ബെംഗളൂരു:ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മലയാളി വിദ്യാർഥിനിയെ കാണാതായി. പാലക്കാട് കടമ്പഴിപ്പുറം കൂത്തറ വീട്ടില്‍ രമേഷിന്റെയും രോഹിണിയുടെയും മകള്‍ ശ്രീനന്ദ (14) യെയാണ് ബാബാബുധാൻഗിരിക്കു സമീപത്തുള്ള മണിക്കധാര വ്യൂ പോയിന്റില്‍ നിന്നും കാണാതായത്.
കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 40 പേരടങ്ങുന്ന സംഘത്തിനൊപ്പം വിനോദയാത്രയ്‌ക്ക് എത്തിയതായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 5.30നാണു കാണാതായത്.
യാത്രാ സംഘം സ്വന്തം നിലയ്‌ക്ക് തിരച്ചില്‍ നടത്തിയ ശേഷം രാത്രി എട്ടരയോടെ പോലീസില്‍ വിവരമറിയിച്ചു. തുടർന്ന് പോലീസും വനംവകുപ്പും ദുരന്തനിവാരണ സേനയും ചേർന്ന് തിരച്ചില്‍ നടത്തുന്നുണ്ട്. ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിച്ചും തിരച്ചില്‍ നടത്തുന്നുണ്ട്. എന്നാല്‍ മലനിരകളിലെ കനത്ത മൂടല്‍മഞ്ഞും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.
ഏപ്രില്‍ 2ന് ട്രക്കിംങ്ങിനിടെ വഴിതെറ്റിയതിനെ തുടർന്ന് കാണാതായ നാദാപുരം ഇയ്യങ്കോട് സ്വദേശിനി ശരണ്യയെ പശ്ചിമഘട്ടത്തിലെ തന്നെ കുടക് തഡിയൻഡമോള്‍ വനമേഖലയില്‍ നിന്ന് 5ന് രക്ഷപ്പെടുത്തിയിരുന്നു.

