ആ അപ്രതീക്ഷിതമായ സന്ദേശമോ ഉച്ചത്തിലുള്ള ബീപ് ശബ്ദമോ ഇന്നെത്തും. ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന 'സെല്‍ ബ്രോഡ്കാസ്റ്റ് അലേർട്ട് സിസ്റ്റത്തിന്റെ' രാജ്യവ്യാപകമായുള്ള പരിശോധന ഇന്ന് ആയിരിക്കും നടക്കുക.
ടെലികമ്യൂണിക്കേഷൻ വകുപ്പും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ചേർന്നാണ് ഈ പരീക്ഷണം നടത്തുക.
തിരഞ്ഞെടുത്ത പ്രദേശത്തെ എല്ലാ മൊബൈല്‍ ഫോണുകളിലേക്കും ഒരേസമയം അടിയന്തര മുന്നറിയിപ്പുകള്‍ നല്‍കാൻ കഴിയുന്ന ഒരു പുതിയ സെല്‍ ബ്രോഡ്‌കാസ്റ്റ് അലർട്ട് സിസ്റ്റത്തിന്റെ പരീക്ഷണങ്ങളാണ് നിലവില്‍ നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് രാജ്യത്തെ ഭൂരിഭാഗം മൊബൈല്‍ ഫോണുകളിലും ഉച്ചത്തിലുള്ള ശബ്ദത്തോടു കൂടി പരീക്ഷണ സന്ദേശങ്ങള്‍ ലഭിക്കും.
കടലാഴങ്ങളിലെ അത്ഭുതലോകത്തില്‍ ഡോ. ദിവ്യ; ഇത് പെണ്‍കരുത്തിന്റെ കഥ
പ്രകൃതി ദുരന്തങ്ങള്‍, അടിയന്തര സാഹചര്യങ്ങള്‍ എന്നിവയുണ്ടാകുമ്പോള്‍ ജനങ്ങള്‍ക്ക് അതിവേഗം മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനം കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്താനാണ് ഈ ട്രയല്‍ റണ്‍. ഇന്ന് നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ഉച്ചത്തിലുള്ള ബീപ് ശബ്ദത്തോടുകൂടി ‘Emergency Alert: Severe’ എന്ന തലക്കെട്ടില്‍ ഒരു സന്ദേശം തെളിഞ്ഞുവന്നാല്‍ പരിഭ്രമിക്കേണ്ടതില്ല. ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷകളിലും സന്ദേശങ്ങള്‍ വരാം. ഇതൊരു പരീക്ഷണ സന്ദേശമാണെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകും.
ഇനി സന്ദേശം ലഭിക്കുമ്പോള്‍ ഫോണ്‍ സൈലന്റ് മോഡിലാണെങ്കിലും ശബ്ദം കേള്‍ക്കാൻ സാധ്യതയുണ്ട്. സ്ക്രീനില്‍ തെളിയുന്ന സന്ദേശത്തിന് താഴെയുള്ള ‘ഓക്കേ’ ബട്ടണ്‍ അമർത്തുന്നതോടെ ശബ്ദം നിലയ്ക്കും. റേഡിയോ, ടിവി തുടങ്ങിയ മാധ്യമങ്ങളെക്കാള്‍ വേഗത്തില്‍ ഒരു നിശ്ചിത പ്രദേശത്തെ മുഴുവൻ ആളുകള്‍ക്കും ഒരേസമയം മുന്നറിയിപ്പ് നല്‍കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.

