പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമായതോടെ ആഗോള വിപണിയിലുണ്ടായ അനിശ്ചിതത്വം കേരളത്തിലെ സ്വർണ്ണവിലയില്‍ വൻ മാറ്റങ്ങള്‍ക്കിടയാക്കുന്നു.
തുടർച്ചയായ വർദ്ധനവിന് ശേഷം ഇന്നലെ പവന് 2920 രൂപ കുറഞ്ഞെങ്കിലും ഇന്ന് വീണ്ടും വില കുതിച്ചുയർന്നു. ഇന്ന് മാത്രം ഒരു പവൻ സ്വർണ്ണത്തിന് 1440 രൂപയാണ് വർദ്ധിച്ചത്. ഇതോടെ കേരളത്തില്‍ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,10,680 രൂപയായി ഉയർന്നു. ഗ്രാമിന് 13,835 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ഈ മാസമാദ്യം സ്വർണ്ണവില 1.26 ലക്ഷം കടന്ന് ചരിത്ര റെക്കോർഡ് ഇട്ടിരുന്നു. തുടർന്ന് മാർച്ച് 23-ഓടെ വില ഒരു ലക്ഷത്തിന് താഴേക്ക് (99,480 രൂപ) എത്തിയെങ്കിലും ഇറാൻ-അമേരിക്ക നേരിട്ടുള്ള യുദ്ധത്തിലേക്ക് നീങ്ങിയതോടെ വില വീണ്ടും ലക്ഷങ്ങള്‍ കടക്കുകയായിരുന്നു. പശ്ചിമേഷ്യയിലെ സൈനിക നീക്കങ്ങള്‍ നിക്ഷേപകരെ സുരക്ഷിത നിക്ഷേപമായ സ്വർണ്ണത്തിലേക്ക് ആകർഷിക്കുന്നതാണ് ഈ അസ്ഥിരതയ്‌ക്ക് പ്രധാന കാരണം.
കേരളത്തില്‍ ഓള്‍ കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്‌എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 150 രൂപ ഉയർന്ന് 11,435 രൂപയായി. വെള്ളിവില മാറിയില്ല; ഗ്രാമിന് 250 രൂപ. കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്‌എംഎ) 150 രൂപ ഉയർത്തി 11,370 രൂപയാണ് 18 കാരറ്റ് സ്വർണത്തിന് നിശ്ചയിച്ചത്. വെള്ളിക്ക് ഇവരും ഈടാക്കുന്ന വില 250 രൂപ.

