Dailyhunt
യൗവനം പിന്നിട്ട ബിജെപിക്ക് ഇന്നു പിറന്നാള്‍

യൗവനം പിന്നിട്ട ബിജെപിക്ക് ഇന്നു പിറന്നാള്‍

ബിജെപിക്ക് ഇന്നു പിറന്നാള്‍. 45 വയസ് പൂര്‍ത്തിയാക്കി. 46-ാം വയസ്സിലേക്ക് കടക്കുമ്പോള്‍, ലോകത്തെ ഏറ്റവും വലിയ രാഷ്‌ട്രീയ ശക്തിയായി ബിജെപി വളര്‍ന്നിരിക്കുന്നു.

അംഗസംഖ്യ 12 കോടിയിലെത്തി. നേരത്തെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു ഒന്നാം സ്ഥാനത്ത്. 1980 ഏപ്രില്‍ 6 ന് രൂപം കൊണ്ട ബിജെപിയുടെ പ്രഥമ പ്രസിഡന്റ് അടല്‍ ബിഹാരി വാജ്‌പേയിയും നിലവിലെ പ്രസിഡന്റ് നിതിന്‍ നബീനുമാണ്. യൗവനം പിന്നിടുന്ന ബിജെപിയുടെ അതേ പ്രായമാണ് പുതിയ അധ്യക്ഷനും എന്ന പുതുമയുമുണ്ട്. നൂറ്റാണ്ട് പിന്നിട്ട രാഷ്‌ട്രീയ കക്ഷികളുള്ള രാജ്യമാണിത്. ഇന്ന് അതൊക്കെ ഊര്‍ദ്ധശ്വാസം വലിച്ചുകൊണ്ടിരിക്കുന്നു. പിളര്‍ന്ന് പലതായി. അപ്പോഴും ഒന്നാമത്തെ കക്ഷിയും ഭരണകക്ഷിയുമായി ബിജെപി മുന്നോട്ടുനീങ്ങുന്നു.

അതോടൊപ്പം ഏറ്റവും വലിയ സാംസ്‌കാരിക പ്രസ്ഥാനമായ ആര്‍എസ്‌എസ് നൂറ്റാണ്ടിന്റെ ആഘോഷത്തിലാണ്. 1925ലെ വിജയദശമി ദിനത്തിലാണ് ആര്‍എസ്‌എസ് സ്ഥാപിതമായത്. ആര്‍എസ്‌എസിന് ഭാരതത്തിലെ ജനങ്ങളെ ന്യൂനപക്ഷമെന്നും ഭൂരിപക്ഷമെന്നും തിരിക്കുന്ന സംവിധാനമില്ല. എല്ലാവരും ഭാരതീയരാണ്. ജന്മംകൊണ്ടും സംസ്‌കാരം കൊണ്ടും അവരുടെ പൂര്‍വ്വികര്‍ ഒന്നാണ്. അവര്‍ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ന്യൂനപക്ഷ, ഭൂരിപക്ഷ വേര്‍തിരിവില്ല. ഹിന്ദുത്വത്തെ മതമൗലികവാദമായി കാണുകയും മുസ്ലീംവര്‍ഗീയതയുടെ വളര്‍ച്ചയ്‌ക്ക് അതാണ് കാരണമെന്ന് വാദിക്കുകയും ചെയ്യുന്നവര്‍ കഥയറിയാതെ ആട്ടം കാണുകയാണ്. അല്ലെങ്കില്‍ കണ്ണടച്ച്‌ ഇരുട്ടാക്കുകയാണ്. ഇസ്ലാമിനെയോ ക്രിസ്തുമതത്തെയോ പോലെ ഹിന്ദുമതമെന്നൊന്നില്ല. മതങ്ങളേയും മതനിഷേധത്തെപ്പോലും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിശാലവും സര്‍വ്വാശ്ലേഷിയുമായ ഒരു ജീവിത ദര്‍ശനമാണത്. ശൈവനും വൈഷ്ണവനും ദ്വൈതിയും അദ്വൈതിയും പോലെ ഭാരതത്തിലെ മുസ്ലീമും ക്രിസ്ത്യാനിയുമെല്ലാം വിശാലാര്‍ത്ഥത്തില്‍ ഹിന്ദുക്കള്‍ തന്നെയാണ്.

രാഷ്‌ട്രശക്തിയുടെ അക്ഷയസ്രോതസ്സ് സംഘശാഖയാണ്. അതിന്മേല്‍ ആഘാതമേല്‍പിക്കാനാണ് മൂന്നു നിരോധനം വഴി സര്‍ക്കാര്‍ ശ്രമിച്ചത്. അതിനെ അതിജീവിച്ചാണ് നൂറാം വര്‍ഷത്തിലേക്ക് സംഘം കടന്നിരിക്കുന്നത്. അത്ഭുതകരമായ വ്യക്തി പ്രഭാവവും അതോടൊപ്പം അത്യപൂര്‍വമായ നിരഹങ്കാരവൃത്തിയും സ്വായത്തമാക്കിയ പ്രവര്‍ത്തകവൃന്ദത്തെ വളര്‍ത്തിയെടുക്കാന്‍ സാധിച്ചതിന്റെ പിന്നിലെ രഹസ്യവും സംഘശാഖയാണ്. ഇച്ഛിക്കുന്നതെല്ലാം നല്‍കി അനുഗ്രഹിക്കുന്ന കല്പവൃക്ഷത്തിന്റെ വേരറുക്കാനുള്ള ശ്രമമായ നിരോധനത്തെ അതിജീവിച്ച്‌ മുന്നേറിയ പ്രസ്ഥാനമാണ് ആര്‍എസ്‌എസ്. ആദ്യത്തെ നിരോധനം നീക്കിയശേഷം പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു തന്നെ ആര്‍എസ്‌എസിന്റെ നാഗ്പൂര്‍ ആസ്ഥാനം സന്ദര്‍ശിക്കാനൊരുങ്ങിയിരുന്നു. എന്തുകൊണ്ടോ അത് നടക്കാതെപോയി. എങ്കിലും 1963ലെ റിപ്പബ്ലിക് ദിന പരേഡില്‍ ഗണവേഷത്തില്‍ തന്നെ ആര്‍എസ്‌എസിനെ പങ്കെടുപ്പിക്കാന്‍ നെഹ്‌റു പരിശ്രമിച്ചു. ആര്‍എസ്‌എസിനെ കോണ്‍ഗ്രസിന്റെ പോഷകസംഘടനയാക്കാനും ശ്രമിച്ചു. പക്ഷേ നടന്നില്ല.

നെഹ്‌റുവിന്റെ നടക്കാതെ പോയ ആഗ്രഹം സഫലീകരിച്ചത് നരേന്ദ്ര മോദിയാണ്. 2025 മാര്‍ച്ച്‌ 30 ന് മോദി ആര്‍എസ്‌എസ് ആസ്ഥാനത്തെത്തി. 2000ല്‍ പ്രധാനമന്ത്രിയായിരിക്കെ വാജ്‌പേയിയും ആര്‍എസ്‌എസ് ആസ്ഥാനം സന്ദര്‍ശിച്ചിരുന്നു. കാല്‍നൂറ്റാണ്ടിനുശേഷം ഇപ്പോള്‍ മോദിയും. ആര്‍എസ്‌എസ് സ്ഥാപകന്‍ കേശവ് ബലിറാം ഹെഡ്‌ഗേവാര്‍, എം.എസ്. ഗോള്‍വള്‍ക്കര്‍ എന്നിവരുടെ സ്മൃതി മന്ദിരങ്ങളില്‍ പൂക്കള്‍ അര്‍പ്പിച്ച പ്രധാനമന്ത്രി രാജ്യത്തിന്റെ അനശ്വര സംസ്‌കാരത്തിന്റെ ആല്‍മരമാണ് ആര്‍എസ്‌എസ് എന്നു വിശേഷിപ്പിക്കുകയും ചെയ്തു.

ദേശദേശാന്തരങ്ങളില്‍പ്പോലും ഹിന്ദുത്വത്തിന്റെ സന്ദേശമെത്തിക്കുവാന്‍ നമുക്ക് പ്രാപ്തി നല്‍കിയത് സംഘശാഖയായിരുന്നു. അത്ഭുതകരമായ വ്യക്തിപ്രഭാവവും അതോടൊപ്പം അത്യപൂര്‍വ്വമായ നിരഹാങ്കരവൃത്തിയും സ്വായത്തമാക്കിയ ദേവദുര്‍ലഭരായ പ്രവര്‍ത്തകവൃന്ദത്തെ വളര്‍ത്തിയെടുക്കാന്‍ സാധിച്ചതിന്റെ പിന്നിലെ രഹസ്യവും സംഘശാഖതന്നെ. അതെ, സംഘശാഖ നമ്മുടെ കല്‍പവൃക്ഷമാണ്. ഇച്ഛിക്കുന്നതെല്ലാം നല്‍കി അനുഗ്രഹിക്കുന്ന കല്‍പ്പവൃക്ഷം. സംഘശാഖയിലൂടെ വ്യക്തിനിര്‍മ്മാണം, വ്യക്തിനിര്‍മാണത്തിലൂടെ കൊണ്ടുപോകാനുള്ള സ്വാതന്ത്ര്യവും ഒരിക്കല്‍ക്കൂടി നാം വീണ്ടെടുത്തിരിക്കുന്നു. കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ്. ഏപ്രില്‍ 9 നാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ്. രണ്ടക്കസംഖ്യയില്‍ എംഎല്‍എമാരുടെ എണ്ണം കൂട്ടാനും ആരു ഭരിക്കണം, എങ്ങനെ ഭരിക്കണമെന്ന് നിശ്ചയിക്കാനുമുള്ള കരുത്തും ആര്‍ജിക്കുകയാണ് ലക്ഷ്യം. കേരളത്തില്‍ തമ്മിലടിക്കുന്ന മുന്നണികള്‍ രണ്ടും രണ്ടല്ല, ഒന്നാണ്. മാറിമാറി ഭരിച്ച മുന്നണികള്‍ കേരളത്തിന് ഭാരവും ശാപവുമായി മാറിയിരിക്കുന്നു. മാറാത്തതുമാറ്റാനുള്ള പ്രയത്‌നത്തിലാണ് ഇന്ന് ബിജെപി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily