വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാഞ്ജ പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ സ്നേഹില്‍ കുമാർ സിങ്ങാണ് നിർദേശം പുറപ്പെടുവിച്ചത്.
ജില്ലയില്‍ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായായാണ് നടപടിയെന്ന് കലക്ടർ അറിയിച്ചു. വോട്ടെണ്ണലിന് ശേഷം വിജയാഘോഷങ്ങള്‍ക്കും കളക്ടര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ആഘോഷങ്ങള്‍ അതിരു കടന്നാലോ സംഘര്‍ഷ സാധ്യതയുണ്ടായാലോ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതിരുവിട്ട ആഘോഷങ്ങള്‍ നിയന്ത്രിക്കുന്നതിനായി ജില്ലയില്‍ വോട്ടെണ്ണല്‍ ദിവസത്തില്‍ പടക്കം വില്‍പ്പനക്കും കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് അതത് പൊലീസ് സ്‌റ്റേഷനില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും രാത്രി ഏഴ് മണിക്ക് മുമ്പായി പ്രകടനങ്ങള്‍ അവസാനിപ്പിക്കണമെന്നും ഡിജെ പാര്‍ട്ടികള്‍ ഒഴിവാക്കണമെന്നുമാണ് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

