Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മെസിക്ക് ഒരു നീതി, ബാലോഗന് മറ്റൊരു നീതി; അമേരിക്കന്‍ താരം ലോഗന് ചുവപ്പ് കാര്‍ഡ് നല്‍കിയ സംഭവം വിവാദത്തില്‍

മെസിക്ക് ഒരു നീതി, ബാലോഗന് മറ്റൊരു നീതി; അമേരിക്കന്‍ താരം ലോഗന് ചുവപ്പ് കാര്‍ഡ് നല്‍കിയ സംഭവം വിവാദത്തില്‍

സാന്റാ ക്ലാര: ഫിഫ ലോകകപ്പില്‍ ബോസ്‌നിയയ്‌ക്കെതിരായ മത്സരത്തില്‍ യു.എസ്.എ സ്‌െ്രെടക്കര്‍ ഫോളാരിന്‍ ബാലോഗന് റെഡ് കാര്‍ഡ് നല്‍കിയ റഫറിയുടെ തീരുമാനം വിവാദത്തില്‍.ബാലോഗന്റെ ഫൗളിനു സമാനമായ ഫൗള്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി വരുത്തിയിട്ടും അദ്ദേഹത്തിനെതിരേ ഒരു നടപടിയുമെടുക്കാത്തതില്‍ ഫിഫയ്‌ക്കെതിരേ വിമര്‍ശനവുമായി ആരാധകരും ഫുട്‌ബോള്‍ നിരീക്ഷകരും രംഗത്തെത്തി.

റെഡ്കാര്‍ഡ് നല്‍കിയതിനെതിരേ ശക്തമായ വിയോജിപ്പുമായി അമേരിക്കന്‍ പരിശീലകന്‍ മൗറീഷ്യോ പൊച്ചെറ്റീനോ രംഗത്തെത്തി. മത്സരത്തില്‍ യു.എസ്.എ 2-0 ന് വിജയിച്ച്‌ പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയെങ്കിലും, ബാലോഗന്റെ പുറത്താകല്‍ ടീമിന്റെ സന്തോഷത്തില്‍ കരിനിഴലായി. അദ്ദേഹത്തിന് അമേരിക്കയുടെ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ കളിക്കാനാകില്ല.

മത്സരത്തിന്റെ 45ാം മിനിറ്റില്‍ അമേരിക്കയ്‌ക്കായി ആദ്യ ഗോള്‍ നേടിയത് ബാലോഗന്‍ ആയിരുന്നു. ടൂര്‍ണമെന്റിലെ അദ്ദേഹത്തിന്റെ മൂന്നാം ഗോളായിരുന്നു അത്.

64-ാം മിനിറ്റില്‍ ബോസ്‌നിയന്‍ പ്രതിരോധതാരം താരിഖ് മുഹറമോവിച്ചുമായുള്ള പന്തിനായുള്ള പോരാട്ടത്തിനിടെ ബാലോഗണിന്റെ കാല്‍ എതിരാളിയുടെ കണങ്കാലില്‍ പതിച്ചു. റഫറി ആദ്യം ഫൗള്‍ വിളിച്ചില്ലെങ്കിലും വിഎആര്‍ പരിശോധനയ്‌ക്ക് ശേഷം ബാലോഗന് നേരിട്ട് റെഡ് കാര്‍ഡ് നല്‍കി പുറത്താക്കുകയായിരുന്നു. അള്‍ജീരിയയ്‌ക്കെതിരെയുള്ള മത്സരത്തില്‍ അള്‍ജീരിയന്‍ ക്യാപ്റ്റന്‍ ഐസ മാണ്ടിക്കെതിരെ മെസി പിന്നില്‍ നിന്ന് കടുത്ത ഫൗള്‍ ചെയ്തിരുന്നു. മെസി ബൂട്ട് കൊണ്ട് മാണ്ടിയുടെ കാലിന്റെ പിന്നിലാണ് ചവിട്ടിയത്. അന്ന് പോളിഷ് റഫറി ഷിമോണ്‍ മാര്‍സിനിയാക് ഫൗള്‍ വിളിച്ചെങ്കിലും മെസിക്ക് ഒരു മഞ്ഞക്കാര്‍ഡ് പോലും നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. അള്‍ജീരിയന്‍ ടീം ഇതിനെതിരേ കടുത്ത പ്രതിഷേധമുയര്‍ത്തിയെങ്കിലും ഫലമുണ്ടായില്ല. ഫിഫയ്‌ക്ക് മെസിയോടുള്ള ‘കരുതലാണ്’ ഇതിനു പിന്നിലെന്നാണ് വിമര്‍ശനം.

പൊച്ചെറ്റീനോയുടെ വിമര്‍ശനം

ബോസ്‌നിയയ്‌ക്കെതിരായ മത്സരത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ പൊചെറ്റീനോ റഫറിയുടെ തീരുമാനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. എന്നെ സംബന്ധിച്ചിടത്തോളം അതൊരിക്കലും ഒരു റെഡ് കാര്‍ഡ് അല്ല. കളിക്ക് ശേഷം ഞാന്‍ ടിവിയില്‍ ദൃശ്യങ്ങള്‍ വീണ്ടും കണ്ടു. എതിര്‍ താരത്തെ ചവിട്ടാനോ പരിക്കേല്‍പ്പിക്കാനോ ഉള്ള യാതൊരു ഉദ്ദേശ്യവും ബാലോഗന് ഉണ്ടായിരുന്നില്ല. ഫുട്‌ബോളില്‍ പന്തിന് വേണ്ടിയുള്ള പോരാട്ടത്തിനിടയില്‍ അബദ്ധത്തില്‍ സംഭവിക്കുന്ന സാധാരണമായ ഒരു നീക്കം മാത്രമായിരുന്നു അത്. സ്ലോ മോഷനില്‍ കാണുമ്പോള്‍ അത് കഠിനമായി തോന്നിയേക്കാം, പക്ഷേ അതില്‍ യാതൊരു ദുരുദ്ദേശ്യവും ഉണ്ടായിരുന്നില്ല. തനിക്ക് വലിയൊരു മത്സരം നഷ്ടമാകുമെന്നതില്‍ ബാലോഗന്‍ വലിയ നിരാശയിലാണ്.’

യു.എസ് മിഡ്ഫീല്‍ഡര്‍ ടൈലര്‍ ആഡംസും ക്യാപ്റ്റന്‍ ക്രിസ്റ്റ്യന്‍ പുലിസിച്ചും കോച്ചിന്റെ തീരുമാനത്തെ പിന്തുണച്ചു. കളി തത്സമയം വിലയിരുത്തിയ മുന്‍ പ്രീമിയര്‍ ലീഗ് റഫറി മാര്‍ക്ക് ക്ലാറ്റന്‍ബര്‍ഗും ഇത് വിഎആര്‍ പരിശോധിക്കേണ്ട കാര്യം പോലുമില്ലാത്ത ഒരു അപകടം മാത്രമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily