കൊല്‍ക്കൊത്ത: കേരളത്തിലെ സിപിഎമ്മിലുള്ളതിനേക്കാള്‍ കടുത്ത ആഭ്യന്തര പ്രശ്‌നം ‘കത്തിത്തീരാറായ’ പശ്ചിമ ബംഗാളിലും.
35 വർഷത്തെ തുടർഭരണത്തിനു ശേഷം പുറത്തുപോയ സിപിഎം 15 വർഷത്തിനു ശേഷം തിരിച്ചുവരാൻ ലക്ഷ്യമിട്ട് മത്സരിക്കുമ്പോള്‍ പാർട്ടി ക്കുള്ളില്‍ കടുത്ത ആഭ്യന്തരപ്രശ്‌നം. പാർട്ടിക്ക് സ്വാധീനം തിരിച്ചുപിടിക്കാൻ യുവ മുഖമായി അവതരിപ്പിച്ച പ്രതികൂർ റഹ്മാൻ സിപിഎം വിട്ട് മമതാ ബാനർജിയുടെ ടിഎംസിയില്‍ ചേർന്നു. സിപിഎമ്മിലെ മുതിർന്ന നേതാക്കള്‍ കാണിക്കുന്ന വിവേചനവും സ്വാർത്ഥ താല്‍പര്യവും രാഷ്‌ട്രീയ കള്ളക്കളികളും വ്യാജ ഇടപാടുകളുമാണ് പ്രതികൂർ റഹ്മാൻ ആരോപിക്കുന്നത്.
പാർട്ടി നയനടപടികള്‍ക്കെതിരേ കേരളത്തില്‍ കണ്ണൂരില്‍ വി. കുഞ്ഞിക്കൃഷ്ണനും ടി.വി. ഗോവിന്ദനും ഉന്നയിക്കുന്ന അതേ ആരോപണങ്ങളാണ് ബംഗാളില്‍ പ്രതികൂർ വിളിച്ചുപറയുന്നത്.
രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി പ്രത്യയശാസ്ത്രങ്ങളും നിലപാടുകളും നിരന്തരം ബലികഴിക്കപ്പെടുന്ന പശ്ചിമ ബംഗാളിലെ രാഷ്‌ട്രീയ അവസ്ഥയിലെ വലിയ അസ്വാസ്ഥ്യമാണ് പ്രതികൂറിന്റെ സിപിഎമ്മില്‍നിന്നുള്ള രാജിയോടെ പുറത്തുവരുന്നത്.
തൃണമൂലില്‍ ചേരുന്നതിന് പ്രതികുർ നല്‍കിയ കാരണങ്ങള്‍ കൂടുതല്‍ പലതാണ്. സിപിഎമ്മില്‍ പാർട്ടി നേതൃത്വത്തോട് ‘ചോദ്യങ്ങള്‍ ചോദിച്ചതിന്’ തന്നെ മാറ്റിനിർത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ‘നിങ്ങള്‍ക്ക് വായ തുറക്കാൻ കഴിയില്ല. നിങ്ങള്‍ ചോദ്യം ചെയ്താല്‍ സിപിഎമ്മിലെ നിങ്ങളുടെ സ്ഥാനം നഷ്ടപ്പെടും; എന്നാല്‍ നിങ്ങള്‍ ‘അതെ സർ’ എന്ന് പറഞ്ഞാല്‍, നിങ്ങള്‍ ഒരു നേതാവാകുകയും സ്ഥാനക്കയറ്റം നല്‍കുകയും ചെയ്യും,’ അദ്ദേഹം പറഞ്ഞു, രണ്ട് വർഷത്തേക്ക് അദ്ദേഹത്തെ എല്ലാ പാർട്ടി പ്രവർത്തനങ്ങളില്‍ നിന്നും മാറ്റി നിർത്തിയതായി ആരോപിച്ചു.
പ്രതികൂറിന്റെ പ്രധാന പരാതി സിപിഎം ബംഗാള്‍ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ മുഹമ്മദ് സലീമിനും അദ്ദേഹത്തിന്റെ ‘ലോബി’ യ്‌ക്കും എതിരെയാണ്. കേരളത്തില്‍ വി. കുഞ്ഞിക്കൃഷ്ണനും ടി.വി. ഗോവിന്ദനും പറയുന്ന അതേ കാര്യങ്ങള്‍. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കാതിരിക്കാൻ വേണ്ടിയാണ് താൻ മമതയുടെ പാർട്ടിയില്‍ ചേർന്നതെന്ന് പ്രതികൂർ പറഞ്ഞു.


