യൂറോപ്യൻ യൂണിയനില്‍ നിന്നുള്ള കാറുകള്‍ക്കും ട്രക്കുകള്‍ക്കും ചുമത്തുന്ന ഇറക്കുമതി തീരുവ 25 ശതമാനമായി വർദ്ധിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.
മുൻപ് ധാരണയിലെത്തിയ വ്യാപാര കരാർ യൂറോപ്യൻ യൂണിയൻ പാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് ട്രംപിന്റെ ഈ കടുത്ത നടപടി. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യല്‍ വഴിയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. "യൂറോപ്യൻ യൂണിയൻ കരാർ ലംഘിക്കുകയാണ്. അടുത്ത ആഴ്ച മുതല്‍ വാഹനങ്ങളുടെ നികുതി വർദ്ധിപ്പിക്കും," അദ്ദേഹം കുറിച്ചു. യൂറോപ്യൻ കമ്പനികള്‍ അമേരിക്കയില്‍ ഫാക്ടറികള്‍ സ്ഥാപിച്ച് ഉല്‍പ്പാദനം നടത്തുകയാണെങ്കില്‍ നികുതി നല്‍കേണ്ടി വരില്ലെന്നും ട്രംപ് വ്യക്തമാക്കി. നിലവില്‍ 15 ശതമാനമായിരുന്ന നികുതിയാണ് 25 ശതമാനമായി ഉയർത്തുന്നത്.
ട്രംപിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാൻ എല്ലാ വഴികളും തേടുമെന്നും യൂറോപ്യൻ കമ്മീഷൻ പ്രതികരിച്ചു. കരാറിലെ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്നും അമേരിക്കയുടെ നീക്കം വിശ്വസിക്കാൻ കൊള്ളാത്ത വ്യാപാര പങ്കാളിയുടേതാണെന്നും യൂറോപ്യൻ പാർലമെന്റ് ട്രേഡ് കമ്മിറ്റി ചെയർമാൻ ബെൻഡ് ലാഞ്ച് പറഞ്ഞു. സ്റ്റീല്‍, അലുമിനിയം തർക്കങ്ങള്‍ക്ക് പിന്നാലെ വാഹനങ്ങള്‍ക്കും നികുതി കൂട്ടിയത് യൂറോപ്യൻ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഗ്രീൻലാൻഡ് വിഷയത്തിലും സ്റ്റീല്‍ ഇറക്കുമതിയിലുമുണ്ടായ തർക്കങ്ങളെത്തുടർന്ന് ഇരുവിഭാഗവും തമ്മിലുള്ള ബന്ധം നേരത്തെ തന്നെ വഷളായിരുന്നു. വാഹനങ്ങള്‍ ലക്ഷ്യം വെച്ചുള്ള പുതിയ നീക്കം അമേരിക്കയും യൂറോപ്പും തമ്മിലുള്ള വ്യാപാരയുദ്ധം കൂടുതല്‍ തീവ്രമാക്കും.

