വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരന്റെ പ്രചാരണത്തിന് പ്രവർത്തകരില്ല. സ്ഥാനാർത്ഥിയുടെ വാഹന പര്യടനത്തിനു പോലും ആളില്ല.
മുട്ടട വാർഡില്‍ അകമ്പടിയായി എത്തിയത് 5 ബൈക്കുകള്‍ മാത്രം ആണ്. മുരളീധരനെ സ്വീകരിക്കാനും ആളെ കിട്ടാനില്ല.
വൈഷ്ണ സുരേഷിലൂടെ കോണ്‍ഗ്രസ് പിടിച്ചെടുത്ത വാർഡാണ് മുട്ടട. ഗൃഹസന്ദർശനത്തിന് ആളെ എത്തിക്കുന്നത് പുറത്തുനിന്ന് ആണ്. മണ്ഡലത്തിലെ സംഘടനാ പ്രശ്നങ്ങള്‍ തിരിച്ചടിയായി എന്ന് ആണ് നേതാക്കള്‍ തന്നെ പറയുന്നത്. . മണ്ഡലത്തിലെ പ്രധാന പ്രവര്‍ത്തകര്‍ ശബരിനാഥനും വിഎസ്.ശിവകുമാറിനുമായി മറ്റു മണ്ഡലങ്ങളിലെ പ്രചരണങ്ങള്‍ക്ക് പോയതും മുരളീധരന് തിരിച്ചടിയായി.
മണ്ഡലത്തില്‍ രണ്ട് തട്ടിലാണ് നേതാക്കള്‍. ഇതോടെ നേതൃത്വത്തെ കെ മുരളീധരൻ തന്റെ അതൃപ്തി അറിയിച്ചതായിട്ടാണ് റിപ്പോർട്ട്. ത്രികോണ മത്സരം പ്രതീക്ഷിച്ചിരുന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്. മണ്ഡലത്തില്‍ വി കെ പ്രശാന്ത് ആണ് എല്‍ഡിഎഫ് സ്ഥാനാർഥി. 2019-ല്‍ കെ. മുരളീധരൻ വടകരയില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് വട്ടിയൂർക്കാവില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. അവിടെയാണ് ‘മേയർ ബ്രോ’ എന്ന് ജനങ്ങള്‍ വിളിക്കുന്ന വി.കെ. പ്രശാന്ത് മത്സര രംഗത്ത് ഇറങ്ങിയത്.

