പാലക്കാട്:: നമുക്ക് പെട്ടെന്ന് നാവില്‍ വരുന്ന മാമ്പഴങ്ങള്‍ ഏതാണ്? മൂവാണ്ടന്‍, മല്‍ഗോവ, കിളിച്ചുണ്ടന്‍, ചന്ദ്രക്കാരന്‍, ഒളോര്‍, നീലന്‍, പ്രിയോര്‍…..പക്ഷെ ഇത്രയൊന്നുമല്ല.
കേരളത്തില്‍ 400 മാവിനങ്ങള്‍ ഉണ്ടത്രെ. ഈ മാവിനങ്ങള്‍ സ്വന്തം മണ്ണില്‍ നട്ടുവളര്‍ത്തി കാണിച്ചു തന്നാണ് ശങ്കരന്‍ നമ്പൂതിരി എന്ന കര്‍ഷകന്‍ വ്യത്യസ്തനായത്. ഒരു മനുഷ്യായുസ്സില്‍ ചെയ്യാന്‍ കഴിയാത്തതെന്ന് കരുതിയ കാര്യം കൃഷിയില്‍ ചെയ്തതോടെയാണ്. പക്ഷെ ഇദ്ദേഹത്തിന്റെ ഏക്കര്‍കണക്കിന് കൃഷിയിടത്തില്‍ 400 കേരളാമാവിനങ്ങള്‍ മാത്രമല്ല, ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിച്ച മറ്റ് 300 ഇനം മാവിനങ്ങള്‍ കൂടിയുണ്ട്. ഇതും ചേരുമ്പോള്‍ ഏകദേശം 700 ഇനം മാവിനങ്ങളാണ് ഇദ്ദേഹം ഒറ്റയ്‌ക്ക് തന്റെ പാലക്കാടുള്ള കൃഷിഭൂമിയില്‍ വളര്‍ത്തിയത്.
കേരളത്തിന്റെ തനതായ 400 മാവിനങ്ങളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 300 ഇനങ്ങളും ഉള്‍പ്പെടെ 700-ഓളം മാമ്പഴ വൈവിധ്യങ്ങളാണ് ഇദ്ദേഹത്തിന്റെ തോട്ടത്തില്‍ തഴച്ചുവളരുന്നത്. ഇന്ത്യയിലെ ഭൗമസൂചിക (GI-tagged) പദവി ലഭിച്ച 22 ഇനം മാങ്ങകളില്‍ 17 എണ്ണവും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്
ഒരു കർഷക കുടുംബത്തില്‍ ജനിച്ചുവളർന്ന ശങ്കരൻ നമ്പൂതിരിക്ക് ചെറുപ്പം മുതലേ മണ്ണുമായുള്ള ആത്മബന്ധം ഉണ്ട്. ഇത് തന്റെ ജീവിതംകൃഷിക്കായി സമർപ്പിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. വരുംതലമുറയ്‌ക്കായി മാവിനങ്ങളുടെ ഒരു വലിയ ‘ജീൻ ബാങ്ക്’ (Gene Bank) കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഈ കൃഷിയിടം ഒരുക്കിയിരിക്കുന്നത്.
ലോകമെമ്പാടുമുള്ള സന്ദർശകർ ശങ്കരന്‍നമ്പൂതിരിയുടെ മാവിന്‍ തോട്ടത്തില്‍ എത്തുന്നു. ഇവര്‍ക്കായി താൻ നേടിയ കാർഷിക അറിവുകള്‍ പകർന്നു നല്‍കാൻ ഒരു പ്രത്യേക ‘ഡെമോണ്‍സ്‌ട്രേഷൻ പ്ലോട്ട്’ കൂടി ഇദ്ദേഹം ഒരുക്കിയിട്ടുണ്ട്.

