ഉത്തരാഖണ്ഡിലെ ശ്രീനഗറില്‍ പത്തൊൻപത് വയസ്സുകാരിയായ മകളുടെ അന്ത്യകർമ്മങ്ങള്‍ ചെയ്യാൻ ഉണങ്ങിയ വിറക് ലഭിക്കാത്തതിനെത്തുടർന്ന് ടയറുകളും ഡീസലും ഉപയോഗിച്ച് ചിതയൊരുക്കേണ്ടി വന്ന പിതാവിന്റെ സങ്കടകരമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ ചർച്ചയാകുന്നത്.
ശ്രീനഗറിലെ അല്‍ക്കേശ്വർ ഘാട്ടിലാണ് മാനുഷിക മൂല്യങ്ങളെ ചോദ്യം ചെയ്യുന്ന ഈ ദാരുണമായ സംഭവം നടന്നത്.
വാർഡ് 12 സ്വദേശിയായ പെണ്‍കുട്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി ശനിയാഴ്ചയാണ് ബന്ധുക്കള്‍ ഘാട്ടിലെത്തിയത്. വിറക് വില്പനശാലയില്‍ നിന്ന് പണം നല്‍കി വാങ്ങിയ വിറക് പച്ചയായതിനാല്‍ എത്ര ശ്രമിച്ചിട്ടും ചിത കത്തുന്നുണ്ടായിരുന്നില്ല. ചിതയ്ക്ക് അഗ്നി പകരാൻ കുടുംബം മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടി വന്നു. അവസാനം മറ്റ് മാര്‍ഗങ്ങളില്ലാതെ 15 ലിറ്റർ ഡീസലും ചാക്കുകളില്‍ ടയറുകളും പഴയ തുണികളും എത്തിച്ചാണ് നാല് മണിക്കൂർ നീണ്ട ദുസ്സഹമായ കാത്തിരിപ്പിനൊടുവില്‍ സംസ്കാരം പൂർത്തിയാക്കിയത്.
സംഭവത്തില്‍ പ്രാദേശിക ഭരണകൂടത്തിനെതിരെയും സ്വകാര്യ വിറക് വ്യാപാരികള്‍ക്കെതിരെയും വൻ പ്രതിഷേധമാണ് ഉയരുന്നത്. ലാഭക്കൊതി മൂലം മൃതദേഹങ്ങളോട് പോലും ആദരവ് കാണിക്കാത്ത വ്യാപാരികള്‍ക്കെതിരെ നടപടി വേണമെന്ന് വാർഡ് കൗണ്‍സിലർ ശുഭം പ്രഭാകർ ആവശ്യപ്പെട്ടു. നഗരസഭയുടെ കീഴില്‍ സർക്കാർ വിറക് ശാലകള്‍ ഉടൻ ആരംഭിക്കണമെന്നും ഇദ്ദേഹം മേയർക്ക് നല്‍കിയ കത്തില്‍ സൂചിപ്പിച്ചു. അതേസമയം സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും ശ്മശാനങ്ങളില്‍ സൗകര്യങ്ങള്‍ വർദ്ധിപ്പിക്കുന്നത് പരിഗണനയിലാണെന്നും നഗരസഭാ അധികൃതർ വ്യക്തമാക്കി.

