Dailyhunt
പരിസ്ഥിതിയെ കാര്‍ന്ന് തിന്നുന്ന പാറമടകള്‍

പരിസ്ഥിതിയെ കാര്‍ന്ന് തിന്നുന്ന പാറമടകള്‍

കാലടി: മലയാറ്റൂര്‍ നീലീശ്വരം പഞ്ചായത്തില്‍ പരിസ്ഥിതിയെ കാര്‍ന്നുതിന്നുന്ന ചെറുതും വലുതുമായ നിരവധി പാറമടകളാണ് സ്ഥിതി ചെയ്യുന്നത്.

കേന്ദ്ര വനംവകുപ്പിന്റെ പ്രകൃതി പഠനകേന്ദ്രവും ജന്തുജീവി സംരക്ഷണകേന്ദ്രവുമായി നിലകൊള്ളുന്ന നിത്യഹരതി വനഭൂമി കയ്യേറി പാറമടകള്‍ പ്രവര്‍ത്തിക്കുന്നത് ജനങ്ങളുടെയും വൃക്ഷങ്ങളുടെയും മൃഗങ്ങളുടെയും ആവാസവ്യവസ്ഥയെ ദുസ്സഹമാക്കിയാണ്. ഉഗ്രസ്ഫോടനശേഷിയുള്ള സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച്‌ പാറകള്‍ പൊട്ടിക്കുമ്ബോള്‍ സമീപത്തെ ഉറവകള്‍ വറ്റി കുടിവെള്ളത്തിനും ക്ഷാമം നേരിടുന്നു.

വൃക്ഷങ്ങള്‍ കടപുഴക്കി മണ്ണ് നീക്കം ചെയ്ത് തങ്ങളുടെ ഭൂമി കൃഷിക്ക് ഉപയുക്തമല്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സമ്ബാദിച്ചാണ് ഈ സ്ഥലം പാറമടയ്ക്കായി മാറ്റുന്നത്.

ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈന്‍ഡ് ആക്‌ട് നിയമപ്രകാരം ഏത് മേഖലയിലും ഖനനം നടത്തണമെങ്കില്‍ രണ്ടര ഏക്കര്‍ സ്ഥലം വേണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും വനത്തോട് ചേര്‍ന്ന് കുറച്ച്‌ സ്ഥലം സമ്ബാദിച്ച്‌ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വനംഭൂമി കയ്യേറി ഏക്കറോളം സ്ഥലം പാറപൊട്ടിക്കുന്നത് പതിവാണ്.

ജലം, വായു, മണ്ണ് എന്നിവയെ മലിനീകരിച്ചുകൊണ്ട് ചട്ടങ്ങള്‍ ലംഘിച്ച്‌ പാറമടയ്ക്ക് ലൈസന്‍സ് നല്‍കുന്നതിന് ഉത്തരവാദികളാകുന്നവര്‍ക്കെതിരെ വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഹൈക്കോടതി ചീഫ് സെക്രട്ടറിക്ക് ഉത്തരവ് നല്‍കിയിട്ടുള്ളതാണ്.

പാറമടകള്‍ക്ക് നിയമവിരുദ്ധമായി കൈവശ സര്‍ട്ടിഫിക്കറ്റ് നല്‍കിയ റവന്യു ഉദ്യോഗസ്ഥരെ പലപ്പോഴും കോടതി വിമര്‍ശിച്ചിട്ടുണ്ട്. മലയാറ്റൂരിലെ പാറമടകളില്‍ പൊട്ടിക്കുന്ന ഉഗ്രശേഷിയുള്ള മാരക രാസവസ്തുക്കളും അവശിഷ്ടങ്ങളും ചെറുതോടുകളിലൂടെ ഒഴുകി എത്തുന്നത് പെരിയാറിലേക്കാണ്. സമീപത്ത് കുടിവെള്ളം ഇല്ലാത്തതുകൊണ്ടും, പാറകഷ്ണങ്ങള്‍ വീടുകളിലേക്ക് തെറിച്ച്‌ വീഴുന്നതുകൊണ്ടും പലരും പാറമട ഉടമകള്‍ക്ക് വീടും സ്ഥലവും നല്‍കി ഈ പ്രദേശത്തുനിന്ന് പലായനം ചെയ്തുകഴിഞ്ഞു. ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെയാണ് ഇക്കോ ടൂറിസം മേഖലയായ മലയാറ്റൂര്‍ ഇല്ലിത്തോട് പ്രദേശത്തെ ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഇനിയും നേരിടേണ്ടിവരും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily