കൊല്‍ക്കത്ത : ബംഗാളിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർത്ഥികളുടെ യൂണിയൻ മുറിയില്‍ നിന്ന് ഒരു കോടി രൂപയും, മദ്യക്കുപ്പികളും , തോക്കും കണ്ടെടുത്തു.
സുവേന്ദു അധികാരി സർക്കാരിന്റെ പ്രത്യേക നിർദേശപ്രകാരമായിരുന്നു പരിശോധന . ഒരു വർഷമായി അടച്ചിട്ട നിലയിരുന്നു മുറി.
2019 മുതല്‍ കാമ്പസ് തിരഞ്ഞെടുപ്പ് നടന്നിട്ടില്ലാത്തതിനാല്‍, കോളേജുകളിലെ യൂണിയൻ മുറികള്‍ അടച്ചുപൂട്ടാൻ കല്‍ക്കട്ട ഹൈക്കോടതി അന്നത്തെ ടിഎംസി സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. തുടർന്ന് 2025 ല്‍ ഇത് പൂട്ടി. കഴിഞ്ഞ വർഷം ജൂണില്‍ സൗത്ത് കല്‍ക്കട്ട ലോ കോളേജിലെ യൂണിയൻ മുറിയില്‍ 24 വയസ്സുള്ള ഒരു വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തതിനെത്തുടർന്നാണ് കോടതി ഉത്തരവ് വന്നത്.
സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ കോളേജുകളോട് വിദ്യാർത്ഥി യൂണിയൻ ഫണ്ടില്‍ നിന്ന് എല്ലാ ചെലവുകളും ഓഡിറ്റ് ചെയ്യാൻ ആവശ്യപ്പെട്ടതിന് ശേഷമാണ് സുരേന്ദ്രനാഥ് കോളേജിലെ മുറി തുറന്നത് . മുറിയിലെ പഴയ തടി അലമാരയില്‍ നിന്നാണ് രണ്ട് വലിയ പെട്ടി പണം കണ്ടെത്തിയത് . അതിനുള്ളില്‍ 100, 500 രൂപ നോട്ടുകളുടെ കെട്ടുകള്‍ അടുക്കി വച്ചിരുന്നു. പണത്തിന്റെ ഏറിയ ഭാഗവും ചിതലുകള്‍ മൂലം നശിച്ച അവസ്ഥയിലാണ്.
മാത്രമല്ല കാമ്പസിനുള്ളില്‍ രണ്ട് കിടപ്പുമുറികളും കണ്ടെത്തി . അതില്‍ എസികള്‍, അറ്റാച്ച്‌ഡ് ബാത്ത്റൂമുകള്‍, കിടക്കകള്‍, വിലകൂടിയ മെത്തകള്‍, തലയിണകള്‍ എന്നിവ സജ്ജീകരിച്ചിരുന്നു. മുൻ തൃണമൂല്‍ ഭരണകൂടമാണ് ഈ മുറികള്‍ സജ്ജമാക്കിയതെന്നാണ് സൂചന.’കങ്കട ദേബു’ എന്നറിയപ്പെടുന്ന ടിഎംസി ശക്തനായ ദേബാഷിസ് ബന്ദോപാധ്യായയും അദ്ദേഹത്തിന്റെ മകൻ ഷിബാഷിസും ഈ മുറികള്‍ ഉപയോഗിച്ചിരുന്നുവെന്ന് കോളേജ് അധികൃതർ ആരോപിച്ചു. ഈ മുറികളില്‍ രണ്ട് നേതാക്കള്‍ക്കും മസാജ് നല്‍കാൻ ജീവനക്കാരെ നിർബന്ധിച്ചുവെന്നും കോളേജ് അധികൃതർ പറഞ്ഞു.
കോളേജ് മേല്‍ക്കൂരയില്‍ നിന്ന് നിരവധി മദ്യക്കുപ്പികളും ഗർഭനിരോധന പാക്കറ്റുകളും കണ്ടെത്തി. യൂണിയൻ റൂമിനുള്ളില്‍ കറുത്ത പാക്കറ്റില്‍ പൊതിഞ്ഞ നിലയിലായിരുന്നു റിവോള്‍വർ .കോളേജിലെത്തിയ ബിജെപി എംഎല്‍എ സജല്‍ ഘോഷ് പണത്തിന്റെ ഉറവിടത്തെക്കുറിച്ച് ഇഡി അന്വേഷണം ആവശ്യപ്പെട്ടു. കോളേജിലെ പ്രവേശന റാക്കറ്റുമായി പണത്തിന് ബന്ധമുണ്ടെന്ന് ഘോഷ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. കോളേജിലേക്കുള്ള പ്രവേശനത്തിനായി തൃണമൂല്‍ ഛത്ര പരിഷത്തിന്റെ (ടിഎംസിപി) നേതാക്കള്‍ ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയതായി അദ്ദേഹം ആരോപിച്ചു.
ഇത്തരം അഴിമതിയിലൂടെ ലഭിക്കുന്ന പണം ഒടുവില്‍ കാളിഘട്ടില്‍ എത്തിയെന്നും മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ വസതിയെ പരാമർശിച്ച് അദ്ദേഹം ആരോപിച്ചു. അതേസമയം കോളേജ് തൃണമൂല്‍ ഗുണ്ടകളുടെ താവളമായിരുന്നുവെന്നും സൂചനയുണ്ട്.

