ഈ കവിതയുടെ പ്രത്യേകത ആദ്യശ്ലോകം അവസാനിക്കുന്ന പദത്തിലായിരിക്കും അടുത്തശ്ലോകം ആരംഭിക്കുന്നത്. അന്തം+ ആദി= അന്താദി.
ഇത്തരത്തിലുള്ള നൂറുകണക്കിന് കവിതകള്‍ പലരും രചിച്ചിട്ടുണ്ടെങ്കിലും തമിഴ് സാഹിത്യത്തിലെ പ്രഥമ അന്താദി കവിത എന്ന ഖ്യാതി അഭിരാമി അന്താദിക്കാണത്രേ. ഈ കവിതാരചനയ്ക്കുശേഷം സുബ്രഹ്മണ്യ അയ്യര്‍ അഭിരാമി ഭട്ടര്‍ എന്നാണത്രേ അറിയപ്പെട്ടിരുന്നത്. (ഭട്ടര്‍ എന്നത് സ്ഥാനപ്പേരാണ്).
പൗര്‍ണ്ണമി, അമാവാസി ദിനങ്ങളില്‍ 'അഭിരാമി അന്താദി' ഭക്തിപൂര്‍വ്വം ചൊല്ലിയാല്‍ ദുഃഖദുരിത വിനാശങ്ങള്‍ വഴിമാറിപ്പോകുമെന്നും ധനം, വിദ്യ, തളരാത്ത മനസ്സ്, ശത്രുക്കളില്‍ നിന്നുള്ള സംരക്ഷണം എന്നിവ ലഭിക്കുമെന്നാണത്രേ വിശ്വാസം.
പ്രശസ്ത സംഗീതജ്ഞരായ ശൂലമംഗലം സിസ്റ്റേഴ്സ് 'അഭിരാമി അന്താദി' പാടിയ ഗ്രാമഫോണ്‍ റെക്കോര്‍ഡുകള്‍ പുറത്തിറങ്ങിയതോടെയാണ് ഈ ഭക്തികാവ്യത്തിന് ദക്ഷിണേന്ത്യയില്‍ വന്‍പ്രചാരണം ലഭിക്കുന്നത്. അവരുടെ ഭക്തിരസ പ്രാധാന്യത്തോടുള്ള ആലാപനശൈലിയില്‍ 'അഭിരാമി അന്താദി' ഭക്തരും സംഗീതപ്രേമികളും സാധാരണജനങ്ങളും ഹൃദയത്തിലേറ്റുകയായിരുന്നു. 1974 ല്‍ എച്ച്.എം.വി. ഗ്രാമഫോണ്‍ കമ്പനി ശീര്‍ക്കാഴി ഗോവിന്ദരാജിന്‍റെ ശബ്ദത്തിലും 'അഭിരാമി അന്താദി' പുറത്തിറക്കി. തമിഴ് ഭക്തിഗാനസംഗീതലോകത്ത് ഇത് വേറിട്ട ശ്രവണാനുഭവമാണ് നല്‍കിയത്.
അഭിരാമി അന്താദി രചനയ്ക്ക് പിന്നിലെ ഐതിഹ്യം
18-ാം നൂറ്റാണ്ടില്‍ ചോള രാജാക്കന്മാരില്‍ ഒരാളായ ശരഭോജി രാജാവിന്‍റെ അധീനതയിലായിരുന്നു തഞ്ചാവൂര്‍. ഇദ്ദേഹം അമാവാസിദിനം അമൃതഘടേശ്വര്‍ ക്ഷേത്രത്തിലെത്തി. എല്ലാവരും ശരഭോജി രാജാവിനെ താണുവണങ്ങി. സുബ്രഹ്മണ്യ അയ്യര്‍ ഇതൊന്നും ശ്രദ്ധിക്കാതെ ഭക്തിലഹരിയിലായിരുന്നു.
രാജാവ് പ്രകോപിതനായി. തന്നെ വണങ്ങാന്‍ കൂട്ടാക്കാത്ത ഇവന്‍ ആരാണെന്നായി ചോദ്യം. ക്ഷേത്രപൂജാരികളില്‍ ഒരാള്‍ രാജാവിനോട് ഇപ്രകാരം പറഞ്ഞു. 'ഇദ്ദേഹം ഒരു ഭ്രാന്തനാണ്. ഇവിടെ എത്തുന്ന എല്ലാ സ്ത്രീകളേയും ദിവ്യമാതാവായി ആരാധിക്കുകയും അവരുടെ മേല്‍ പൂക്കള്‍ വര്‍ഷിക്കുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്.' മറ്റൊരു പൂജാരി രാജാവിനോടായി ഇപ്രകാരം പറഞ്ഞു. 'ഇദ്ദേഹം സന്യാസിയാണ്. മാത്രമല്ല അഭിരാമിദേവിയുടെ വലിയ ഭക്തനും.' പൂജാരിമാരുടെ മറുപടികള്‍ രാജാവിന് തൃപ്തികരമായി തോന്നിയില്ല. ഭട്ടരോട് രാജാവ് ഒരു ചോദ്യം ചോദിച്ചു. 'ഇന്ന് പൗര്‍ണ്ണമിയോ അതോ അമാവാസിയോ?' ഭട്ടര്‍ ദേവിയെ ധ്യാനിച്ച് ഭക്തിലഹരിയിലായിരുന്നത്രേ..
അദ്ദേഹം തന്‍റെ ഉള്‍ക്കണ്ണില്‍ അഭിരാമിദേവിയുടെ തിളങ്ങുന്ന മുഖം കണ്ട് അത് ചന്ദ്രനാണെന്ന് തെറ്റിദ്ധരിക്കുകയും 'ഇന്ന് പൗര്‍ണ്ണമിയാണെ'ന്ന് രാജാവിനോട് മറുപടിയായി പറയുകയും ചെയ്തു. ഭട്ടരുടെ മറുപടിയില്‍ കോപാകുലനായ രാജാവ് ഭട്ടരെ വധശിക്ഷ വിധിക്കുകയും ചെയ്തു. ഉടന്‍ അഭിരാമിദേവി ഭട്ടര്‍ക്ക് മുമ്പില്‍ പ്രത്യക്ഷനാവുകയും തന്‍റെ കമ്മലുകള്‍ ആകാശത്തേയ്ക്ക് എറിയുകയും ചെയ്തു. അത് പൗര്‍ണ്ണമിദിവസം പോലെ ആകാശത്തെ പ്രകാശപൂരിതമാക്കുന്നതുവരെ ഭട്ടര്‍ 'അഭിരാമി അന്താദി' ചൊല്ലിയതായി ഐതിഹ്യം.
അഭിരാമിദേവിയെ സ്വന്തം അമ്മയായിട്ടാണ് ഭട്ടര്‍ കവിതയില്‍ വാഴ്ത്തിയിരിക്കുന്നത്. ചെയ്തുപോയ തെറ്റുകളെക്കുറിച്ച് ഖേദിക്കുന്നതായും ശിവ- പാര്‍വ്വതി സംഗമത്തെക്കുറിച്ചും അവരുടെ കാരുണ്യത്തെക്കുറിച്ചും കാവ്യത്തില്‍ ഭട്ടര്‍ എഴുതിയിരിക്കുന്നു. 'അഭിരാമി അന്താദി'യിലെ ഓരോ ശ്ലോകവും ഭക്തര്‍ക്ക് ഓരോരോ അനുഗ്രഹങ്ങളാണ് നല്‍കുന്നത്.
അഭിരാമി അന്താദിയിലെ പ്രശസ്തമായ ഒരു ശ്ലോകം:
'മണിയേ, മണിയുടെ ഒളിയേ, ഒളിയും
അണിപുണഞ്ഞ
അണിയേ, അണിയും അണിക്കു ഭംഗി,
സമീപിക്കാത്തവര്‍ക്ക്
പിണിയേ, പിണിക്ക് മരുന്നേ, അമരന്‍ പെരുവിരുന്നേ
പണിയാന്‍, ഒരു വരെ നിന്‍ പത്മപാദം
പണിന്തപിന്നെ...چ
അര്‍ത്ഥം: മുത്തും നീ തന്നെ, മുത്തിന്‍റെ ചുമപ്പുനിറത്തിലുള്ളപ്രഭാവലയമായ നീ!
മുത്തുകള്‍ പതിച്ച ചങ്ങല പോലെയാണ് നീ,
ചങ്ങലയ്ക്ക് ഭംഗി കൂട്ടുന്ന നീ,
നിന്‍റെ കാല്‍ക്കല്‍ വീഴാത്തവര്‍ക്ക് നീ വേദനയാണ്. നിന്‍റെ കാല്‍ക്കല്‍ വീഴുന്നവരുടെ വേദനകള്‍ക്ക് പരിഹാരമാണ്. ദൈവങ്ങളുടെ അമൃത് നിന്‍റെ താമരപ്പൂക്കളില്‍ നമസ്ക്കരിച്ചശേഷം, മറ്റാരുടെയെങ്കിലും മുമ്പില്‍ ഞാന്‍ വണങ്ങുമോ?

