Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിസ്മയം ആ 12മിനിറ്റ്.. ഈജിപ്തിനെ അര്‍ജന്റീന പരാജയപ്പെടുത്തിയത് അവസാന 12 മിനിറ്റിലെ മികവില്‍

വിസ്മയം ആ 12മിനിറ്റ്.. ഈജിപ്തിനെ അര്‍ജന്റീന പരാജയപ്പെടുത്തിയത് അവസാന 12 മിനിറ്റിലെ മികവില്‍

റ്റ്‌ലാന്റ: ഇതാണ് ഫുട്‌ബോളിന്റെ മാസ്മരികത… 78 മിനിറ്റ് വരെ രണ്ട് ഗോളുകള്‍ക്ക് പിന്നില്‍… പിന്നെയുള്ള 13 മിനിറ്റിനിടെ വെടിച്ചില്ലുപോലെ മൂന്ന് ഉഗ്രന്‍ ഗോളുകള്‍….

അതിനിടെ റഫറിയുടെ തീരുമാനങ്ങള്‍ ഒരു ടീമിന് മാത്രം അനുകൂലമെന്ന് ആരോപണം…. എല്ലാം കഴിഞ്ഞ് ഒടുവില്‍ വിജയം കൊത്തിപ്പറന്ന് നിലവിലെ ലോകചാമ്പ്യന്മാരായ അര്‍ജന്റീന. ഇന്നലെ പുലര്‍ച്ചെ സമാപിച്ച മത്സരത്തില്‍ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീന ലോകകപ്പിന്റെ ക്വാര്‍ട്ടറിലേക്ക്. ഈജിപ്തിനായി 15-ാം മിനിറ്റില്‍ യാസര്‍ ഇബ്രാഹിമും 67-ാം മിനിറ്റില്‍ മൊസ്തഫ സിക്കോയും ലക്ഷ്യം കണ്ടപ്പോള്‍ 79-ാം മിനിറ്റില്‍ ക്രിസ്റ്റിയന്‍ റൊമേരോ, 83-ാം മിനിറ്റില്‍ ലയണല്‍ മെസ്സി, 90+3 മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് എന്നിവര്‍ അര്‍ജന്റീനയ്‌ക്കായി ഗോളടിച്ചു.

മത്സരത്തില്‍ ഗോളടിച്ചും ഗോളടിപ്പിച്ചും കളിച്ച മെസ്സി രണ്ട് റിക്കാര്‍ഡുകള്‍ സ്വന്തം പേരിലാക്കി. ഒന്ന് നാണക്കേടിന്റെയും മറ്റൊന്ന് നേട്ടത്തിന്റെയും. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന റിക്കാര്‍ഡ് സ്വന്തമാക്കിയ ഇതിഹാസതാരം ഇന്നലെ ഈജിപ്തിനെതിരെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നല്‍കിയ താരമെന്ന റിക്കാര്‍ഡാണ് സ്വന്തമാക്കിയത്. ഇതിഹാസതാരം ഡീഗോ മറഡോണയുടെ പേരിലുള്ള എട്ട് അസിസ്റ്റുകള്‍ എന്ന റിക്കാര്‍ഡാണ് മെസ്സി തിരുത്തിയത്. ഇന്നലെ റൊമേരോ നേടിയ ഗോളിന് വഴിയൊരുക്കിയതോടെ മെസ്സിയുടെ ലിസ്റ്റില്‍ ഒന്‍പത് അസിസ്റ്റുകളായി. പിന്നാലെ അര്‍ജന്റീനയുടെ രണ്ടാം ഗോള്‍ നേടിയ മെസ്സി തുടര്‍ച്ചയായി ഒന്‍പത് ലോകകപ്പില്‍ ഗോളടിക്കുന്ന ആദ്യ താരവുമായി. എന്നാല്‍ ഒരു നാണക്കേടിന്റെ റിക്കാര്‍ഡും ഇന്നലെ മെസ്സി സ്വന്തം പേരിലാക്കി. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ താരമെന്ന റിക്കോര്‍ഡാണ് മെസ്സിയുടെ പേരിലായത്. ഒറ്റ ലോകകപ്പില്‍ രണ്ട് പെനാല്‍റ്റികള്‍ പാഴാക്കിയ ചരിത്രത്തിലെ ആദ്യ കളിക്കാരനാണ് മെസ്സി. ലോകകപ്പിലാകെ നാലാമത്തെ പെനാല്‍റ്റിയാണ് താരം നഷ്ടപ്പെടുത്തിയത്. 2018, 2022 ലോകകപ്പുകളിലും മെസ്സി ഓരോ പെനാല്‍റ്റി വീതം നഷ്ടമാക്കിയിരുന്നു.

അര്‍ജന്റീന 4-1-3-2 ശൈലിയിലും ഈജിപ്ത് 4-4-2 ശൈലിയിലുമാണ് കളിച്ചത്. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും അര്‍ജന്റീനയാണ് മുന്നിട്ടുനിന്നത്. 7 ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ അടക്കം 19 ഷോട്ടുകള്‍ അര്‍ജന്റീന പായിച്ചപ്പോള്‍ രണ്ട് ഓണ്‍ ടാര്‍ഗറ്റ് അടക്കം അഞ്ച് ഷോട്ടുകള്‍ മാത്രമാണ് ഈജിപ്ത് താരങ്ങള്‍ ഉതിര്‍ത്തത്. ഗോളെന്നുറച്ച നാല് ഷോട്ടുകള്‍ രക്ഷപ്പെടുത്തിയ ഈജിപ്ഷ്യന്‍ ഗോളി ഉജ്ജ്വല പ്രകടനം നടത്തി.

കളിയുടെ തുടക്കം മുതല്‍ അര്‍ജന്റീന മികച്ച മുന്നേറ്റങ്ങള്‍ നടത്തിയപ്പോള്‍ വേഗമേറിയ പ്രത്യാക്രമണങ്ങളായിരുന്നു ഈജിപ്ത് നടത്തിയത്. മെല്ലെ തുടങ്ങിയ മത്സരം ഈജിപ്ത് 15-ാം മിനിറ്റില്‍ നേടിയ ഗോളോടെയാണ് ചൂടുപിടിച്ചത്. അധികം കഴിയും മുന്നേ മെസ്സി പെനാല്‍റ്റി പാഴാക്കുന്നതിനും സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. 19-ാം മിനിറ്റില്‍ ടാഗ്ലിഫിക്കോയെ ഈജിപ്തിന്റെ ഹസ്സന്‍ ബോക്‌സില്‍ വീഴ്‌ത്തിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. എന്നാല്‍ മെസ്സിയെടുത്ത കിക്ക് ഈജിപ്ഷ്യന്‍ ഗോളി മുസതഫ ഷൊബെയര്‍ ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി. ഗോള്‍വീണതോടെ മുന്നേറ്റം ശക്തമാക്കി. ഇടതുവിങ്ങില്‍ നിക്കോളാസ് ടാഗ്ലിയാഫിക്കോയുടെ മുന്നേറ്റങ്ങള്‍ തടയാന്‍ ഈജിപ്ഷ്യന്‍ താരങ്ങള്‍ ഏറെ ബുദ്ധിമുട്ടി. 28-ാം മിനിറ്റിലും ഷൊബെയ്ര്‍ ഈജിപ്തിന്റെ രക്ഷകനായി. മക്‌അലിസ്റ്ററുടെ ഹെഡ്ഡറാണ് ഉജ്ജ്വലമായി രക്ഷപ്പെടുത്തിയത്. മൂന്ന് മിനിറ്റിനുശേഷം മെസ്സിയെടുത്ത ഫ്രീകിക്ക് പോസ്റ്റിലിടിച്ച്‌ മടങ്ങി. 39-ാം മിനിറ്റില്‍ ആല്‍വരസിന്റെ ഗോളെന്നുറപ്പിച്ച ഷോട്ടിനും ഈജിപ്ത് ഗോളിയെ കീഴടക്കാനായില്ല. ആദ്യപകുതിയില്‍ മെസ്സിയുടെ പെനാല്‍റ്റിയടക്കം ഗോളെന്നുറച്ച മൂന്ന് അവസരങ്ങളാണ് ഈജിപ്ഷ്യന്‍ ഗോളി രക്ഷപ്പെടുത്തിയത്.
ഒരു ഗോളിന് മുന്നിട്ടുനിന്ന ഈജിപ്ത് രണ്ടാം പകുതിയില്‍ പ്രതിരോധം ശക്തിപ്പെടുത്തിയാണ് ഇറങ്ങിയത്. എങ്കിലും തുടര്‍ച്ചയായ മുന്നേറ്റങ്ങളുമായി മെസ്സിയും എന്‍സോയും അടങ്ങുന്ന അര്‍ജന്റീനിയന്‍ താരങ്ങള്‍ പ്രതിരോധത്തെ വിറപ്പിച്ചെങ്കിലും ഫൈനല്‍ തേര്‍ഡിലേക്ക് കടക്കാനാകാതെ കുഴങ്ങി. കളിയുടെ ഗതിക്കെതിരെ ഈജിപ്ത് 58-ാം മിനിറ്റില്‍ രണ്ടാമതും അര്‍ജന്റീന വല കുലുക്കിയെങ്കിലും വാര്‍ പരിശോധനയില്‍ ഫൗള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഗോള്‍ നിഷേധിച്ചു. ഇത് ഏറെ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. സ്വന്തം ബോക്‌സിന് സമീപത്തുനിന്നു പന്തുമായി വലതുവിങ്ങിലൂടെ മുന്നേറിയ ഈജിപ്ത് താരം ഹസീം ഹസന്‍ അര്‍ജന്റീന മിഡ്ഫീല്‍ഡര്‍മാരെയും വെട്ടിച്ച്‌ മധ്യവര പിന്നിട്ട ശേഷം പന്ത് സലായ്‌ക്ക് കൈമാറി. ബോക്‌സിനകത്തുവച്ച്‌ സിക്കോയ്‌ക്ക് നല്‍കിയ പാസ് സിക്കോ മനോഹരമായി ഫിനിഷ് ചെയ്തു. എന്നാല്‍ അര്‍ജന്റീന താരം ലിസാണ്ട്രോ മാര്‍ട്ടിനെസിനെ ഫൗള്‍ ചെയ്താണ് പന്തുമായി ഹസീം മുന്നേറിയത് എന്ന് വാര്‍ പരിശോധനയില്‍ തെളിഞ്ഞതിനാല്‍ ഗോള്‍ റദ്ദാക്കുകയായിരുന്നു. 67-ാം മിനിറ്റില്‍ ഒരു കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ മുസ്തഫ സിക്കോ ഈജിപ്തിന്റെ രണ്ടാം ഗോള്‍ നേടിയതോടെ അര്‍ജന്റീന ഞെട്ടി. പിന്നീട് സ്റ്റേഡിയം കണ്ടത് അര്‍ജന്റീനയുടെ കടന്നാക്രമണങ്ങള്‍ക്കാണ്. തിരമാലകണക്കെ മെസ്സിയും സംഘവും ഈജിപ്ഷ്യന്‍ ബോക്‌സിലേക്ക് ഇരച്ചുകയറിയപ്പോള്‍ എപ്പോള്‍ വേണമെങ്കിലും ഗോള്‍ വീഴാമെന്ന സ്ഥിതിയായി. ഒടുവില്‍ 79-ാം മിനിറ്റില്‍ അര്‍ജന്റീന ആദ്യ ഗോളടിച്ചു. ബോക്‌സിന് പുറത്തുനിന്നു മെസ്സി ഉയര്‍ത്തി നല്‍കിയ പന്ത് പോസ്റ്റിന് തൊട്ടുമുന്നില്‍ നിന്ന ക്രിസ്റ്റ്യന്‍ റൊമേരോ ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.
നാല് മിനിറ്റിനുശേഷം മെസ്സിയുടെ വക സമനില ഗോളും. ഗോളിനുള്ള മുന്നേറ്റത്തിന് തുടക്കമിട്ടതും മെസ്സി തന്നെയാണ്. ബോക്സിലേക്ക് വന്ന പന്ത് ഗോണ്‍സാലോ മൊണ്ടിയെല്‍ തിരികെ മെസ്സിക്ക് നല്‍കുന്നു. കിടിലനൊരു ഷോട്ടിലൂടെ മെസ്സി വലകുലുക്കി. പിന്നാലെ പരിക്ക് സമയത്തിന്റെ മൂന്നാം മിനിറ്റില്‍ വിജയഗോളും പിറന്നു. ലൗട്ടാരോ മാര്‍ട്ടിനെസ് ബോക്സിലേക്ക് നീട്ടിയ പന്ത് എന്‍സോ ഹെഡറിലൂടെ വലയിലാക്കിയതോടെ സ്റ്റേഡിയം പൊട്ടിത്തെറിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily