മെഡിറ്ററേനിയന്‍ കടലിലൂടെ യൂറോപ്പിലെത്താന്‍ ശ്രമിക്കുന്നതിനിടെ ബോട്ടു മുങ്ങി മരിച്ച സിറിയന്‍ കുടുംബത്തിലെ അലന്‍ കുര്‍ദി എന്ന മൂന്നു വയസ്സുകാരന്റെ മൃതദേഹം തുര്‍ക്കിയുടെ തീരത്ത് അടിഞ്ഞതിന്റെ ചിത്രം ദാരുണമായിരുന്നു.
2015 ലെ ഈ ചിത്രം പക്ഷേ യൂറോപ്പിലേക്കുള്ള അനധികൃതവും ആപല്‍ക്കരവുമായ കുടിയേറ്റത്തെ ന്യായീകരിക്കാന്‍ വ്യാപകമായി ഉപയോഗിക്കുകയുണ്ടായി. പക്ഷേ ഇപ്പോള്‍ സ്‌പെയിനിന്റെ പ്രദേശമായ സ്യൂട്ടയില്‍ ഇസ്ലാമിക രാജ്യമായ മൊറോക്കോയില്‍ നിന്നുള്ള അനധികൃത കുടിയേറ്റത്തെത്തുടര്‍ന്നുണ്ടായ മരണങ്ങളെക്കുറിച്ച് ആരും മിണ്ടുന്നില്ല. മലയാള മാധ്യമങ്ങള്‍ ഇങ്ങനെയൊരു സംഭവം ലോകത്ത് നടന്നതായി പോലും ഭാവിക്കുന്നില്ല.
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെയും മെഡിറ്ററേനിയന്‍ കടലിന്റെയും അതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്‌പെയിനിലെ സ്യൂട്ടയിലേക്ക് ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരാണ് മൊറോക്കോയില്‍ നിന്നെത്തിയത്. ഗുരുതരമായ ഈ അതിര്‍ത്തി ലംഘനത്തെ നേരിടാന്‍ സ്‌പെയിന് സൈനികരെ അയക്കേണ്ടിവന്നു. അപകടകരമായ കടല്‍യാത്രക്കിടെ നിരവധി പേര്‍ മരണമടഞ്ഞു. അപ്രതീക്ഷിതമായുണ്ടായ വന്‍ ജനപ്രവാഹത്തെ നേരിട്ട് ക്രമസമാധാനം പുനഃസ്ഥാപിക്കാനുള്ള പോലീസ് നടപടിയിലും ആളുകള്‍ കൊല്ലപ്പെട്ടു.
സ്പാനിഷ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഒരൊറ്റ ദിവസം കൊണ്ട് 49,000 അനധികൃത കുടിയേറ്റക്കാരാണ് സ്യൂട്ടയിലേക്ക് ഇരച്ചുകയറിയത്. മൊറോക്കോ-സ്‌പെയിന്‍ അതിര്‍ത്തിയിലെ കമ്പിവേലി കടന്നുകയറാനോ മൊറോക്കന്‍ പ്രദേശത്തിനും സ്പാനിഷ് പ്രദേശത്തിനും ഇടയിലുള്ള കടലിടുക്ക് നീന്തിക്കടക്കാനോ വലിയ ജനക്കൂട്ടങ്ങള്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലോകമെമ്പാടും കാണുകയുണ്ടായി.
എത്രയും വേഗം സാധാരണ നില പുനഃസ്ഥാപിക്കാന്‍ സ്പാനിഷ് ഭരണകൂടം ഉചിതമായ നടപടികള്‍ ആസൂത്രണം ചെയ്തുവരികയാണ്. വെറും 18.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള സ്യൂട്ടയില്‍ വിന്യസിച്ചിരിക്കുന്ന സൈനികരുടെ എണ്ണം 80 ആണ്. തീരസംരക്ഷണ സേനയുടെ കപ്പലുകളും ഡൈവിങ് സംഘങ്ങളും വേറെയുമുണ്ട്. സ്യൂട്ടയിലേക്ക് അനധികൃതമായി പ്രവേശിച്ച എല്ലാ ആളുകളെയും എത്രയും വേഗം തിരിച്ചയക്കാന്‍ സ്‌പെയിന്‍ തീരുമാനിച്ചിരിക്കുകയാണ്.
സ്‌പെയിനുമായി അതിര്‍ത്തി പങ്കിടുന്ന മൊറോക്കന്‍ പട്ടണമായ ബ്‌നിന്‍സാറിലും രൂക്ഷമായ സംഘര്‍ഷമുണ്ടായി. അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചവര്‍ അധികാരികളുമായി ഏറ്റുമുട്ടുകയും കല്ലെറിയുകയും, പോലീസ് വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. നിരവധി പേര്‍ അറസ്റ്റിലുമായി.
കൃത്യമായ കണക്കുകള്‍ നല്‍കാന്‍ സാധ്യമല്ലെങ്കിലും ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ അതിര്‍ത്തി കടന്നുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സ്‌പെയിനിന്റെ അതിര്‍ത്തി നിയന്ത്രണം തകര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ദേശീയ സുരക്ഷയുടെ അടിസ്ഥാനത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് സ്യൂട്ടയുടെ പ്രാദേശിക ഭരണകൂടം സ്പാനിഷ് ഭരണകൂടത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അതിര്‍ത്തിയുടെ അലംഘനീയതയും പൗരന്മാരുടെ സുരക്ഷയും ഉറപ്പാക്കുന്നതിന് അതിര്‍ത്തിയില്‍ സൈന്യത്തെയും അധിക പോലീസ് സേനയെയും വിന്യസിക്കണമെന്നും പ്രാദേശിക അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നു.
തങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന കുടിയേറ്റ പ്രതിസന്ധിയുടെ അതീവ ഗുരുതര അവസ്ഥയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ ജനങ്ങള്‍ ശബ്ദമുയര്‍ത്തുകയാണ്. വീണ്ടും ഒരു രാത്രിയില്‍ കൂട്ടത്തോടെ ആളുകള്‍ എത്തിയതോടെ, ഏകദേശം ആയിരത്തോളം പേര്‍ താല്‍ക്കാലിക കുടിയേറ്റ സ്വീകരണ കേന്ദ്രത്തിന് പുറത്ത് കാത്തുനില്‍ക്കുകയാണ്. വെറും 10 ദിവസത്തിനുള്ളില്‍ 1,500 മുതല്‍ 2,000 വരെ ആളുകള്‍ എത്തിയതാണ് ഈ സമ്മര്‍ദ്ദത്തിന് കാരണമായത്. അതിര്‍ത്തി കടന്നെത്തിയവര്‍ പ്രദേശത്തെ സ്പാനിഷ് ജനസംഖ്യയുടെ രണ്ട് ശതമാനത്തിന് തുല്യമാണ്. ഓരോ മണിക്കൂര്‍ കഴിയുന്തോറും സാഹചര്യം കൂടുതല്‍ ദുഷ്‌കരമായിക്കൊണ്ടിരിക്കുന്നതില്‍ ജനങ്ങള്‍ ആശങ്കാകുലരാണ്.
ഇതിനിടെ തങ്ങള്‍ അതിര്‍ത്തിയില്‍ നിയന്ത്രണം ഏര്‍പ്പെടുന്നതിനെക്കുറിച്ച് ഇറ്റലി ആലോചിക്കുകയാണ്. പുതിയ സംഭവവികാസത്തില്‍ അസാധാരണ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ”സ്യൂട്ടയില്‍ നിന്ന് വരുന്ന ദൃശ്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. നിയന്ത്രണമില്ലാത്ത അനധികൃത കുടിയേറ്റം യൂറോപ്പിന്റെ അതിര്‍ത്തികളുടെ സുരക്ഷയ്‌ക്ക് യഥാര്‍ത്ഥ ഭീഷണി ഉയര്‍ത്തുന്നുവെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നു” എന്നാണ് ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി സമൂഹമാധ്യമത്തില്‍ കുറിച്ചത്.
ഇറ്റലി കാഴ്ചക്കാരായി മാറിനില്‍ക്കില്ലെന്നും, ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ യോഗം വിളിച്ചുകൂട്ടുകയാണെന്നും മെലോണി പ്രഖ്യാപിച്ചിരിക്കുകയാണ്. അതിര്‍ത്തികളുടെയും പൗരന്മാരുടെയും സുരക്ഷയ്‌ക്കായി അസാധാരണ നടപടികളെടുക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും, ഇതില്‍ സ്‌പെയിനുമായി അതിര്‍ത്തി പങ്കിടുന്ന ഷെന്‍ഗന്‍ മേഖലയുമായുള്ള ബന്ധം വിച്ഛേദിക്കലും ഉള്‍പ്പെടുന്നുവെന്നും ഇറ്റലി വ്യക്തമാക്കിയിരിക്കുന്നു. ”അനധികൃത കുടിയേറ്റത്തിന്റെ കാര്യത്തില്‍, ഞങ്ങള്‍ ഒരു ഇഞ്ചുപോലും പിന്നോട്ടുപോകില്ല. അതിര്‍ത്തികള്‍ സംരക്ഷിക്കുക, മനുഷ്യക്കടത്തുകാരെ തടയുക, ഫലപ്രദമായ തിരിച്ചയക്കലുകള്‍ ഉറപ്പാക്കുക. ഇതായിരിക്കും ഈ സര്‍ക്കാരിന്റെ നിലപാട്.” മെലോണി മുന്നറിയിപ്പ് നല്‍കുന്നു.
മൊറോക്കോയുടെ വടക്കന്‍ തീരത്ത് സ്ഥിതിചെയ്യുന്ന സ്യൂട്ടയെ സ്‌പെയിനിന്റെ പ്രധാന ഭൂഭാഗത്തില്‍ നിന്ന് ജിബ്രാള്‍ട്ടര്‍ കടലിടുക്ക് വേര്‍തിരിക്കുന്നു. ഈ ചെറിയ സ്വയംഭരണ പ്രദേശത്ത് ഏകദേശം 85,000 പേര്‍ മാത്രമാണുള്ളത്. മൊറോക്കന്‍ പട്ടണമായ ഫ്‌നിദെഖില്‍ നിന്ന് സ്യൂട്ടയിലേക്ക് ആളുകള്‍ പതിവായി നീന്തിയെത്താറുണ്ട്. ഏകദേശം അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്രയാണിത്. ചിലര്‍ അതിനേക്കാള്‍ കുറഞ്ഞ ദൂരത്തിലുള്ള അടുത്ത പട്ടണമായ ബെല്യൂനേഷില്‍ നിന്ന് കരയിലൂടെ അതിര്‍ത്തി കടക്കാനും ശ്രമിക്കുന്നു. മറ്റുചിലര്‍ മറ്റൊരു സ്പാനിഷ് അധീനപ്രദേശമായ മെലില്ല വഴി കടക്കാനും ശ്രമിക്കുന്നു.
സ്യൂട്ടയിലേക്കോ മെലില്ലയിലേക്കോ പോകുന്നതിനിടെ കടലില്‍ പിടിക്കപ്പെടുന്ന നുഴഞ്ഞുകയറ്റക്കാരെ ഉടന്‍ മൊറോക്കോയിലേക്ക് തിരിച്ചയക്കാന്‍ കഴിയില്ലെന്ന് ഈ മാസം സ്‌പെയിനിലെ സുപ്രീം കോടതി വിധിച്ചു. ആഫ്രിക്കയുമായി യൂറോപ്യന്‍ യൂണിയനുള്ള ഏക കര അതിര്‍ത്തി പങ്കിടുന്നത് ഈ രണ്ട് പ്രദേശങ്ങളാണ്. ഈ ഉത്തരവ് കടല്‍മാര്‍ഗമുള്ള അനധികൃത കുടിയേറ്റത്തിന് മാത്രമാണ് ബാധകമാകുന്നത്. കോടതി ഉത്തരവ് പ്രകാരം, സ്യൂട്ടയിലേക്കോ മെലില്ലയിലേക്കോ കരമാര്‍ഗം അതിര്‍ത്തി കടക്കുന്ന കുടിയേറ്റക്കാരെ സ്‌പെയിന് ഉടന്‍ നാടുകടത്താന്‍ കഴിയും. ഈ തീരുമാനം കടലിലൂടെ അതിര്‍ത്തി കടക്കാന്‍ ആളുകള്‍ക്ക് വലിയ പ്രോത്സാഹനം നല്‍കി.
ഇതാണ് കരയിലൂടെ അതിര്‍ത്തി കടക്കുന്നതിനേക്കാള്‍ എളുപ്പമായ മാര്‍ഗം സ്വീകരിക്കുന്നതിന് ഇത്രയധികം മൊറോക്കന്‍ പൗരന്മാര്‍ ബോട്ടുകളിലും നീന്തിയും സ്യൂട്ടയിലേക്ക് എത്തിയതിന്റെ കാരണം. സുപ്രീം കോടതി ഉത്തരവ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ആയിരക്കണക്കിന് ആളുകളെ സ്‌പെയിനിലേക്ക് എത്തിക്കുന്നതിനായി അനധികൃത കുടിയേറ്റ മാഫിയ ഈ ഉത്തരവിനെ മുതലെടുക്കുകയും ചെയ്തു. സുപ്രീം കോടതി വിധിക്ക് ശേഷം പതുക്കെ ആളുകള്‍ എത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇതാണ് ഒരു പൊട്ടിത്തെറിയായി മാറിയത്.
സ്യൂട്ടയിലും മെലില്ലയിലും അസാധാരണമായ സാഹചര്യങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. കാരണം, കര അതിര്‍ത്തി ഒഴിവാക്കി, ജിബ്രാള്‍ട്ടര്‍ കടലിടുക്കിലൂടെയോ മെഡിറ്ററേനിയന്‍ കടലിലൂടെയോ കടക്കാതെ തന്നെ, സാങ്കേതികമായി ‘കടല്‍മാര്‍ഗം’ ഇവിടേക്ക് പ്രവേശിക്കാന്‍ കുടിയേറ്റക്കാര്‍ക്ക് സാധിക്കും.
രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ ഒഴുക്ക് പ്രോത്സാഹിപ്പിക്കുന്നതിനായി സുപ്രീം കോടതി വിധിയെ ദുരുപയോഗം ചെയ്തുവെന്ന് മനുഷ്യക്കടത്ത് നടത്തുന്ന സംഘടനകള്‍ക്കെതിരെ സ്പാനിഷ് ആഭ്യന്തര മന്ത്രാലയം തന്നെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. അനുമതിയില്ലാതെ രാജ്യത്ത് പ്രവേശിക്കാന്‍ കഴിഞ്ഞുവെന്ന് തെളിയിക്കാന്‍ കഴിയുന്ന ആളുകള്‍ക്ക് സ്പാനിഷ് സര്‍ക്കാര്‍ പൊതുമാപ്പും താല്‍ക്കാലിക താമസാനുമതിയും നല്‍കുന്നുണ്ട്. ഈ വര്‍ഷം നിയമം പ്രാബല്യത്തില്‍ വന്ന സമയത്ത് തങ്ങള്‍ രാജ്യത്തിനുള്ളില്‍ ഉണ്ടായിരുന്നുവെന്ന് തെളിയിക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമാണ് അത് ബാധകമാകുന്നത്.
ബംഗ്ലാദേശികളുമായും റോഹിങ്ക്യന്‍ മുസ്ലിങ്ങളുമായും ബന്ധപ്പെട്ട നുഴഞ്ഞുകയറ്റത്തിന്റെ ഗുരുതരമായ പ്രശ്‌നം ഭാരതം പതിറ്റാണ്ടുകളായി നേരിടുകയാണ്. ദേശീയ താല്‍പ്പര്യത്തിന്റെയും സുരക്ഷയുടെയും ചെലവില്‍ തങ്ങളുടെ വോട്ടുബാങ്ക് ശക്തിപ്പെടുത്തുന്നതിനായി തൃണമൂല്‍ കോണ്‍ഗ്രസിനെ പോലുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ പ്രശ്‌നത്തെ അവഗണിക്കുക മാത്രമല്ല, അതിന് സൗകര്യമൊരുക്കുകയും ചെയ്തിട്ടുണ്ട്.
സുപ്രീം കോടതി കാലാകാലങ്ങളില്‍ ഈ ആളുകള്‍ക്ക് വേണ്ടി ഇടപെട്ടിട്ടുമുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍, രാജ്യത്ത് അനധികൃതമായി താമസിക്കുന്ന റോഹിങ്ക്യകളെ ‘അഭയാര്‍ത്ഥികള്‍’ എന്നോ ‘അനധികൃത കുടിയേറ്റക്കാര്‍’ എന്നോ വര്‍ഗീകരിക്കണമോയെന്ന് തീരുമാനിക്കാന്‍ സുപ്രീം കോടതി താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ഫോറിനേഴ്‌സ് ട്രൈബ്യൂണലിന്റെ വിധിയും ഗുവാഹത്തി ഹൈക്കോടതിയുടെ ഉത്തരവും പരമോന്നത കോടതി റദ്ദാക്കുകയും, ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരനാണെന്ന് സംശയിക്കപ്പെട്ടിരുന്ന റഹീം അലിയെ ഭാരത പൗരനായി അംഗീകരിക്കുകയും ചെയ്തു.
അനധികൃത കുടിയേറ്റത്തിന്റെ പ്രതിസന്ധി തുടര്‍ച്ചയായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. കര്‍ണാടകയില്‍ മാത്രം ഇത്തരത്തിലുള്ള ആളുകളുടെ എണ്ണം രണ്ട് കോടിയിലധികം വരുമെന്നാണ് സൂചന. അതിനാല്‍, സ്‌പെയിനില്‍ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യം ഭാരതത്തിലെ നീതിന്യായ വ്യവസ്ഥയ്‌ക്ക് ഉള്‍പ്പെടെ ഗൗരവമേറിയ ഓര്‍മ്മപ്പെടുത്തലാണ്. രാജ്യത്തിനകത്ത് വളര്‍ന്നുവരുന്ന ഈ വെല്ലുവിളിയെ ന്യായീകരിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നതിന് പകരം പ്രായോഗികവും ഫലപ്രദവുമായ പ്രതികരണവും നടപടികളുമാണ് ആവശ്യം.

