കൊച്ചി : കേരളത്തിലെ മുസ്ലീം എം എല്‍ എ മാരും , മന്ത്രിമാരും പൊതുചടങ്ങുകളില്‍ നിലവിളക്ക് കൊളുത്തരുതെന്ന് ഇസ്ലാമിക പണ്ഡിതൻ ഹുസൈൻ സലഫി .
ബലി പെരുന്നാള്‍ ദിനത്തില്‍ ഷാർജ ഈദ്ഗാഹില്‍ സംസാരിക്കവേയാണ് സലഫിയുടെ വർഗീയ പ്രസ്താവന. വർഗീയതയുടെ കാര്യത്തില്‍ വിട്ടുവീഴ്‌ച്ച ചെയ്യരുതെന്നും എന്നാല്‍ നിലവിളക്ക് കൊളുത്തുന്നതില്‍ നിന്ന് മാറി നില്‍ക്കണമെന്നുമാണ് സലഫി പറയുന്നത്.
' വർഗീയതോട് സന്ധിയില്ലെന്ന് പറഞ്ഞ സർക്കാരാണിപ്പോള്‍ ഭരിക്കുന്നത് . ഇവിടെ പല തരത്തില്‍ സത്യപ്രതിജ്ഞ ചെയ്തവരുണ്ട് . ദൈവനാമത്തില്‍ അള്ളാഹുവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തവർ വലിയ അമാനത്താണ് ഏറ്റെടുത്തിരിക്കുന്നത് .
അള്ളാഹുവിന്റെ പേരില്‍ പ്രതിജ്ഞ ചെയ്ത മുസ്ലീം ഭരണാധികാരികളായ എം എല്‍ എ , മന്ത്രിമാർക്ക് നിങ്ങള്‍ മുസ്ലീങ്ങളാണെന്ന ഓർമ്മയുണ്ടാവണം മറ്റുള്ളവരേക്കാള്‍ നിങ്ങള്‍ ഏറ്റവും കൂടുതല്‍ നിങ്ങളുടെതായ സ്വതത്തെ സ്വന്തം ഐഡന്റിറ്റിയെ നിലനിർത്തണം . ഒരു രാജ്യത്ത് എന്താണോ ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തം അത് ഭരണഘടനയ്‌ക്ക് അനുസരിച്ച് കൃത്യമായി നിർവ്വഹിക്കണം .
അതിനേക്കാള്‍ നിങ്ങള്‍ക്ക് വലിയ ഒരു കടമയുണ്ട് നിങ്ങളെ സൃഷ്ടിച്ച അള്ളാഹുവിന്റെ മുന്നില്‍ അഞ്ച് നേരം നിസ്ക്കരിക്കുമ്പോള്‍ ഞാനിതാ എല്ലാം നിനക്ക് സമർപ്പിച്ചിരിക്കുന്നു. ഞാൻ യഥാർത്ഥ മുസ്ലീമാണ് ഞാൻ ഒരിക്കലും ബഹുദൈവാരാധനയുടെ പിന്നാലെ പോകുകയില്ല എന്നൊരു പ്രതിജ്ഞ കൂടി എടുക്കുന്നുണ്ട്.
അതുകൊണ്ട് പൊതു ചടങ്ങുകളിലും, സ്വകാര്യ ചടങ്ങുകളിലും നിലവിളക്ക് കൊളുത്തല്‍ പോലുള്ള മതപരമായ ചടങ്ങുകള്‍ മുസ്ലീമെന്ന നിലയ്‌ക്ക് നിങ്ങള്‍ നിർവഹിക്കാൻ പാടുള്ളതല്ല . താൻ ഒരു മതേതരനാണെന്ന് തെളിയിക്കാൻ സമാധാന പ്രിയനാണെന്ന് തെളിയിക്കാൻ ആ നിലയ്‌ക്ക് എല്ലാവരുടെയും പ്രീതി കിട്ടാൻ ഒരു മുസ്ലീം ഭരണാധികാരി അത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യരുത്. ഇപ്പോള്‍ തന്നെ വനിത എം എല്‍ എ നിലവിളക്ക് കൊളുത്തി എന്ന് വാർത്തകള്‍ വരുന്നുണ്ട്. അതേസമയം വർഗീയതയോട് നിങ്ങള്‍ വിട്ടു വീഴ്ച കാണിക്കരുത്.' എന്നാണ് സലഫി പറയുന്നത്.

