ഇടുക്കി: കെഎസ്‌ആർടിസിയുടെ സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനി ബസ് സമയം മാറി സർവീസ് നടത്തിയതില്‍ ബസിന്റെ അടിയില്‍ കിടന്ന് പ്രതിഷേധിച്ച് സ്വകാര്യ ബസുടമ.
ഉപ്പുതറ-കട്ടപ്പന റൂട്ടില്‍ സർവീസ് നടത്തുന്ന കുട്ടിമാളു എന്ന ബസിന്റെ ഉടമ രാജേഷാണ് കെഎസ്‌ആർടിസി ബസ് തടഞ്ഞ് പ്രതിഷേധിച്ചത്.
പലപ്പോഴും സ്വകാര്യ ബസുകളുടെ സമയക്രമം തെറ്റിച്ച്, തൊട്ടുമുന്നിലോ തൊട്ടുപിന്നാലെയോ കെഎസ്‌ആർടിസി പ്രിയദർശിനി സർവീസ് നടത്തുന്നത് പതിവാണെന്ന് ആക്ഷേപമുണ്ട്. ഇത് തങ്ങള്‍ക്ക് വലിയ സാമ്പത്തിക നഷ്ടം വരുത്തിവെക്കുന്നു എന്ന് സ്വകാര്യ ബസ് ഉടമകള്‍ പരാതിപ്പെടുന്നതിനിടയിലാണ് ‘കുട്ടിമാളു’ സർവീസ് നടത്തേണ്ട കൃത്യം അതേ സമയത്ത് തന്നെ കെഎസ്‌ആർടിസിയും എത്തിയത്.
കെഎസ്‌ആർടിസി ബസ് വഴിയില്‍ തടഞ്ഞ് ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നാണ് കെഎസ്‌ആർടിസി ബസിന്റെ മുൻചക്രത്തിന്റെ മുന്നില്‍ കിടന്ന് രാജേഷ് പ്രതിഷേധിച്ചത്. പ്രിയദർശിനി പദ്ധതി ആരംഭിച്ചതോടെ സ്വകാര്യ ബസ് സർവീസുകള്‍ വലിയ പ്രതിസന്ധി നേരിടുകയാണെന്ന വിമർശനം ശക്തമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കണ്ണൂരില്‍ 50 ബസുകള്‍ സർവീസ് അവസാനിപ്പിച്ചതായി ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ആരോപിച്ചു.
കെഎസ്‌ആർടിസിയിലെ പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര മൂലം സ്വകാര്യ ബസുടമകളെ കടക്കെണിയിലേക്കും സാമ്പത്തിക പ്രതിസന്ധിയിലേക്കും തള്ളിവിട്ടെന്ന് അസോസിയേഷൻ കണ്ണൂർ ജില്ലാ ജനറല്‍ സെക്രട്ടറി രാജ്കുമാർ കരുവാരത്ത് വിമർശിച്ചിരുന്നു.

