അമേരിക്കയിലെയും കാനഡയിലെയും ചൂടുകാലാവസ്ഥയെ അതിജീവിക്കാനായി ഇത്തവണത്തെ ലോകകപ്പില്‍ ഫിഫ ആവിഷ്‌കരിച്ച നയമാണ് ഹൈഡ്രേഷന്‍ ബ്രേക്കുകള്‍.
താരങ്ങള്‍ക്ക് മത്സരത്തിനിടയിലുള്ള വിശ്രമത്തിനും വെള്ളം കുടിക്കുന്നതിനുമൊക്കെ ഇതിലൂടെ സമയം ലഭിക്കുന്നു. ഒരു മത്സരത്തില്‍ രണ്ട് തവണകളിലായി നാല് മിനിറ്റ് 20 സെക്കന്‍ഡുകളാണ് ഹൈഡ്രേഷന്‍ ബ്രേക്ക്. ഒറ്റനോട്ടത്തില്‍ ചൂടുമൂലമുണ്ടാകുന്ന കളിക്കാരുടെ ശാരീരികമായ അസ്വസ്ഥതകള്‍ക്കും ക്ഷീണത്തിനും പരിഹാരം. കളിക്കാരുടെ ക്ഷേമത്തിനായി കൊണ്ടുവന്നതാണെങ്കിലും, അവ ഇപ്പോള്‍ ലോകഫുട്‌ബോളിലെ ഏറ്റവും ലാഭകരമായ പരസ്യവിതരണ സമയമായി മാറിയിരിക്കുകയാണ്. ഫിഫയ്‌ക്ക് ഇതിലൂടെ വലിയ ലാഭം ഇപ്പോള്‍ ലഭിക്കുന്നില്ലെങ്കിലും ഭാവിയില്‍ സംപ്രേഷണാവകാശങ്ങളുടെ വില ഉയര്‍ത്താനുള്ള ശക്തമായ ആയുധമായി ഇത് മാറുന്നു.
ഓരോ മത്സരത്തിലും നാല് മിനിറ്റും 20 സെക്കന്‍ഡും ഹൈഡ്രേഷന്‍ ബ്രേക്ക് നല്‍കുമ്പോള്‍, ടൂര്‍ണമെന്റ് മുഴുവന്‍ കണക്കാക്കിയാല്‍ ഏഴ് മണിക്കൂര്‍ 30 മിനിറ്റും 40 സെക്കന്‍ഡും. അതായത് അത്രയും സമയം കൂടി പരസ്യം കാണിക്കുന്നതിനു ടെലിവിഷന്‍ ചാനലുകള്‍ക്കും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും ലഭിക്കുകയാണ്. നിര്‍ബന്ധിത ഹൈഡ്രേഷന്‍ ബ്രേക്കുകള്‍ക്കിടെ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ അധികമായി ടെലിവിഷന്‍ പരസ്യങ്ങള്‍ കാണാന്‍ സമയം ചെലവഴിക്കേണ്ടി വരും.
ഭാരതത്തിലും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും ഹൈഡ്രേഷന്‍ ബ്രേക്ക് പൂര്‍ണസമയവും പ്രേക്ഷകരെ മത്സരത്തില്‍ നിന്ന് മാറ്റി കമ്പനികളുടെ ഉല്‍പ്പന്നപരസ്യങ്ങളിലേക്ക് നയിക്കുമ്പോള്‍ ഇതു ചെയ്യാത്തവരുമുണ്ട്. ബ്രിട്ടിനില്‍ ബിബിസി, ഐടിവി എന്നിവ പരസ്യം നല്‍കുന്നതില്‍നിന്നൊഴിവായി ഈ ഇടവേളയില്‍ കളിക്കാര്‍ വെള്ളം കുടിക്കുന്നതും വിദഗ്ധരുടെ അധിക തന്ത്രപരമായ വിശകലനങ്ങളും കാണാന്‍ കഴിയും.
ഓരോ പകുതിയുടെയും മധ്യത്തില്‍ നല്‍കുന്ന മൂന്ന് മിനിറ്റ് ഇടവേളയ്‌ക്കായി റഫറി വിസില്‍ മുഴക്കിയതിന് 20 സെക്കന്‍ഡ് കഴിഞ്ഞാണ് പരസ്യങ്ങള്‍ തുടങ്ങാന്‍ അനുമതിയുള്ളത്. കളി പുനരാരംഭിക്കുന്നതിന് 30 സെക്കന്‍ഡ് മുമ്പ് അവ അവസാനിക്കണമെന്നും നിര്‍ദേശമുണ്ട്.
ഇതുവഴി ഓരോ രാജ്യത്തെയും ഓരോ ബ്രോഡ്കാസ്റ്റര്‍ക്കും ഓരോ മത്സരത്തിലും 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള എട്ട് അധിക പരസ്യ സ്ലോട്ടുകള്‍ ലഭിക്കുന്നു. ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ അവസാനം വരെ ആകെ 832 അധിക പരസ്യ സ്ലോട്ടുകളാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്.
അതേസമയം, ഈ ഇടവേളകള്‍ മത്സരങ്ങളുടെ താളം തകര്‍ക്കുന്നുവെന്ന വിമര്‍ശനം ശക്തമാണ്. പരിശീലകരും കളിക്കാരും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ലോകകപ്പിലെ മിക്ക വേദികളിലും ആരാധകര്‍ ഉച്ചത്തില്‍ പ്രതിഷേധശബ്ദങ്ങള്‍ മുഴക്കുകയും ചെയ്തിട്ടുണ്ട്.
കോടികള്‍ ടെലിവിഷന്‍ കമ്പനികള്‍ക്ക്
അമേരിക്കയിലെ ഫോക്‌സ് സ്‌പോര്‍ട്‌സില്‍ ലോകകപ്പ് മത്സരത്തിനിടയിലെ ഒരു 30 സെക്കന്‍ഡ് പരസ്യ സ്ലോട്ടിന്റെ ശരാശരി വില 2 ലക്ഷം മുതല്‍ 3 ലക്ഷം ഡോളര്‍ വരെയാണ്. അമേരിക്കന്‍ ടീമിന്റെ മത്സരങ്ങളിലും ടൂര്‍ണമെന്റിന്റെ അവസാനഘട്ട മത്സരങ്ങളിലും ഇത് 7.5 ലക്ഷം ഡോളര്‍ വരെ ഉയരും.
അതിനാല്‍ ഹൈഡ്രേഷന്‍ ബ്രേക്കുകളിലെ പരസ്യങ്ങളില്‍ നിന്ന് അമേരിക്കയില്‍ മാത്രം 250 മില്യണ്‍ ഡോളറിലേറെ വരുമാനം ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ലോകത്തിലെ ബാക്കിയുള്ള എല്ലാ രാജ്യങ്ങളുടെയും കണക്കുകള്‍ ചേര്‍ത്തുനോക്കുമ്പോള്‍, ഹൈഡ്രേഷന്‍ ബ്രേക്കുകളിലെ പരസ്യങ്ങളില്‍ നിന്ന് ആഗോളതലത്തില്‍ ഏകദേശം ഒരു ബില്യണ്‍ ഡോളര്‍ (9440 കോടിയോളം രൂപ) വരുമാനം ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഭാരതത്തില്‍ ലോകകപ്പിന്റെ സംപ്രേഷണാവകാശമുള്ള സീ ടിവിക്കും വലിയ വരുമാനമാണ് ഇതിലൂടെ ലഭിക്കുന്നത്. ഫിഫയും സീ എന്റര്‍ടെയ്ന്‍മെന്റ്‌സും തമ്മിലുള്ള കരാറിന്റെ കൃത്യമായ തുക ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം കരാറിന്റെ മൂല്യം 40 മില്യണ്‍ ഡോളറിലധികം (ഏകദേശം 340-350 കോടി രൂപ) ആണെന്ന് വ്യവസായ വൃത്തങ്ങള്‍ വിലയിരുത്തുന്നു. പ്രധാന കാര്യം, ഇത് 2026 ലോകകപ്പ് മാത്രത്തിനുള്ള കരാര്‍ അല്ല. 2026, 2030 ലോകകപ്പുകള്‍, 2027 വനിതാ ലോകകപ്പ് തുടങ്ങി 2034 വരെ ആകെ 39 ഫിഫ ടൂര്‍ണമെന്റുകളുടെ ഭാരത സംപ്രേഷണ-സ്ട്രീമിംഗ് അവകാശങ്ങളാണ് ഈ പാക്കേജില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
ഹൈഡ്രേഷന്‍ ബ്രേക്ക് എന്നത് ഇനിയുള്ള ഫിഫ ടൂര്‍ണമെന്റുകളിലേക്കു കൂടി വ്യാപിപ്പിക്കുമെന്നാണ് കരുതുന്നത്. അങ്ങനെവന്നാല്‍, സീ നല്‍കിയ തുക ഫിഫയ്‌ക്കും ബ്രോഡ്കാസ്റ്റര്‍ക്കും വലിയ വ്യാപാരസാധ്യതകള്‍ തുറക്കുന്ന ഒരു നിക്ഷേപമാണെന്ന് മനസ്സിലാക്കാം. അടുത്ത ലോകകപ്പ് നടക്കുന്ന മൊറോക്കോ, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ രാജ്യങ്ങളിലും ചൂട് കൂടുതലായതിനാല്‍, ഹൈഡ്രേഷന്‍ ബ്രേക്കുകളുണ്ടാകുമെന്നുറപ്പ്.

