ന്യൂദല്‍ഹി: രാജ്യത്ത് കമ്മ്യൂണിസറ്റ് ഭരണം ഇല്ലാതായി, ഇത് ഭാരത ജനാധിപത്യത്തിലെ വലിയ ചരിത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഇത് തെരഞ്ഞെടുപ്പില്‍ വികാരത്തിന്റെ പേരില്‍ സംഭവിച്ചതല്ല. ഇത് സുചിന്തിതമായ തീരുമാനത്തില്‍ സംഭവിച്ചതാണ്. രാജ്യം വളരേണ്ടതിന്റെ ആവശ്യകതയില്‍ സംഭവിച്ചതാണ്. തെരഞ്ഞെടുപ്പിന്റെ വിജയോത്സവത്തില്‍ ന്യൂദല്‍ഹി പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. വികാസവും വിശ്വാസവും പുരോഗതിയുമാണ് ഇന്ന് ഭാരതം ആവശ്യപ്പെടുന്നത്. എന്നാല്‍ കോണ്‍ഗ്രസ് എതിർദിശയിലാണ്. വിഘടനം മുഖ്യ അജണ്ടയായ കമ്യൂണിസ്റ്റുകളെ നിരാകരിക്കാൻ രാജ്യം മുഴുവൻ തയാറാകുമ്പോള്‍ നിർഭാഗ്യമെന്ന് പറയാം, കോണ്‍ഗ്രസ് അവരുമായി മേളിച്ച് പ്രവർത്തിക്കുകയാണ്. രാജ്യത്തെ പിളർത്തി തകർക്കുന്ന കമ്മ്യൂണിസ്റ്റ് മാവോയിസ്റ്റുകളെ ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചു. പക്ഷേ, കോണ്‍ഗ്രസ് അർബൻ നക്‌സലുകളെ സഹായിക്കാൻ അവർക്ക് കഴിയുന്നിടത്തെല്ലാം സംരക്ഷണം നല്‍കാൻ ശ്രമിക്കുന്നു.
ഒരു രാജ്യവും തമ്മില്‍ സംഘർഷമില്ലാത്ത സംവിധാനമാണ് കേന്ദ്ര സർക്കാരും ബിജെപിയും വിഭാവനം ചെയ്യുന്നത്. എന്നാല്‍, ബംഗാളിലും തമിഴ്‌നാട്ടിലും കേരളത്തിലും അങ്ങനെ അല്ലായിരുന്നു. അവർ മൂന്നിനെയും ജനങ്ങള്‍ മാറ്റി. അവർക്ക് വിഭജനത്തിന്റെ രാഷട്രീയമാണ്. അവർക്ക് ചേർക്കുന്നതിലല്ല, അകറ്റുന്നതിലാണ് താല്‍പര്യം. ചിലർ ഭാഷയുടെ പേരില്‍, ചിലർ ഭക്ഷണത്തിന്റെ പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കുന്നു. പക്ഷേ ജനത ഇവർക്ക് മറുപടി നല്‍കി. വിവാദങ്ങളല്ല, വികാസം വേണമെന്ന് പറഞ്ഞു. വിഭജനമല്ല, വിശ്വാസം വേണമെന്ന് പറഞ്ഞു.
വനിതാ സംവരണത്തിന്റെ ഗുണഫലങ്ങള്‍ എല്ലാവർക്കും ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നിയമം കൊണ്ടുവന്നപ്പോള്‍ അതിനെ കോണ്‍ഗ്രസ് തടഞ്ഞു. ബംഗാളിലെ വനിതകള്‍, ടിഎംസി ആ നിയമത്തിനോട് എടുത്ത നിലപാടിന് തക്ക ശിക്ഷ നല്‍കി. തമിഴ്‌നാട്ടിലും അത് സംഭവിച്ചു. കേരളത്തിലെ യുഡിഎഫിനെ സ്ത്രീകള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പഠിപ്പിക്കുമെന്ന് ഉറപ്പ്. യുപിയില്‍ സമാജ്‌വാദി പാർട്ടിയെ മഹിളകള്‍ പഠിപ്പിക്കും.
എന്നാല്‍, മറ്റെല്ലാ സർക്കാരുകളോടുമെന്ന പോലെ ബംഗാള്‍, കേരളം, തമിഴ്‌നാട് സർക്കാരുകളുമായി വികസനത്തിന്റെ കാര്യത്തില്‍ തോളോട് തോള്‍ ചേർന്നു പ്രവർത്തിക്കും, പ്രധാനമന്ത്രി പറഞ്ഞു. ബിജെപിക്ക്ഭാരതം വളരണമെന്നും ഭാരതീയത വളരണമെന്നുമാണ് ചിന്ത. ബിജെപി പ്രാദേശിക ആവശ്യങ്ങള്‍ സാധിച്ച് ദേശീയ വികാരം സാദ്ധ്യമാക്കണമെന്ന സങ്കല്‍പ്പമുള്ള പാർട്ടിയാണ്, മോദി വിശദീകരിച്ചു.

