താഷ്കെന്റ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഉസ്ബെക്കിസ്ഥാനിലെ താഷ്‌കന്റില്‍ എത്തി. സന്ദർശന വേളയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി പ്രസിഡന്റ് മിർസിയോയേവുമായി പ്രതിനിധിതല ചർച്ചകള്‍ നടത്തും.
വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഡിജിറ്റല്‍ കണക്റ്റിവിറ്റി, ഊർജ്ജം, വിദ്യാഭ്യാസം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നീ മേഖലകളിലെ സഹകരണം ഇരു നേതാക്കളും അവലോകനം ചെയ്യുകയും മുന്നോട്ടുള്ള പാതയ്‌ക്കുള്ള അജണ്ട നിശ്ചയിക്കുകയും ചെയ്യും.
ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബർ 1 വരെ കിർഗിസ്ഥാനിലെ ബിഷ്കെക്കില്‍ നടക്കുന്ന എസ്‌സിഒ ഉച്ചകോടിയില്‍, സുരക്ഷ, കണക്റ്റിവിറ്റി, അവസരം എന്നീ ഇന്ത്യയുടെ മുൻഗണനകളെക്കുറിച്ച് പ്രധാനമന്ത്രി മോദി ഉയർത്തിക്കാട്ടുകയും ഉച്ചകോടിക്കിടെ എസ്‌സിഒ നേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്യും.
മധ്യേഷ്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ ആഘോഷത്തിന്റെ ഭാഗമായി കിർഗിസ്ഥാനില്‍ നടക്കുന്ന ആറാമത് ലോക നോമാഡ് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിലും അദ്ദേഹം പങ്കെടുക്കും. പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29-30 തീയതികളില്‍ ഉസ്ബെക്കിസ്ഥാനിലും ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബർ 1 വരെ നടക്കുന്ന 26-ാമത് എസ്‌സിഒ ഉച്ചകോടിക്കായി കിർഗിസ്ഥാനിലും എത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ നാലാമത്തെ ഉസ്ബെക്കിസ്ഥാൻ സന്ദർശനമാണിത്.
കൂടാതെ 2047 ലെ വികസിത് ഭാരത്, 2030 ലെ ഉസ്ബെക്കിസ്ഥാൻ എന്നിവയുടെ പങ്കിട്ട വികസന ദർശനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും അവർ പങ്കിടും. താഷ്‌കെന്റിലെ ശാസ്ത്രി സ്മാരകവും താഷ്‌കെന്റ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ഓറിയന്റല്‍ സ്റ്റഡീസിലെ മഹാത്മാഗാന്ധി സെന്ററും പ്രധാനമന്ത്രി മോദി സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

