തിരുവനന്തപുരം: ശബരിമല നെയ്യ് ക്രമക്കേടില്‍ പങ്കില്ലെന്ന് മില്‍മ. നെയ്യില്‍ ഗുണനിലവാര പ്രശ്‌നമുണ്ടെന്ന് ദേവസ്വം ബോർഡ് ഉന്നയിച്ചിട്ടില്ലെന്നും മില്‍മ ചെയർമാൻ കെ.എസ് മണി പ്രതികരിച്ചു.
മില്‍മയുടെ നെയ് വേണ്ടെന്ന് ദേവസ്വം ബോർഡ് തീരുമാനം എടുത്തുവെന്ന വാർത്ത അടിസ്ഥാന രഹിതമെന്നും കെ എസ് മണി പറഞ്ഞു. വിവാദം ബ്രാൻഡിന് ദോഷമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
നെയ് കൈ മാറ്റത്തിന്റെ തുക മുഴുവനായും ദേവസ്വം ബോർഡ് ഇതിനകം നല്‍കിയിട്ടുണ്ടെന്ന് കെ.എസ്.മണി വ്യക്തമാക്കി. ടിൻ ടാമ്പർ ചെയ്ത് നിലവാരം കുറഞ്ഞ നെയ് നിറച്ചോ എന്നത് അന്വേഷണത്തില്‍ കണ്ടെത്തണം. ലെഡ് ഒക്കെ മാറ്റി അങ്ങനെ നടക്കുമെന്ന് തോന്നുന്നില്ല. അയച്ച നെയ്യുടെ നെയ് മില്‍മ പരിശോധന നടത്തിയിരുന്നുവെന്ന് കെ എസ് മണി പറഞ്ഞു. ദേവസ്വം വിജിലൻസിന്റെയും ക്രൈം ബ്രാഞ്ചിന്റെയും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. എല്ലാ അന്വേഷണത്തോടും മില്‍മ സഹകരിക്കുമെന്നും ആരുടെയെങ്കിലും ഭാഗത്തു വീഴ്‌ച്ച ഉണ്ടെന്ന് കണ്ടെത്തിയാല്‍ ഉറപ്പായും നിയമനടപടി എടുക്കുമെന്നും കെ എസ് മണി വ്യക്തമാക്കി.
ക്ഷീര കർഷകർക്ക് സഹായം ആകുമെന്ന നിലയില്‍ മില്‍മ നെയ് വാങ്ങണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡിനെ സമീപിക്കുകയായിരുന്നു. ഭക്തരില്‍ നിന്നും ദിവസവും ലഭിക്കുന്ന നെയ്യ് ശബരിമലയില്‍ ദൈനംദിന ആവശ്യങ്ങള്‍ക്ക് പര്യാപ്തമാണെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് ഉള്‍പ്പടെ പറഞ്ഞത്. മില്‍മയുടെ നെയ് വേണ്ടെന്നു തീരുമാനം എടുത്തു എന്നത് ചില കേന്ദ്രങ്ങളുടെ പ്രചാരണമാണെന്ന് കെ എസ് മണി പറഞ്ഞു.
മില്‍മയില്‍ നിന്ന് കയറ്റിവിട്ട ശുദ്ധമായ നെയ്യ് മാറ്റി തമിഴ്‌നാട്ടില്‍ നിന്നുള്ള വിലയും നിലവാരവും കുറഞ്ഞ നെയ്യ് പാക്കറ്റിലാക്കി ശബരിമലയില്‍ എത്തിച്ചുവെന്നതാണ് വിവാദം. മുൻ സീസണിലാണ് ഇത് നടന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ നേരത്തേ പ്രതികരിച്ചിരുന്നു. 1.67 ലക്ഷം ലിറ്റർ നിലവാരമില്ലാത്ത നെയ്യ് സന്നിധാനത്ത് എത്തിയതായും ഇതിലൂടെ മില്‍മയ്‌ക്ക് 85 ലക്ഷം രൂപയ്‌ക്കധികം നഷ്‌ടമുണ്ടായെന്നുമാണ് റിപ്പോർട്ട്. കഴിഞ്ഞ സീസണിലാണ് ഇത് നടന്നത്.
ഈ വർഷത്തെ അരവണ നിർമാണത്തിനായി പുറത്തുനിന്ന് നെയ്യ് വാങ്ങേണ്ടതില്ല എന്ന് തീരുമാനിച്ചതായി ജയകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ആവശ്യത്തിലധികം നെയ്യ് ഭക്തർ ശബരിമലയില്‍ കൊണ്ടുവരുന്നുണ്ട്. അതിനാലാണ് പുറത്തുനിന്ന് വാങ്ങേണ്ടെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

