Dailyhunt
യുവമോര്‍ച്ച മാര്‍ച്ചിന് നേരെ പോലീസ് നരനായാട്ട്

യുവമോര്‍ച്ച മാര്‍ച്ചിന് നേരെ പോലീസ് നരനായാട്ട്

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുഖ്യമന്ത്രിയുടെ ഓഫീസും പ്രതിസ്ഥാനത്തായതോടെ പ്രതിഷേധത്തെ പോലീസിനെ ഉപയോഗിച്ച്‌ മര്‍ദിച്ചൊതുക്കുന്നു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച കോഴിക്കോട് കളക്‌ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനുനേരെ പോലീസ് നരനായാട്ട്. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍, സംസ്ഥാന ട്രഷറര്‍ കെ. അനൂപ്,

ജില്ലാ പ്രസിഡന്റ് ടി. റെനീഷ് ഉള്‍പ്പെടെ പതിനെട്ട് പ്രവര്‍ത്തകര്‍ക്കും ജന്മഭൂമി സീനിയര്‍ ക്യാമറാമാന്‍ എം.ആര്‍. ദിനേശ്കുമാര്‍ ഉള്‍പ്പെടെ നാലു മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. എരഞ്ഞിപ്പാലത്ത് നിന്ന് പന്ത്രണ്ട് മണിയോടെ പ്രകടനമായെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ കളക്‌ട്രേറ്റ് കവാടത്തില്‍ പോലീസ് ബാരിക്കേഡ് വച്ച്‌ തടയുകയായിരുന്നു.

മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കി ഉപയോഗിച്ചു. തൊട്ടുപിന്നാലെ ഗ്രനേഡുകളും കല്ലുകളും വലിച്ചെറിഞ്ഞു. കളക്‌ട്രേറ്റ് കവാടത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ ലാത്തി ഉപയോഗിച്ച്‌ തല്ലിച്ചതയ്ക്കുകയായിരുന്നു.

നേതാക്കളെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍, സംസ്ഥാന ട്രഷറര്‍ കെ. അനൂപ് എന്നിവര്‍ മര്‍ദനമേറ്റ് തലപൊട്ടി താഴെ വീണിട്ടും പോലീസുകാര്‍ മര്‍ദനമവസാനിപ്പിച്ചില്ല. പിരിഞ്ഞു പോകുന്ന പ്രവര്‍ത്തകര്‍ക്ക് നേരെയും പോലീസ് ഗ്രനേഡുകള്‍ എറിഞ്ഞു. ഇതിനിടയിലാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത്. യുവമോര്‍ച്ച കോഴിക്കോട് സൗത്ത് മണ്ഡലം പ്രസിഡന്റ് സി.പി. വിഷ്ണു റോഡില്‍ കുഴഞ്ഞുവീണു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janmabhumi Daily