Dailyhunt
ഉദ്ഘാടനത്തിനൊരുങ്ങുന്ന സ്‌കൂള്‍ കെട്ടിടത്തിന് ബലക്ഷയം, സംഭവം വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലത്തില്‍

ഉദ്ഘാടനത്തിനൊരുങ്ങുന്ന സ്‌കൂള്‍ കെട്ടിടത്തിന് ബലക്ഷയം, സംഭവം വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലത്തില്‍

കൊടകര: സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണത്തിന് പ്രാധാന്യം നല്‍കി സര്‍ക്കാര്‍ കൊണ്ടുവന്ന കിഫ്ബി ഫണ്ടുപയോഗിച്ച്‌ നിര്‍മിച്ച ചെമ്ബുച്ചിറ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനമെത്തും മുമ്ബേ ഇടിഞ്ഞുവീഴുമെന്ന അവസ്ഥയില്‍.വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെ മണ്ഡലത്തിലാണ് സംഭവം. കിഫ്ബിയുടെ മൂന്ന് കോടിയും എംഎല്‍എ ഫണ്ടായ 87 ലക്ഷം രൂപയും ചെലവഴിച്ചായിരുന്നു നിര്‍മാണം. എന്നാല്‍ ഉദ്ഘാടനത്തിന് തയ്യാറായ സ്‌കൂള്‍ കെട്ടിടത്തിന്റെ പലഭാഗത്തും നിര്‍മാണത്തിലെ അപാകതയെത്തുടര്‍ന്ന് ചുമരിലേയും മേല്‍ക്കൂരയിലേയും സിമെന്റ് അടര്‍ന്നുവീഴുകയാണ്. കഴിഞ്ഞവര്‍ഷം മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനപ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച വിദ്യാലയമാണിത്.

ഉദ്ഘാടനത്തിനൊരുങ്ങുന്ന സ്‌കൂള്‍കെട്ടിടം കാണാനെത്തിയ നാട്ടുകാരാണ് കെട്ടിടത്തിന്റെ ബലഹീനത ആദ്യം ശ്രദ്ധിച്ചത്. നിര്‍മാണത്തിലെ ക്രമക്കേട് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ കരാറുകാരനോട് പണി നിര്‍ത്തിവക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. പുതിയ കെട്ടിടത്തിന്റെ ചുമരുകളിലും സീലിങ്ങിലും കൈകൊണ്ട് പിടിച്ചാല്‍ സിമെന്റ് കട്ടകള്‍ അടര്‍ന്നുവീഴും. പിവിസി പൈപ്പ് ഉപയോഗിച്ച്‌ സീലിങ്ങില്‍ കുത്തുമ്ബോള്‍ പൈപ്പ് ഉള്ളിലേക്കുപോകുന്ന അവസ്ഥയാണ്.ഉറപ്പില്ലാത്ത കെട്ടിടത്തിന്റെ പലഭാഗത്തുനിന്നും സിമെന്റും മണലും അടര്‍ന്നു വീഴുന്നു. ഇടയ്ക്കുപെയ്ത മഴയില്‍ ക്ലാസ് മുറികള്‍ ചോര്‍ന്നൊലിക്കുന്നുമുണ്ട. കോടികള്‍ മുടക്കിയ സ്‌കൂള്‍കെട്ടിടം പൊളിച്ച്‌ വീണ്ടും പണിയേണ്ട അവസ്ഥയാണിപ്പോള്‍. ചെമ്ബുച്ചിറ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ കാണിച്ച്‌ നാട്ടുകാര്‍ വിജിലന്‍സില്‍ പരാതി നല്‍കിയിട്ടുണ്ട്.

പരാതി നല്‍കി

ചെമ്ബുച്ചിറ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കിഫ്ബി ഫണ്ടും എംഎല്‍എ ഫണ്ടും ഉപയോഗിച്ച്‌ നിര്‍മ്മിച്ച കെട്ടിടത്തിലെ അഴിമതിയില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് വിജിലന്‍സിന് പരാതി നല്‍കി. കുട്ടികളുടെ ജീവന്‍ വച്ചാണ് സര്‍ക്കാര്‍ പന്താടുന്നത്. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി മറുപടി പറയണം. ജില്ലയിലെ കിഫ്ബി പദ്ധതികളില്‍ വ്യാപകമായ ക്രമക്കേടാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ കരാറുകാരെ സിപിഎം പിഴിയുകയാണെന്നും നാഗേഷ് ആരോപിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily