ന്യൂദല്‍ഹി: പാക്കിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐയുമായി (ISI) ബന്ധമുള്ള അന്താരാഷ്‌ട്ര ഭീകര-ആയുധക്കടത്ത് സംഘത്തിലെ നാലുപേരെ ദല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തു.
മൂന്നുപേരെ പഞ്ചാബില്‍ നിന്നും ഒരാളെ ദല്‍ഹിയില്‍ നിന്നുമാണ് പിടികൂടിയത്. ഇവർക്കെതിരെ ഭാരതീയ ന്യായ സംഹിത (BNS), ആയുധ നിയമം എന്നിവ പ്രകാരം കേസെടുത്തു.
പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഷഹ്സാദ് ഭട്ടി എന്നയാളുടെ നിർദ്ദേശപ്രകാരം ദല്‍ഹിയില്‍ ഭീകരാക്രമണങ്ങള്‍ നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നു. അതിർത്തി കടന്ന് ഡ്രോണുകള്‍ വഴിയാണ് ഇവർക്ക് ആയുധങ്ങളും മയക്കുമരുന്നും ലഭിച്ചിരുന്നത്. ഇവരില്‍ നിന്നും രണ്ട് വിദേശ നിർമ്മിത പിസ്റ്റളുകള്‍, ഒമ്പത് തിരകള്‍, അഞ്ച് മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തു.
പ്രതികളിലൊരാളായ ഗഗൻപ്രീത് ദല്‍ഹിയിലെ പോലീസ് സ്റ്റേഷനുകള്‍, മതസ്ഥാപനങ്ങള്‍ എന്നിവയുടെ ദൃശ്യങ്ങള്‍ പകർത്തി പാക് ഹാൻഡ്‌ലർമാർക്ക് അയച്ചു നല്‍കിയിരുന്നു. ചോദ്യം ചെയ്യലില്‍, വിദേശ ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് പാക്കിസ്ഥാനിലെ ഭീകര സംഘടനകളുമായി ബന്ധപ്പെട്ടിരുന്നതായി പ്രതികള്‍ വെളിപ്പെടുത്തി. ദല്‍ഹിയിലെ പൊലീസ് വിന്യാസത്തെക്കുറിച്ചുള്ള വിവരം ഇവർ ശേഖരിച്ചതായാണ് വിവരം.

