ഭർത്താവുമായി അകന്നു കഴിയുന്ന യുവതിയെ വിവാഹം ചെയ്യാനുള്ള ആഗ്രഹത്തിന് തടസമാണെന്ന് കരുതിയ ഒന്നരവയസുകാരനെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി.
ഉത്തർപ്രദേശിലെ ഫിറോസാബാദില്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂര കൊലപാതകം. വിരാജ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആരവെന്ന കുട്ടിയെയാണ് ഇയാള്‍ ക്രൂരമായി കൊലപ്പെടുത്തിയത്.
കുട്ടിയുടെ അമ്മ രതി ഭർത്താവായ സുമിത്തുമായി പിണങ്ങി കഴിയുകയായിരുന്നു. രതിയെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്ന വിരാജ് അവരുടെ ബന്ധത്തിനും ഭാവി വിവാഹത്തിനും കുഞ്ഞ് തടസമാണെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിനോട് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടിയുടെ ബന്ധുവീട്ടിന് സമീപമുള്ള വിജനമായ വഴിയിലൂടെ പ്രതി എടുത്തുകൊണ്ടുപോവുകയും നിലത്ത് നിരവധി തവണ കുട്ടിയെ വലിച്ചെറിയുകയുമായിരുന്നു. ആക്രമണത്തിന് ശേഷം കുഞ്ഞ് അനക്കമില്ലാതെ റോഡില്‍ കിടക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ബന്ധുക്കള്‍ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊർജിതമാക്കുകയും പ്രദേശങ്ങളില്‍ കർശനമായ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു. പിന്നീട് പൊലീസുമായുള്ള ഏറ്റുമുട്ടലിനൊടുവില്‍ കാലിന് പരിക്കേറ്റ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

