കൊച്ചി: വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇരുട്ടടിയായതായി കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.
അജയകുമാര്‍ പറഞ്ഞു.
കൊട്ടിഘോഷിച്ച് നടപ്പാക്കിയ വനിതാ സൗജന്യ യാത്രയിലൂടെ കെഎസ്‌ആര്‍ടിസിക്ക് പ്രതിദിനം മൂന്ന് കോടി എന്ന കണക്കില്‍ ഈ വര്‍ഷം 1080 കോടി രൂപയുടെ വരുമാനനഷ്ടം കണക്കാക്കുന്നു. വനിതാ സൗജന്യ യാത്രയിലൂടെ കെഎസ്‌ആര്‍ടിസിക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രഖ്യാപിച്ചതെങ്കിലും, ആ വരുമാനനഷ്ടം മാത്രം കണക്കിലെടുത്താലുള്ള തുകയുടെ പകുതിപോലും ഈ സാമ്പത്തിക വര്‍ഷം കെഎസ്‌ആര്‍ടിസിക്കായി നീക്കിവെക്കാതിരിക്കുന്നത് വാക്ക് പാലിക്കാത്ത ആളാണ് കേരളാ മുഖ്യമന്ത്രി വി.ഡി. സതീശന്‍ എന്ന ഖ്യാതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്, അദ്ദേഹം പറഞ്ഞു.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും നാഷണല്‍ പെന്‍ഷന്‍ സ്‌കീമിലേക്ക് ഈടാക്കിയ 400 കോടിയിലധികം രൂപയും ജീവനക്കാരുടെ വായ്‌പാ തിരിച്ചടവിനത്തില്‍ മറ്റു ധനകാര്യ സ്ഥാപനങ്ങളിലേക്ക് ഈടാക്കിയ 100 കോടിയിലധികം രൂപയും ബന്ധപ്പെട്ട സ്ഥാപനങ്ങളിലടക്കാതെ കുടിശികയായി തുടരുമ്പോഴും അതിന്റെ കാര്യത്തില്‍ യാതൊരു തീരുമാനവും ഈ ബജറ്റില്‍ ഉണ്ടായില്ല. ജീവനക്കാരുടെ ക്ഷാമബത്ത നിലവില്‍ 30 ശതമാനം കുടിശികയായി തുടരുകയാണ്. സര്‍ക്കാര്‍ സഹായമില്ലാതെ ശമ്പളവും പെന്‍ഷനും പോലും കൃത്യമായി വിതരണം ചെയ്യുവാന്‍ കഴിയില്ലെന്ന സ്ഥിതിയിലായിരിക്കുകയാണ് കെഎസ്‌ആര്‍ടിസി. കാലപ്പഴക്കം ചെന്ന 1600 ലധികം ബസുകള്‍ക്ക് പകരമായി പുതിയ ബസുകള്‍ വാങ്ങുന്ന കാര്യത്തിലോ, സ്വിഫ്റ്റ് കമ്പനിയെ കെഎസ്‌ആര്‍ടിസിയില്‍ ലയിപ്പിക്കുന്ന കാര്യത്തിലോ യാതൊരു തീരുമാനവും ഈ ബജറ്റില്‍ ഉണ്ടായിട്ടില്ല.
ഇത്തരത്തില്‍ പൊതുഗതാഗതം സംരക്ഷിക്കാനുള്ള യാതൊരു പ്രഖ്യാപനവും ഇല്ലാത്ത ഈ ബജറ്റ് അങ്ങേയറ്റം തൊഴിലാളിവിരുദ്ധവും പൊതുമേഖലയെ തകര്‍ക്കുന്നതുമാണെന്ന് അജയകുമാര്‍ ആരോപിച്ചു.

