമത്തിലെ രണ്ടാം വകുപ്പ് വ്യാഖ്യാനിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ഈ പരാമർശം.

