Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

സാംസ്‌കാരിക ചര്‍ച്ചകളില്‍, പ്രത്യേകിച്ച്‌ സുനില്‍ പി. ഇളയിടം പോലുള്ളവരുടെ പ്രഭാഷണങ്ങളില്‍ ‘ക്രിട്ടിക്കല്‍ എഡിഷന്‍’ എന്ന പദം നിരന്തരം കേള്‍ക്കാറുണ്ട്.

രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും ക്രിട്ടിക്കല്‍ എഡിഷനുകളെക്കുറിച്ച്‌ സംസാരിക്കുമ്പോള്‍ കൊസാംബി എന്ന മാര്‍ക്‌സിസ്റ്റ് ചിന്തകന്റെ പേരും അദ്ദേഹം പലവട്ടം പരാമര്‍ശിക്കുന്നത് കാണാം. എന്നാല്‍ ക്രിട്ടിക്കല്‍ എഡിഷന്‍ എന്താണ്, അതിന്റെ ഉത്ഭവം എങ്ങനെയായിരുന്നു, ഏത് ദൃഷ്ടിയുടെയും ചിന്താരൂപരേഖയുടെയും സിദ്ധാന്തപരമായ അടിസ്ഥാനത്തിലൂടെയാണ് ആ ആശയം രൂപം കൊണ്ടത് എന്നത് രാജീവ് മല്‍ഹോത്രയുടെ ചിന്തകളിലൂടെ ഒന്ന് പരിശോധിക്കാം.

രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും ക്രിട്ടിക്കല്‍ എഡിഷനുകളെ മഹത്വപ്പെടുത്തുന്ന അതേ നാവുകൊണ്ടുതന്നെ, രാമായണത്തിന്റെ വിവിധ ഭാഷാവ്യത്യാസങ്ങളെയും സുനില്‍ പി. ഇളയിടം പ്രശംസിക്കുന്നത് കേള്‍ക്കാം. എന്നാല്‍ അതിലെ ആന്തരിക വൈരുദ്ധ്യം അദ്ദേഹത്തിന് തിരിച്ചറിയാനാകുന്നില്ല. അദ്ദേഹത്തിന്റെ വാക്ചാതുരിയില്‍ ആകര്‍ഷണം തോന്നുന്നവര്‍ക്കും അത് മനസ്സിലാകുന്നില്ല.

ക്രിട്ടിക്കല്‍ എഡിഷനില്‍ വൈവിധ്യങ്ങള്‍ക്കും സങ്കീര്‍ണ്ണതകള്‍ക്കും വലിയ സ്ഥാനമില്ല. അവിടെ എല്ലാം ഒരു നിശ്ചിത ക്രമത്തില്‍ ഒതുങ്ങിയിരിക്കും. എന്നാല്‍ ഇതിഹാസങ്ങളിലാകട്ടെ, വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും സന്ദിഗ്ധാവസ്ഥകളും ആഗ്രഹചിന്തകളും ഒരുമിച്ചാണ് നിലനില്‍ക്കുന്നത്. ഈ രണ്ടിനെയും ഒരേസമയം പ്രകീര്‍ത്തിക്കുന്നത് സ്വഭാവപരമായൊരു വൈരുദ്ധ്യമാണ്.

എം. ടി. വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിന്റെ ആദ്യഭാഗമായ ‘ഫലശ്രുതി’യില്‍, ആ കൃതി എഴുതാന്‍ അദ്ദേഹം സ്വീകരിച്ച രീതികളെക്കുറിച്ച്‌ വിശദമായി പറയുന്നുണ്ട്. ക്രിട്ടിക്കല്‍ എഡിഷന്‍ എന്ന സമീപനവും, ആ നോവലിന് പ്രേരണയായ ചിന്താഗതിയും, അതിന് പിന്നിലുള്ള മനോഭാവവും എന്താണെന്ന് മനസ്സിലാക്കാന്‍ ആ ഭാഗം സഹായകരമാണ്. ഫലശ്രുതിയില്‍ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ചില വരികള്‍ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കാം.

മഹാഭാരതം ടെലിവിഷന്‍ സീരിയലായി കണ്ടാലും ഇല്ലെങ്കിലും, മഹാഭാരതയുദ്ധത്തിന്റെ വര്‍ണനകള്‍ വായിക്കുന്ന ഒരാളുടെ മനസ്സിലേക്ക് സാധാരണയായി കടന്നുവരുന്നത് സ്വര്‍ണ്ണക്കിരീടങ്ങളും ആഡംബരവസ്ത്രങ്ങളും ധരിച്ച രാജാക്കന്മാര്‍ രഥങ്ങളിലും ആനപ്പുറത്തും കുതിരപ്പുറത്തും സഞ്ചരിക്കുന്ന ദൃശ്യങ്ങളായിരിക്കും. എന്നാല്‍ ചരിത്രത്തെ മാത്രം അടിസ്ഥാനമാക്കി നോക്കുന്ന ചരിത്രകേന്ദ്രീകൃത സമീപനത്തില്‍ (History centrism), അന്നത്തെ കാലഘട്ടത്തില്‍ അത്തരമൊരു ഭംഗിയാര്‍ന്ന ദൃശ്യവിസ്മയം ഉണ്ടായിരിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് കരുതപ്പെടുന്നു. അതുകൊണ്ടുതന്നെ, ചരിത്രകേന്ദ്രീകൃതമായ ക്രിട്ടിക്കല്‍ എഡിഷന്‍ സമീപനത്തിലൂടെ രൂപംകൊണ്ട രണ്ടാമൂഴം മഹാഭാരതയുദ്ധത്തെ ”കന്നുകാലികള്‍ക്കുവേണ്ടി ആളുകള്‍ തമ്മില്‍ തല്ലിയതായിരുന്നു” എന്ന നിഗമനത്തിലേക്ക് ചുരുക്കുന്നു. സംശയമുള്ളവര്‍ക്ക് രണ്ടാമൂഴം നോവലിലെ ‘ഫലശ്രുതി’ വായിച്ചുനോക്കാം.

ഇതാണ് ക്രിട്ടിക്കല്‍ എഡിഷനെ അടിസ്ഥാനമാക്കിയുള്ള എഴുത്തിന്റെ സ്വഭാവം. ചരിത്രം, ഭാവന, ആഗ്രഹചിന്തകള്‍, അസ്വാഭാവികമെന്നു തോന്നാവുന്ന വര്‍ണനകള്‍, വൈവിധ്യങ്ങള്‍, വൈരുദ്ധ്യങ്ങള്‍, അതിലുപരി ഈ കഥകളിലൂടെ പകര്‍ന്ന് നല്‍കുന്ന ആദ്ധ്യാത്മികത, ഇങ്ങനെ അനവധി ഘടകങ്ങളുടെ സമാഹാരമാണ് ഇതിഹാസം. എന്നാല്‍ അതിനെ ചരിത്ര കേന്ദ്രീകൃതവാദത്തിന്റെ അടിസ്ഥാനത്തില്‍ രൂപംകൊണ്ട പാശ്ചാത്യ രേഖീയചിന്തയുടെ* ചട്ടക്കൂടിലേക്ക് ഒതുക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ചരിത്രസംഭവങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം രൂപംകൊണ്ടതോ നിലനില്‍ക്കുന്നതോ അല്ലാത്ത ഒരു സംസ്‌കാരത്തില്‍ ഉദിച്ചുവന്ന ഇതിഹാസം എന്ന അതിവിശാലമായ ആശയത്തെ, ചരിത്രാധിഷ്ഠിതമായ ഒരു സങ്കുചിത സാംസ്‌കാരിക കള്ളിയിലേക്ക് ഒതുക്കുന്ന പ്രവണതയാണ് ക്രിട്ടിക്കല്‍ എഡിഷനിലൂടെ സംഭവിക്കുന്നത്. ക്രിട്ടിക്കല്‍ എഡിഷന്‍ ചരിത്രകേന്ദ്രീകൃതമാണ്; എന്നാല്‍ ഇതിഹാസം അങ്ങനെയല്ല.

ഇളയിടത്തെ കേട്ടപ്പോഴും രണ്ടാമൂഴം വായിച്ചപ്പോഴും പൈതൃകത്തെ അവഹേളിക്കുന്ന ഒരു സമീപനമാണിതെന്ന് തോന്നിയിരുന്നു. എന്നാല്‍ അത്തരമൊരു സമീപനം രൂപം
കൊള്ളുന്നതിന്റെ സിദ്ധാന്തപരമായ പശ്ചാത്തലം കൂടുതല്‍ വ്യക്തമായത് രാജീവ് മല്‍ഹോത്രയുടെ ചിന്തകള്‍ പരിചയപ്പെട്ടപ്പോഴാണ്.

ക്രിട്ടിക്കല്‍ എഡിഷന്‍ എന്ന ആശയത്തെക്കുറിച്ച്‌ രാജീവ് മല്‍ഹോത്ര പറയുന്നത് ഇങ്ങനെയാണ്: ‘ക്രിട്ടിക്കല്‍’ എന്ന ചിന്താഗതി ഒരു പാശ്ചാത്യ ആശയമാണ്. അവര്‍ക്ക് എല്ലാത്തിലും ഒരു ക്രമം വേണം. അതിനാല്‍ അവര്‍ ഏകീകൃതസ്വഭാവം (Homogeneity) ആഗ്രഹിക്കുന്നു. സങ്കീര്‍ണ്ണതകളില്‍ അവര്‍ക്ക് താല്‍പ്പര്യമില്ല.

ബൈബിളിന്റെ ക്രിട്ടിക്കല്‍ എഡിഷന്‍ ഉദാഹരണമായി എടുക്കാം. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ കാലംവരെ യേശു എന്താണ് പറഞ്ഞത്, അദ്ദേഹത്തിന്റെ വാക്കുകളുടെ അര്‍ത്ഥമെന്താണ് എന്നതിനെക്കുറിച്ച്‌ വ്യത്യസ്ത ആശയങ്ങളുള്ള നിരവധി സംഘങ്ങള്‍ ഉണ്ടായിരുന്നു. യേശുവിനെ അനുഭവിച്ചറിയാന്‍, യേശുവിന്റെ ചരിത്രം അറിയേണ്ടതില്ല. ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തെ മനസ്സിലാക്കാന്‍ ഐസക് ന്യൂട്ടന്റെ ചരിത്രം അറിയേണ്ടതില്ലെന്നു പറയുന്നതുപോലെ.

പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ ആദ്യകാല ക്രിസ്തുമതപണ്ഡിതയായ എലെയ്ന്‍ പേഗല്‍സ് പറയുന്നത്, കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ക്രിസ്ത്യന്‍ ചിന്താപദ്ധതികളെ ഏകീകരിക്കുന്നതുവരെ ക്രിസ്തുമതത്തില്‍ വലിയ വൈവിധ്യം നിലനിന്നിരുന്നു എന്നാണ്. അത് ഇന്നത്തെ ഹിന്ദു പാരമ്പര്യം പോലെയായിരുന്നു. പലരും പല ഇടങ്ങളിലായി യേശുവിനെക്കുറിച്ചുള്ള സ്വന്തം അനുഭവങ്ങളും ബോധ്യങ്ങളും പങ്കുവച്ചിരുന്നു. അവിടെ നിരവധി ആശയങ്ങള്‍ക്കു സ്ഥാനമുണ്ടായിരുന്നു. അത് ഒരൊറ്റ നിശ്ചിത ആശയത്തിലേക്ക് ചുരുങ്ങിയിരുന്നില്ല.

എന്നാല്‍ ഇതിനെ ഒരു ‘ക്രിട്ടിക്കല്‍ എഡിഷന്‍’ ആയി ഒതുക്കാന്‍ തുടങ്ങിയതോടെയാണ് വലിയ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഇന്ത്യക്കാരും ഇതേ ആശയം കടമെടുത്ത് ഹിന്ദു പാരമ്പര്യത്തിനും ‘ക്രിട്ടിക്കല്‍ എഡിഷനുകള്‍’ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നു. രാമായണത്തിന് നേരെയുള്ള ആക്രമണങ്ങളുടെ തുടക്കം അവിടെയാണ്. നിങ്ങള്‍ രാമായണത്തിന്റെ ഒരു ക്രിട്ടിക്കല്‍ എഡിഷന്‍ നിര്‍മ്മിക്കുന്ന നിമിഷം, അത് ‘ഇതിഹാസം’ അല്ലാതാവുകയും, വെറും അക്ഷരാര്‍ത്ഥത്തിലുള്ള ‘ചരിത്രം’ (Literal history) മാത്രമായി മാറുകയും ചെയ്യുന്നു.

അങ്ങനെയെങ്കില്‍ കംബോഡിയയിലോ തായ്ലന്‍ഡിലോ ഇന്തോനേഷ്യയിലോ അവതരിപ്പിക്കപ്പെടുന്ന രാമായണങ്ങളുടെ സ്ഥാനം എന്താകും? നിങ്ങള്‍ അവയെ നിഷേധിക്കുമോ?

തായ്ലന്‍ഡിലെ രാമലീല നൃത്തത്തെക്കുറിച്ച്‌ വളരെ രസകരമായ ഒരു കാര്യമുണ്ട്. അവിടെ ഒരു ബുദ്ധക്ഷേത്രത്തിന് മുന്നില്‍ രാവണന്റെ വിഗ്രഹം കാവല്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ഒരാളോട് ചോദിച്ചു: ‘എന്തുകൊണ്ടാണ് രാവണന്‍ ഇവിടെ നില്‍ക്കുന്നത്?’ അദ്ദേഹം പറഞ്ഞു: ‘രാവണന്‍ മഹാനാണ്.’ എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം മുഴുവന്‍ രാമായണകഥയും പറഞ്ഞു.

എന്നാല്‍ അവരത് ബുദ്ധമതവുമായി ബന്ധിപ്പിക്കുന്നത് ഇങ്ങനെയാണ്: മരിക്കുന്ന സമയത്ത് രാവണന്‍ തന്റെ തെറ്റുകളില്‍ ഖേദിക്കുകയും അടുത്ത ജന്മത്തില്‍ രാമനെ സേവിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. പിന്നീട് രാമന്‍ ബുദ്ധനായി ജനിക്കുമ്പോള്‍ രാവണന്‍ അദ്ദേഹത്തെ സംരക്ഷിക്കുന്ന സേവകനായി മാറുന്നു.

ഇതൊരു മനോഹരമായ പൊരുത്തപ്പെടുത്തലാണ്. ബുദ്ധക്ഷേത്രത്തിന് മുന്നില്‍ ബുദ്ധനെ സംരക്ഷിക്കുന്ന ഒരു സദ്‌വ്യക്തിയായി രാവണന്‍ മാറുന്നു. ഇതിനെ നിങ്ങള്‍ക്ക് തള്ളിക്കളയാനാവില്ല. ഇതാണ് നമ്മുടെ ധര്‍മ്മത്തിന്റെ സൗന്ദര്യം.
എന്നാല്‍ ‘ക്രിട്ടിക്കല്‍ എഡിഷന്‍’ എന്ന പാശ്ചാത്യ ബോധത്തിലൂടെ നോക്കിയാല്‍, ഇതൊരു ലംഘനമായി തോന്നും. കാരണം ആ ബോധം രൂപംകൊള്ളുന്നത് ഏകീകൃതസ്വഭാവത്തില്‍ നിന്നും ചരിത്രപ്രാമാണ്യത്തില്‍ (Historicity) നിന്നുമാണ്.”

ഈ തരത്തിലുള്ള സൃഷ്ടിപരമായ രൂപഭേദങ്ങള്‍ ഹിന്ദു ധര്‍മ്മത്തില്‍ സാദ്ധ്യമാണ്. ചരിത്രകേന്ദ്രീകൃത സമീപനത്തെ അടിസ്ഥാനമാക്കി രൂപംകൊള്ളുകയും നിലനില്‍ക്കുകയും ചെയ്യുന്ന മതങ്ങളിലോ പാശ്ചാത്യ ചിന്താപദ്ധതികളിലോ അതിന് അത്ര സ്വാഭാവികമായ ഇടമില്ല. അതിലുപരി ഇതിഹാസങ്ങളുടെ ഏറ്റവും വലിയ ഉദ്ദേശ്യമായ ആദ്ധ്യാത്മികതയുടെ കാമ്പ് ഇത്തരം ചരിത്രകേന്ദ്രീകൃത വരട്ടുവായനയിലൂടെ നമുക്ക് നഷ്ടമാവുകയും ചെയ്യുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily